അടച്ചുപൂട്ടുമെന്ന ഭീഷണിയ്ക്കു മുന്നിലും മുട്ടുമടക്കിയില്ല: മുത്തൂറ്റിന്റെ മർക്കടമുഷ്ടിയ്ക്ക് തൊഴിലാളികളുടെ ഉജ്വല മറുപടി; മുത്തൂറ്റിലെ തൊഴിലാളി സമരം ഒത്തു തീർന്നു; ശമ്പള വർധനവ് നടപ്പാക്കി: പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുത്തു

അടച്ചുപൂട്ടുമെന്ന ഭീഷണിയ്ക്കു മുന്നിലും മുട്ടുമടക്കിയില്ല: മുത്തൂറ്റിന്റെ മർക്കടമുഷ്ടിയ്ക്ക് തൊഴിലാളികളുടെ ഉജ്വല മറുപടി; മുത്തൂറ്റിലെ തൊഴിലാളി സമരം ഒത്തു തീർന്നു; ശമ്പള വർധനവ് നടപ്പാക്കി: പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുത്തു

സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന സർക്കാരിനെയും സി.ഐ.ടി.യുവിനെയും തൊഴിലാളികളെയും മുൾ മുനയിൽ നിർത്തിയ പ്രഖ്യാപനത്തോടെ തൊഴിലാളി സമരം പൊളിക്കാമെന്ന മുത്തൂറ്റ് മാനേജ്‌മെന്റിന്റെ അടവ് ചീറ്റി.
മുത്തൂറ്റിന്റെ കേരളത്തിലെ ഓഫിസുകൾ അടച്ചു പൂട്ടുമെന്നു പ്രഖ്യാപിച്ച മാനേജ്‌മെന്റ് ഒടുവിൽ കീഴടങ്ങി. തൊഴിലാളികളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ കമ്പനി തയ്യാറായി.
ഇതോടെ സമരം പിൻവലിച്ചതായി പ്രഖ്യാപിച്ചു. ശമ്പള വർധനവും, പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കാമെന്നും കമ്പനി സമ്മതിച്ചു. ആവശ്യങ്ങളെല്ലാം അംഗീകരിച്ചതോടെ സംസ്ഥാന മുന്നൂറിലേറെ വരുന്നു മുത്തൂറ്റ് കമ്പനിയുടെ ശാഖകളെല്ലാം വെള്ളിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.
മുത്തൂറ്റ് ജീവനക്കാർ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന പണിമുടക്കാണ് ഇതോടെ ഒത്തു തീർപ്പായിരിക്കുന്നത്. മന്ത്രി ടി.പി രാമകൃഷ്ണനും, തൊഴിൽ വകുപ്പ് പ്രതിനിധികളും ദിവസങ്ങളായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സമരം പിൻവലിച്ച് തീരുമാനമുണ്ടായത്.
തൊഴിലാളികൾ വെള്ളിയാഴ്ച മുതൽ ജോലിക്ക് ഹാജരാകുമെന്നും സി.ഐ.ടി.യു പ്രഖ്യാപിച്ചു. വേതന വർദ്ധനവ് എന്ന ആവശ്യം മാനേജ്‌മെന്റ് തത്വത്തിൽ അംഗീകരിച്ചതോടെയാണ് സമരം ഒത്തു തീർപ്പിലെത്തിയത്.
എല്ലാ ജീവനക്കാർക്കും ഒക്ടോബർ ഒന്നു  മുതൽ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കും. നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം നടപടികൾ പൂർത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മാനേജ്‌മെന്റ് അംഗീകരിക്കും.
തടഞ്ഞുവച്ച ഇ എസ് ഒ പി ആനുകൂല്യം അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും.
പണിമുടക്കിന്റെ ഭാഗമായി സസ്‌പെന്റ് ചെയ്യപ്പെട്ട എല്ലാ ജീവനക്കാരെയും തിരികെ സർവ്വീസിൽ പ്രവേശിപ്പിക്കും.
പിരിച്ചുവിടപ്പെട്ട ജീവനക്കാർ അപ്പീൽ സമർപ്പിക്കുന്ന മുറയ്ക്ക് സർവ്വീസിൽ തിരിച്ചെടുക്കും.
പണിമുടക്കിന്റെ പേരിൽ തൊഴിലാളികൾക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ലന്നും തൊഴിലാളികളുമായി സമരം പ്ിൻവലിക്കുന്നതിനായി ഒപ്പിട്ട കരാറിൽ വ്യക്തമായി പറയുന്നു. സ്ഥാപനത്തിൽ സർട്ടിഫൈഡ് സ്റ്റാന്റിംഗ് ഓർഡർ നടപ്പിലാക്കുന്നത് സംബന്ധിച്ച് തൊഴിൽ വകുപ്പ് നിയമാനുസൃത നടപടി സ്വീകരിക്കും.
എല്ലാ ജീവനക്കാർക്കും നിയമപ്രകാരമുള്ള ബോണസ് ലഭിക്കുന്നുവെന്ന് തൊഴിൽ വകുപ്പ് ഉറപ്പു വരുത്തും. തടഞ്ഞുവച്ച 25% വാർഷിക ഇംക്രിമെന്റ് 2019 മാർച്ച് ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വിതരണം ചെയ്യും.
ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച നടത്തിയത്.