മുണ്ടക്കയം പുത്തന്‍ചന്തയില്‍ അങ്കണവാടിക്ക് സമീപം ഹരിത കര്‍മസേന സൂക്ഷിച്ചിരുന്ന മാലിന്യത്തിലെ കുപ്പിച്ചില്ല് കാലില്‍ കയറി ഒൻപത് വയസുകാരന് പരിക്ക്; കുട്ടികളെ അങ്കണവാടിക്ക് പുറത്ത് ഇറക്കാന്‍ പറ്റാത്ത അവസ്ഥയെന്ന് അധ്യാപിക

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മുണ്ടക്കയം: മുണ്ടക്കയം നാലാം വാര്‍ഡ് പുത്തന്‍ചന്തയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്കു സമീപം ഹരിത കര്‍മസേന ശേഖരിച്ച്‌ സൂക്ഷിച്ചിരുന്ന മാലിന്യത്തിലെ കുപ്പിച്ചില്ല് കാലില്‍ തുളച്ചുകയറി വിദ്യാര്‍ഥിക്കു പരിക്ക്.

പുത്തന്‍ചന്ത പെരുംപുഴയില്‍ ഷുഹൈബിന്‍റെ മകന്‍ അല്‍ അമീന്‍റെ (9) കാലിനാണ് സാരമായി പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുക്കളുമായി കളിക്കുന്നതിനിടയില്‍ അങ്കണവാടിക്ക് സമീപം സൂക്ഷിച്ചിരുന്ന മാലിന്യത്തില്‍ നിന്നു ട്യൂബ് ലൈറ്റിന്‍റെ കുപ്പിച്ചില്ല് കാലില്‍ തുളച്ച്‌ കയറുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അല്‍ അമീന്‍റെ കാലില്‍ 25ഓളം തുന്നലുകളിട്ടു.

മുണ്ടക്കയം സെന്‍റ് ജോസഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അല്‍ അമീന്‍.
പുത്തന്‍ചന്തയിലെ 48-ാം നമ്പർ അങ്കണവാടി പ്രളയത്തില്‍ തകര്‍ന്നതോടെയാണ് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനായി പണിത കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്.

അങ്കണവാടി കെട്ടിടം നവീകരിക്കുവാന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുൻപ് ഒമ്പതു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. 13 കുരുന്നുകളാണ് അങ്കണവാടിയില്‍ ഉള്ളത്. ഇതിനോടു ചേര്‍ന്നാണ് ഹരിത കര്‍മസേന മാലിന്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

കുട്ടികളെ അങ്കണവാടിക്ക് പുറത്ത് ഇറക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണെന്ന് അധ്യാപിക പറയുന്നു. മാലിന്യ ശേഖരം ഇവിടെ നിന്ന് മാറ്റണമെന്ന് നിരവധിത്തവണ ഹരിത കര്‍മസേനാംഗങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇതിനു തയാറായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നു.