മഞ്ചേശ്വരത്ത് സുരേന്ദ്രൻ തന്നെ; കുമ്മനം മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കും : ശ്രീധരൻപിള്ള
സ്വന്തം ലേഖിക
തിരുവനന്തപുരം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി കെ.സുരേന്ദ്രൻ തന്നെ മത്സരിച്ചേക്കുമെന്ന സൂചന നൽകി പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. സുരേന്ദ്രൻറെ പേരാണ് പരിഗണനയിലുള്ളതെന്നും എന്നാൽ പാർട്ടി ഇക്കാര്യം ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റു മണ്ഡലങ്ങളിലേക്ക് ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും കുമ്മനം രാജശേഖരൻ മത്സരിക്കണമോ എന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും ശ്രീധരൻപി്ള്ള കൂട്ടിച്ചേർത്തിരുന്നു. മഞ്ചേശ്വരത്ത് ഇനി മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നുമായിരുന്നു സുരേന്ദ്രൻ പറഞ്ഞിരുന്നു. 2011ലും 2016ലും മഞ്ചേശ്വരത്ത് നിന്ന് നിയമസഭയിലേക്ക് സുരേന്ദ്രൻ മത്സരിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2016ൽ മുസ്ലീം ലീഗ് സ്ഥാനാർഥിയായിരുന്ന പി.ബി.അബ്ദുൾ റസാക്കിനോട് വെറും 89 വോട്ടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്. ഈ തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സുരേന്ദ്രൻ പിന്നീട് ഹൈകോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, അബ്ദുൾ റസാക്കിൻറെ മരണത്തേത്തുടർന്ന് കേസ് പിൻവലിക്കാൻ തയാറാണെന്ന് സുരേന്ദ്രൻ കോടതിയെ അറിയിക്കുകയും ഇതിൻപ്രകാരം കോടതി കേസ് നടപടികൾ അവസാനിപ്പിക്കുകയുമായിരുന്നു.