Spread the love

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരയെ ഭയന്ന് പ്രധാന സാക്ഷി നാടുവിട്ടു. കേസിലെ നിര്‍ണായക സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്പയാണ് തമിഴ്നാട്ടിലേക്ക് നാട് വിട്ടത്. സജിത വധക്കേസിൽ കോടതി ഇന്ന് വിധി പറയും. കേസ് അന്വേഷണത്തിൽ നിര്‍ണായകമായത് പുഷ്പയുടെ മൊഴിയാണ്. സജിതയുടെ വീട്ടിൽ നിന്ന് കൊലയ്ക്കുശേഷം ചെന്താമര വരുന്നത് പുഷ്പയാണ് കണ്ടത്. ഇതുസംബന്ധിച്ച് പുഷ്പ പൊലീസിന് മൊഴിയും നൽകിയിരുന്നു.

video
play-sharp-fill

ഇതിന്‍റെ വൈരാഗ്യത്തിൽ പുഷ്പയെ കൊല്ലുമെന്ന് ചെന്താമര പലവട്ടം ഭീഷണി മുഴക്കിയിരുന്നു. അതേസമയം, ശിക്ഷാവിധി വരാനിരിക്കെ ചെന്താമരയ്ക്ക് പരാമവധി ശിക്ഷ തന്നെ നൽകണമെന്ന് കൊല്ലപ്പെട്ട പോത്തുണ്ടി സ്വദേശികളായ സജിതയുടെയും സുധാകരന്‍റെ മക്കള്‍ പറഞ്ഞു. ചെന്താമര ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവന് പോലും ഭീഷണിയുണ്ടെന്നും അതുല്യയും അഖിലയും പറഞ്ഞു. അയാൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞങ്ങള്‍ക്ക് പേടിയാണ്. അയാളെ പെട്ടെന്ന് തന്നെ തൂക്കിലേറ്റണം. എല്ലാവര്‍ക്കും അയാളെ പേടിയാണ്. ഞങ്ങള്‍ എങ്ങോട്ടാണ് ഇനി ഓടി ഒളിക്കേണ്ടതെന്നും സജിതയും അഖിലയും ചോദിച്ചു.

ചെന്താമര പ്രതിയായ നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ  പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ഇന്ന് വിധി പറയുന്നത്. പ്രതി ഈ കേസിൽ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ആറു വർഷങ്ങൾക്കു ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്‍റെ വിചാരണ നടപടികൾ ആരംഭിക്കാനും ആലോചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജിത വീട്ടിൽ ഒറ്റയ്ക്കുള്ള തക്കം നോക്കിയായിരുന്നു ചെന്താമര ക്രൂര കൊലപാതകം നടത്തിയത്. കൊല നടന്ന ദിവസം മക്കൾ സ്കൂളിലും ലോറി ഡ്രൈവറായ ഭർത്താവ് സുധാകരൻ തമിഴ്നാട്ടിലുമായിരുന്നു. സജിത അടുക്കളയിൽ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് അയൽവാസി ചെന്താമര കൊടുവാളുമായെത്തിയത്.

ശരീരത്തിൽ തുടരെ തുടരെ വെട്ടി വീഴ്ത്തി. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാൾ വീട്ടിൽ വെച്ച് നെല്ലിയാമ്പതി മലയിൽ ഒളിവിൽ പോയി. വിശന്നു വലഞ്ഞതോടെ രണ്ടു ദിവസത്തിന് ശേഷം മലയിറങ്ങി വന്നു. പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലാകുന്നത്. ഭാര്യയും മകളും തന്നെ വിട്ടു പോകാൻ കാരണം സജിതയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീണ്ടു.