
സ്വന്തം ലേഖകൻ
കിഴക്കമ്പലം: കളഞ്ഞു കിട്ടിയ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റോണിമിയ(20), ആസാം തേസ്പൂര്‍ സ്വദേശി അബ്ദുള്‍ കലാം (24) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് പള്ളിക്കര ഭാഗത്തു വച്ച് കിഴക്കമ്പലം സ്വദേശി മാത്യുവിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത്. രാത്രി വീട്ടിലെത്തിയപ്പോഴാണ് ഫോണ്‍ നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പിറ്റേന്ന് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസിലാക്കിയ മാത്യു ഉടന്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ റോണിമിയയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. പെരിങ്ങാലയിലെ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുള്‍ കലാമിനെക്കുറിച്ച് വിവരം ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോണ്‍ ലഭിച്ചത് അബ്ദുള്‍ കലാമിനായിരുന്നു. പളളിക്കര മീന്‍ മാര്‍ക്കറ്റിലെ തൊഴിലാളിയായ ഇയാള്‍ മൊബൈല്‍ ഫോണില്‍ നിന്ന് ബാങ്ക് പാസ്‌വേഡ് കണ്ടുപിടിച്ച് അക്കൗണ്ടിലെ പണം റോണി മിയയുടെ അക്കൗണ്ടിലേക്ക് മാറ്റി. ഈ പണത്തില്‍ നിന്ന് കലാം എഴുപതിനായിരം രൂപയുടെ ഐഫോണും വസ്ത്രങ്ങളും വാങ്ങി. ബാക്കി തുക റോണിമിയയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു. പിന്നീട് ഫോണ്‍ ഉപേക്ഷിച്ചെങ്കിലും പൊലീസ് കണ്ടെടുത്തു. നാട്ടിലേക്ക് മുങ്ങാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇവര്‍ പിടിയിലായത്.
പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.ടി. ഷാജന്‍, എസ്.ഐ എം.പി. എബി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.എ. അബ്ദുള്‍ മനാഫ്, സിവില്‍ പൊലീസ് ഓഫീസര്‍ ടി.എ. അഫ്‌സല്‍, ഏ.ഒ. പ്രമോദ്, ഹോംഗാര്‍ഡ് യാക്കോബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്



