
സംസ്ഥാനത്ത് വീണ്ടും വൻ ലഹരി വേട്ട; പിടികൂടിയത് അന്താരാഷ്ട്രമാർക്കറ്റിൽ അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന എം ഡിഎംഎ
സ്വന്തം ലേഖകൻ
മലപ്പുറം: ജില്ലയിൽ യുവാക്കളുടെ ഇടയിൽ സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട എം ഡി എം എ, എൽ ,എസ് എൽ ഡി തുടങ്ങിയവയുടെ ഉപയോഗം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസി ന് ലഭിച്ച രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാർ ,സി ഐ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ എസ് ഐ സി കെ നൗഷാദും സംഘവും ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിലാണ് ലഹരിവസ്ത്തുക്കൾ പിടികൂടിയത്.
പെരിന്തൽമണ്ണ പി ടി എം കോളേജ് പരിസരത്ത് വച്ച് 51 ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫി (23) പിടിയിലായത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാംഗ്ലൂരിൽ നിന്നും ഗ്രാമിന് 1000 രൂപ നിരക്കിൽ വാങ്ങി ട്രയിൻ മാർഗം കേരളത്തിലെത്തിച്ച് 5000 രൂപമുതൽ വിലയിട്ട് ഒരു ഗ്രാം വരുന്ന പായ്ക്കറ്റുകളിലാക്കി മലപ്പുറം ,പാലക്കാട് ,എറണാകുളം,തൃശ്ശൂർ,കൊയമ്പത്തൂർ ഭാഗങ്ങളിലെ ചെറുകിട വിൽപനക്കാർക്ക് കൈമാറിയാണ് വിൽപന നടത്തുന്നത്.
ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ സംഘമാണ് ഇത്തരം മയക്കുമരുന്നുകൾ മൊത്തവിതരണക്കാർക്ക് വിൽപന നടത്തുന്നതെന്ന് സൂചന ലഭിച്ചിട്ടുള്ളതായും അതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാർ അറിയിച്ചു. മുഹമ്മദ് ഷാഫിയുടെ പേരിൽ ആറുകിലോഗ്രാം കഞ്ചാവുമായി പിടിച്ച കേസ് നിലവിലുണ്ട്. പെരിന്തൽമണ്ണ എക്സൈസ് സി ഐ സച്ചിദാനന്ദൻ്റെ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി.
ജില്ലയിലെ തന്നെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയിലൊന്നാണിത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസ് ,പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സി ഐ സുനിൽ പുളിക്കൽ ,എസ് ഐ സി കെ നൗഷാദ്, ജില്ലാ ആൻ്റിനർക്കോട്ടിക് സ്ക്വാഡിലെ അംഗങ്ങൾ എന്നിവർ ചേർന്നാണ് പിടികൂടിയത്.