പ്രിയപ്പെട്ട പാലാക്കാരെ…ഞാനും അരിയാഹാരം കഴിച്ചു ഈ നാട്ടില്‍ തന്നെയല്ലേ ജീവിക്കുന്നത്; ഒരു ദിവസം ഇരുട്ടി വെളുത്തപ്പോഴല്ല മാണി സി കാപ്പന്‍ എംഎല്‍എ ആയത്; നല്ല വൃത്തിയായി കെഎം മാണി എന്ന അതികായനോട് 3 വട്ടം തോറ്റിട്ടാണ്; മുന്നണിമാറ്റത്തില്‍ വിശദീകരണവുമായി മാണി സി കാപ്പന്‍

പ്രിയപ്പെട്ട പാലാക്കാരെ…ഞാനും അരിയാഹാരം കഴിച്ചു ഈ നാട്ടില്‍ തന്നെയല്ലേ ജീവിക്കുന്നത്; ഒരു ദിവസം ഇരുട്ടി വെളുത്തപ്പോഴല്ല മാണി സി കാപ്പന്‍ എംഎല്‍എ ആയത്; നല്ല വൃത്തിയായി കെഎം മാണി എന്ന അതികായനോട് 3 വട്ടം തോറ്റിട്ടാണ്; മുന്നണിമാറ്റത്തില്‍ വിശദീകരണവുമായി മാണി സി കാപ്പന്‍

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: പാലായിലെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായി മാണി സി കാപ്പന്‍. ഇടതുപക്ഷം തന്നോട് കാണിച്ചത് രാഷ്ട്രീയമായ മര്യാദകേടായിരുന്നുവെന്നും കെഎം മാണിയോട് മൂന്ന് പ്രാവശ്യം തോറ്റ താന്‍ നേരം ഇരുട്ടി വെളുത്തപ്പോള്‍ എംഎല്‍എ ആയതല്ല. ഇനി ഒരിക്കല്‍ കൂടി പാലായിലെ ജനങ്ങള്‍ അങ്ങനെയൊരു തീരുമാനമെടുത്താല്‍ താന്‍ അന്തസ്സായിത്തന്നെ ഇരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മാണി സി കാപ്പന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയപ്പെട്ട പാലാക്കാരെ,

പാലായിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങളും അതിനോടനുബന്ധിച്ചു ഞാന്‍ എടുത്ത തീരുമാനങ്ങളും എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. എന്നിരുന്നാലും എന്നെ വോട്ട് ചെയ്തു വിജയിപ്പിച്ച പാലായിലെ വോട്ടര്‍മാര്‍ക്ക് ഒരു വിശദീകരണം നല്‍കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പാലാ നിയോജകമണ്ഡലം ഇടതുപക്ഷത്തിന് എന്നും ഒരു ബാലികേറാമല ആയിരുന്നു. ജയസാധ്യത ഇല്ലാത്ത സീറ്റുകളുടെ പട്ടികയില്‍ ആദ്യം ഇടം പിടിച്ചിരുന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു പാലായും. 2006ഇല്‍ ഞാന്‍ ആദ്യമായി മത്സരിക്കുമ്‌ബോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ എല്ലാ ഭാഗത്തു നിന്നും വന്ന നിരുത്സാഹപ്പെടുത്തുന്ന വാക്കുകളെ അവഗണിച്ചു വിജയം തന്നെ മുന്നില്‍ കണ്ടാണ് പോരിനിറങ്ങിയത്. അതേ ആവേശം ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും, വികസനം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളും മണ്ഢലത്തിലെ വ്യക്തിബന്ധങ്ങളും കൂടെനില്‍ക്കുകയും ചെയ്തപ്പോള്‍ മുന്‍പെങ്ങുമില്ലാത്ത മുന്നേറ്റമാണ് ഇടതുപക്ഷത്തിനുണ്ടായത്. ആദ്യ ശ്രമത്തില്‍ തന്നെ മുന്‍തവണത്തേതിന്റെ പകുതിയില്‍ താഴെയായി കെഎം മാണി എന്ന അതിശക്തനായ എതിരാളിയുടെ ഭൂരിപക്ഷം. പിന്നീടിങ്ങോട്ട് രണ്ടു തവണയായി ആ ഭൂരിപക്ഷം 4700ഇല്‍ എത്തിക്കാനും സാധിച്ചു. പരമ്ബരാഗതമായി യുഡിഫ് നു വലിയ മേല്‍ക്കൈ ഉണ്ടായിരുന്ന പാലാ മണ്ഡലത്തില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ ഈ മുന്നേറ്റം സഹായിച്ചു എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അത് മാത്രം അല്ല, ഭൂരിപക്ഷം കുറയുകയും ഒരു പരാജയഭീതി വരുകയും ചെയ്തപ്പോള്‍ പാലയിലെ വികസനകാര്യങ്ങളില്‍ ഒരു ശ്രദ്ധയും വേഗവും ഉണ്ടാക്കുവാന്‍ എതിര്‍കക്ഷിക്ക് കൂടുതല്‍ താല്പര്യം ഉണ്ടായി എന്നും അതിന്റെ ഗുണം മണ്ഡലത്തിന് കിട്ടി എന്നും എല്ലാവര്ക്കും ബോധ്യമുള്ള കാര്യം ആണ്.

