
മാണ്ഡ്യ: കൃഷ്ണ രാജ സാഗർ (കെആർഎസ്) അണക്കെട്ട് 93 വർഷത്തിനിടെ ആദ്യമായി ജൂൺ മാസത്തിൽ തന്നെ 124.80 അടിയിലെത്തി. 1911നും 1932നും ഇടയിൽ മഹാരാജ നൽവാടി കൃഷ്ണരാജ വാഡിയറുടെ ഭരണകാലത്ത് നിർമ്മിച്ച ഈ റിസർവോയർ മുമ്പ് ജൂണിൽ ഒരിക്കലും പൂർണ്ണ ശേഷിയിലെത്തിയിരുന്നില്ല.
കാവേരി നീരാവരി നിഗം ലിമിറ്റഡ് (സിഎൻഎൻഎൽ) അധികൃതരുടെ കണക്കനുസരിച്ച്, ഇതിനുമുമ്പ് ജൂണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ജലനിരപ്പ് 1941 ലായിരുന്നു. അന്ന് 121.45 അടി (44.912 ടിഎംസിഎഫ്ടി) എത്തി. അന്നാണ് ആദ്യമായി ഡാം തുറന്ന് വെള്ളം പുറത്തുവിട്ടത്. 84 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ ജൂൺ 23നും ഡാം തുറന്നു. ജൂൺ 29 ഞായറാഴ്ച രാത്രി റിസർവോയർ അതിന്റെ പരമാവധി ശേഷിയിലെത്തി.
ജൂണിൽ, അണക്കെട്ടിലേക്കുള്ള ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ നീരൊഴുക്ക് ജൂൺ 28 ന് 73,811 ക്യുസെക്‌സും പുറത്തേക്ക് ഒഴുക്ക് ജൂൺ 26 ന് 55,000 ക്യുസെക്‌സും ആയിരുന്നു. ജൂൺ 1 നും ജൂൺ 29 നും ഇടയിൽ, കുടക് ജില്ലയിലെ ഭാഗമണ്ഡലയിൽ 1,449 മില്ലിമീറ്റർ മഴ ലഭിച്ചു. 1941-ൽ ഇതേ കാലയളവിൽ 1,587 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം അണക്കെട്ടിലേക്കുള്ള മൊത്തം ജലപ്രവാഹം 44.89 ടിഎംസിഎഫ്ടി ആണ്. അതേസമയം പുറത്തേക്കുള്ള ഒഴുക്ക് 19.29 ടിഎംസിഎഫ്ടിയുമായി. കുടകി മേഖലയിൽ 68 ശതമാനം അധിക മഴ പെയ്തതാണ് ഡാം നിറയാൻ കാരണം.







