മണ്ണെടുപ്പിനെതിരെ പരാതിപ്പെട്ട വിവരാവകാശ പ്രവർത്തകന്റെ വീടിന് നേരെ വീണ്ടും ഗുണ്ടാ ആക്രമണം: ആക്രമണം നടത്തിയത് നഗരസഭയിലെ കരാറുകാരുടെ നേതൃത്വത്തിലുള്ള സംഘം; ആക്രമണത്തിൽ വീടിന്റെ വാതിൽ തകർന്നു

മണ്ണെടുപ്പിനെതിരെ പരാതിപ്പെട്ട വിവരാവകാശ പ്രവർത്തകന്റെ വീടിന് നേരെ വീണ്ടും ഗുണ്ടാ ആക്രമണം: ആക്രമണം നടത്തിയത് നഗരസഭയിലെ കരാറുകാരുടെ നേതൃത്വത്തിലുള്ള സംഘം; ആക്രമണത്തിൽ വീടിന്റെ വാതിൽ തകർന്നു

സ്വന്തം ലേഖകൻ

കോട്ടയം: മണ്ണെടുപ്പിനെതിരെ പരാതിപ്പെട്ട വിവരാവകാശ പ്രവർത്തകനെ നഗരസഭയിലിട്ടു മർദിച്ച കരാറുകാരുടെ സംഘം ഇദ്ദേഹത്തിന്റെ വീടിനു നേരെയും ആക്രമണം നടത്തി. വിവരാവകാശ പ്രവർത്തകനായ എസ്.എച്ച് മൗണ്ട് നട്ടാശേരിൽ മഹേഷ് വിജയന്റെ വീടിനു നേരെയാണ് ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. വീടിന്റെ വാതിൽ അക്രമി സംഘം അടിച്ചു തകർത്തെങ്കിലും, വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ തടിച്ചു കൂടിയതോടെ പ്രതികൾ കാറിൽ കയറി  രക്ഷപെട്ടു.

ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവങ്ങൾ. ദിവസങ്ങൾക്കു മുൻപ് മണ്ണെടുപ്പിനെപ്പറ്റി പരാതിപ്പെട്ട മഹേഷ് വിജയനെ നഗരസഭ ഓഫിസിലിട്ട് കരാറുകാരുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം മർദിച്ചിരുന്നു. ഈ കേസിൽ പൊലീസ് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്. ഇതേ തുടർന്ന് പ്രതികളെല്ലാവരും ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, ചൊവ്വാഴ്ച രാത്രിയിൽ കരാറുകാരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ കയറി ഭീഷണി മുഴക്കുകയും ആക്രമണം നടത്തുകയും ചെയ്തത്.

നാലു പേർ അടങ്ങുന്ന സംഘം കാറിൽ എത്തിയ ശേഷം മഹേഷിന്റെ വീടിനു മുന്നിൽ നിർത്തി. തുടർന്ന് വീടിനുള്ളിൽ നിന്നും മഹേഷിനെ പുറത്തേയ്ക്കു വിളിച്ചു വരുത്തി. കൗൺസിലറുടെ വീട് തിരക്കിയെത്തിയതാണ് എന്നതായിരുന്നു ഇവരുടെ പ്രചാരണം. ഇതിൽ സംശയം തോന്നിയ മഹേഷ് വീടിനുള്ളിലേയ്ക്കു കയറി കതകടച്ചു. ഈ സമയം ക്വട്ടേഷൻ സംഘാംഗങ്ങളായ നാലു പേർ വീടിന്റെ വാതിൽ അടിച്ചു തകർത്തു. വാതിൽ തകർത്ത് ഉള്ളിലേയ്ക്കു ഇവർ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ, മഹേഷിന്റെ ഭാര്യയും അമ്മയും ബഹളം വച്ചു. ഇതോടെ പ്രദേശത്ത് നാട്ടുകാർ തടിച്ചു കൂടുന്നതു  കണ്ട പ്രതികൾ  കറിൽ കയറി രക്ഷപെടുകയായിരുന്നു. സംഭവത്തിൽ മഹേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.