ശ്രീ കെഎം മാണി സാറിന്റെ നിര്യാണത്തിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുമ്‌ബെങ്ങുമില്ലാത്ത ആവേശത്തോടെയാണ് മുന്നണിയും പ്രവര്‍ത്തകരും പ്രവര്‍ത്തിച്ചത്. ഇതില്‍ ഇടതുപക്ഷ നേതാക്കള്‍, എംഎല്‍എ മാര്‍, എംപി മാര്‍ , മന്ത്രിമാര്‍, ബഹു.മുഖ്യമന്ത്രി എന്നിവര്‍ ശക്തമായ പങ്കു വഹിച്ചു. അതിന്റെ കൂടെ ഫലമായി ചരിത്രം കുറിച്ചുകൊണ്ട് പാലായില്‍ ആദ്യമായി ഇടതുമുന്നണി വിജയക്കൊടി പാറിച്ചു. അതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ഈ വിജയം മുന്നണിക്ക് കരുത്തായി. പാലായെക്കുറിച് ഒരുപാട് പദ്ധതികളും പ്രതീക്ഷകളുമായാണ് ഞാന്‍ നിയമസഭയുടെ പടി ചവിട്ടിയത്. ആദ്യ ഘട്ടത്തില്‍ മികച്ച പ്രതികരണമാണ് സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. മുടങ്ങിക്കിടന്ന പല പദ്ധതികള്‍ക്കും ജീവന്‍ വച്ച് തുടങ്ങുകയും ചെയ്തു.

ജയിച്ച ശേഷം എന്റെ മുന്നില്‍ വന്ന ഒരാളുടെയും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ അവരെ എന്നാല്‍ കഴിയും വിധം സഹായിക്കാന്‍ ഞാന്‍ ശ്രമിച്ചു എന്ന് നെഞ്ചില്‍ കൈ വച്ച് പറയാന്‍ എനിക്ക് സാധിക്കും. കേവലം ഒരു വര്ഷം കൊണ്ട് എന്റെ കഴിവിന്റെ പരമാവധി പാലായ്ക്കു വേണ്ടിയും പാലാക്കാര്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു എന്ന് എനിക്കുറപ്പുണ്ട്.ഞാന്‍ ജയിച്ചാല്‍ പിന്നെ മണ്ഡലത്തില്‍ കാണില്ല എന്ന് പറഞ്ഞവരേക്കാള്‍ അധികം മണ്ഡലത്തില്‍ ഞാന്‍ സജീവമായിരുന്നു എന്ന് ഞാന്‍ പറയാതെ തന്നെ എന്റെ നാട്ടുകാര്‍ക്കറിയാം.

പിന്നീട് മാറിവന്ന രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന്റെ ഒരു വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായി. മുന്നണിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന ധാരണയില്‍ ഞാനും പാര്‍ട്ടിയും അതിനെ പിന്തുണക്കുകയും ചെയ്തു. എന്നാല്‍ വിരുന്നു വന്നവര്‍ വീട്ടുകാരാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിമര്ശനവിധേയമായ പരസ്യ പ്രതികരണങ്ങള്‍ക്ക് എന്നെ പ്രേരിപ്പിച്ചത് ‘പാലാ ഹൃദയവികാരമാണ്’ എന്ന് പറഞ്ഞുടങ്ങിയ ആ വിഭാഗത്തിന്റെ പ്രസ്താവനകളാണ്. ഇതോടൊപ്പം മുന്നണിയില്‍ തന്നെ പലയിടത്തും നടന്ന അനൗദ്യോഗിക ചര്‍ച്ചകളും മണ്ഡലം അവര്ക്ക് കൈമാറാനുള്ള നീക്കങ്ങള്‍ സജീവമാകുന്നതിന്റെ സൂചനയായി. എന്നാല്‍ ഏറെ വേദനിപ്പിച്ചത് ഇതൊന്നുമല്ല. വികസന പദ്ധതികളുടെ ക്രെഡിറ്റ് എനിക്ക് ലഭിക്കും എന്ന ഭയത്താലാവാം പാലായിലുള്ള പദ്ധതികളില്‍ പൊതുവെ ഒരു നിസ്സംഗതയുംമെല്ലെപ്പോക്കും കണ്ടു തുടങ്ങി. മുന്പില്ലാത്ത വിധം ചുവപ്പുനാടയുടെ കുരുക്കളും തടസങ്ങളുമായി. എല്ലാ തിരഞ്ഞെടുപ്പുകളിലും എനിക്കെതിരെ ആരോപിച്ചിരുന്ന എന്നാല്‍ എനിക്ക് യാതൊരു പങ്കും ഇല്ലാത്ത പാലാ ബൈപാസ് പ്രശനം ഒരു ഉദാഹരണം മാത്രം. സ്ഥലം ഏറ്റെടുക്കുന്നതിനായി 10 കോടി 11 ലക്ഷം രൂപ ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ സെപ്റ്റംബര്‍ 28 നു എത്തിയതാണ്. ഇത് വരെ അത് പൂര്‍ത്തീകരിച്ചിട്ടില്ല. അനാവശ്യമായ തടസ്സങ്ങള്‍ ഉന്നയിക്കുകയാണ് ഇപ്പോള്‍. അത് പോലെ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കളരിയമ്മാക്കല്‍ പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ പണിയും വൈകുന്നു. അങ്ങനെ പൊതുമരാമത്ത്, ജലസേചനം തുടങ്ങിയ പല വകുപ്പുകളിലും ഈ മെല്ലെ പോക്ക് തുടരുന്നതിന്റെ ഫലമായി പല പദ്ധതികളും പൂര്‍ത്തീകരിക്കുനതില്‍ കാലതാമസം ഉണ്ടാവുന്നു.

