സൗദി കിരീടാവകാശിയെ കാണാനില്ല: തിരോധാനത്തിൽ ദുരൂഹത

സൗദി കിരീടാവകാശിയെ കാണാനില്ല: തിരോധാനത്തിൽ ദുരൂഹത

Spread the love

സ്വന്തം ലേഖകൻ

ദുബായ്: ഐ.എസുമായി നേർക്കുനേർ നിൽക്കുന്ന സൗദിയിൽ കിരീടാവകാശിയെ കാണാതായ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. മാസങ്ങളായി സൗദികിരീടാവകാശിയുടെ ദുരൂഹത തിരോധാനമാണ് ഇപ്പോൾ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. ഏപ്രിൽ 21 നു ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടാത്തതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റിയാദിന് നേർക്ക് ഹൂതി വിമതരുടെ ആക്രമണം ഉണ്ടായതിന് ശേഷമാണ് ഈ തിരോധാനമെന്നും റിപ്പോർട്ടുണ്ട്. ഏപ്രിൽ 21 ന് സൗദി കൊട്ടാരത്തിന് പുറത്ത് വെടിയൊച്ച കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കൂടാതെ ഹൂതി വിമതരുടെ ഡ്രോൺ സൗദി കൊട്ടാരത്തിന് സമീപമെത്തിയ സംഭവവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എംബിഎസിനെ പുറത്തുകാണാത്തതെന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്.ഏപ്രിൽ 28 ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി സന്ദർശിച്ചിരുന്നു. എന്നാൽ ഇതിനോടനുബന്ധിച്ചൊന്നും മുഹമ്മദ് ബിൻ സൽമാൻ മാധ്യമങ്ങൾക്ക് മുൻപിലെത്തിയിട്ടില്ല.
സൗദി രാജാവ് സൽമാനും വിദേശകാര്യമന്ത്രി അദേൽ അൽ ജുബൈറും പോംപിയോയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളേ പുറത്തുവന്നിരുന്നുള്ളൂ. പൊടുന്നനെയുള്ള എംബിഎസിന്റെ അപ്രത്യക്ഷമാകലാണ് ചോദ്യങ്ങളുയർത്തുന്നത്.ഭീഷണികളുടെ പശ്ചാത്തലത്തിൽ അദ്ദേഹം സൗദിയിൽ നിന്ന് മാറി നിൽക്കുകയാണെന്ന തരത്തിലും സൂചനകൾ പുറത്തുവരുന്നുണ്ട്. അഴിമതിക്കാരായ രാജകുടുംബാംഗങ്ങളെയും ഭരണകർത്താക്കളെയും തടവിലാക്കിയതടക്കം നിർണ്ണായക നീക്കങ്ങൾ എംബിഎസിൽ നിന്നുണ്ടായിരുന്നു.
കൂടാതെ സാമൂഹ്യ രംഗത്തും നിർണ്ണായക പരിഷ്‌കാരങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നത്. സ്ത്രീകൾക്ക് ഡ്രൈവിംഗിനും സ്റ്റേഡിയത്തിൽ പ്രവേശനത്തിനും അനുമതി. വിവിധ മേഖലകളിൽ നിയമനം. അബായ ധരിക്കുന്നതിൽ ഇളവ് എന്നിവ പ്രഖ്യാപിച്ചിരുന്നു. കൂടാതെ 35 വർഷത്തെ സിനിമാ വിലക്ക് നീക്കി തിയേറ്ററുകൾ ആരംഭിക്കുകയും ചെയ്തിരുന്നു.അത്തരത്തിൽ ലോക ശ്രദ്ധയാകർഷിച്ച് സജീവമായി നിൽക്കെയാണ് പെട്ടെന്നുള്ള പിൻവാങ്ങലെന്നതാണ് ചോദ്യങ്ങളുയർത്തുന്നത്.