ഇനി കാഴ്ചകളിലില്ലാത്ത മടക്കം : നേപ്പാളിൽ മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു ; സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന്

ഇനി കാഴ്ചകളിലില്ലാത്ത മടക്കം : നേപ്പാളിൽ മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു ; സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇനി കാഴ്ചകളില്ലാത്ത ലോകത്തിലേക്ക് മടക്കം. നേപ്പാളിൽ വിനോദയാത്രയ്ക്കിടെ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ചു മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്ന് കുരുന്നുകളുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച രാത്രി വൈകി ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചു.

വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രവീണിന്റെ സഹോദരീ ഭർത്താവ് രാജേഷാണ് ഏറ്റുവാങ്ങിയത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ചേങ്കോട്ടുകോണത്ത് സ്വാമിയാർമഠം അയ്യൻകോയിക്കൽ ലെയ്‌നിലെ രോഹിണിഭവനിലെത്തിച്ചത്.
അപകടം സംഭവിച്ച വിവരമറിഞ്ഞപ്പോൾ മുതൽ വിശ്വസിക്കാനാകാതെ വിറങ്ങലിച്ചും നൊമ്ബരത്തിൽ വിതുമ്ബിയും കാത്തുനിന്ന അയ്യൻകോയിക്കൽ ഗ്രാമം മൂന്നു പൊന്നോമനകൾക്കും അച്ഛനമ്മമാർക്കും ഇന്ന് മിഴിനീരുകൊണ്ട് യാത്രാമാെഴി നൽകും. രാവിലെ പത്തിന് വീട്ടുവളപ്പിലാണ് സംസ്‌കാരം. അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവീണിനും കുടുംബത്തിനുമൊപ്പം ദാമനിൽ മരണമടഞ്ഞ കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങൾ കാഠ്മണ്ഡുവിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെ ഡൽഹിയിൽ എത്തിച്ചതേയുള്ളൂ. വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കുക. കുന്ദമംഗലത്ത് പുനത്തിൽ വീട്ടുവളപ്പിൽ വൈകിട്ട് അഞ്ചിനാണ് സംസ്‌കാരം.