
കൊച്ചി: നടൻ ടിനി ടോമിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കടവന്ത്ര പൊലീസ്. നടി അൻസിബ ഹസൻ നല്‍കിയ പരാതിയില്‍ ടിനി ടോമിനെതിരെ കേസ് എടുക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദിശിച്ചതിന് പിന്നാലെയാണ് നടപടി.
നടിമാരായ നീന കുറുപ്പ്, ശ്വേത മേനോൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.
ടിനി ടോമിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ തത്കാലം ഇല്ല. മൊഴികള്‍ പരിശോധിച്ച ശേഷം മാത്രമാകും തുടർ നടപടി സ്വീകരിക്കു. സ്ത്രീകളോടുള്ള മോശം പെരുമാറ്റം,ലൈംഗിക സൂചനയോടെ ഉള്ള പരാമർശം, സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രയോഗം, മത സ്പർദ്ധ വളർത്തല്‍, മതവികാരം വൃണപ്പെടുത്താല്‍ ,തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 30ന് ആണ് അൻസിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ എറണാകുളം ജില്ല സെഷൻസ് കോടതി നിര്‍ദ്ദേശിച്ചത്. അന്‍സിബയ്ക്ക് എതിരെ നടത്തിയ വർഗീയ പരാമർശത്തില്‍ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിൻ്റെ നിലപാട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് റിപ്പോർട്ട് അപൂർണ്ണമെന്ന് പറഞ്ഞ കോടതി, അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമർശം തമാശയ്ക്ക് വിളിച്ചത് എന്ന പൊലീസ് റിപ്പോർട്ട് തള്ളി. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്‍റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങള്‍ നടത്തുന്നുവെന്നും അൻസിബ പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.