ഞാനും അരിയാഹാരം കഴിച്ചു ഈ നാട്ടില്‍ തന്നെയല്ലേ ജീവിക്കുന്നത്. ചുവരെഴുത്തു എന്താണെന്നു മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ ഒന്നും വേണമെന്നില്ല. മണ്ഡലം കൈമാറുകയാണെന്നു എന്നോട് നേരിട്ട് പറഞ്ഞാല്‍ കുറച്ചുകൂടി മര്യാദ അതിനുണ്ടായിരുന്നു. പകരം തീരുമാനം വൈകിപ്പിച്ചു ഒന്നുമില്ലാത്തിടത്തു എന്നെ എത്തിക്കാനുള്ള ശ്രമം രാഷ്ട്രീയമര്യാദയായില്ല എന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. ഈ കാലമത്രയും ഈ മുന്നണിയുടെ കൂടെ നിന്ന ഒരു കക്ഷിക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കില്‍ പോലും അതിനൊരു ന്യായീകരണം ഉണ്ടായിരുന്നു.

ഒന്നര പതിറ്റാണ്ടോളം നീണ്ട ഈ പോരാട്ടത്തില്‍ വ്യക്തിപരമായി എനിക്കുണ്ടായ നഷ്ടങ്ങള്‍ ചെറുതല്ല. ആയുസ്സിന്റെയും സമ്ബാദ്യത്തിന്റെയും വലിയൊരു ഭാഗമാണ് ഞാന്‍ ഈ മുന്നണിക്കുവേണ്ടി ചെലവാക്കിയത്. ബിസിനസ് കാര്യങ്ങളില്‍ ശ്രദ്ധ കുറഞ്ഞത് കൊണ്ടുണ്ടായ നഷ്ടങ്ങളും പ്രശ്‌നങ്ങളും വേറെയും. ഇതൊക്കെ ആരെങ്കിലും നിര്‍ബന്ധിച്ചു ചെയ്യിച്ചതാണോ എന്ന് ചോദിച്ചാല്‍ അല്ല. പാലായെപ്പറ്റിയുള്ള എന്റെ സ്വപ്നങ്ങള്‍ നടപ്പാക്കാനുള്ള ആഗ്രഹം, പാലായ്ക്കുവേണ്ടി ദീര്‍ഘവീക്ഷണമുള്ള ഒരുപാടു പദ്ധതികള്‍ നടപ്പിലാക്കിയ എന്റെ പിതാവ് ചെറിയാന്‍ ജെ കാപ്പന്റെ പാത പിന്തുടരാനുള്ള ആഗ്രഹം, കൂടെ നില്‍ക്കുന്ന പ്രവര്‍ത്തകരുടെ സ്‌നേഹവും ആവേശവും, ഇതൊക്കെയാണ് ഓരോ തവണ തോല്‍ക്കുമ്‌ബോഴും വീണ്ടും പോരാടാന്‍ എനിക്ക് കരുത്തു നല്‍കിയത്. ഈ കഴിഞ്ഞ കുറച്ചു ആഴ്ചകളായി പാലാ ഉപേക്ഷിക്കാന്‍ എനിക്ക് പലവിധ ഓഫറുകളും ലഭിച്ചതായി കണ്ടു. ചിലതു സത്യവും ചിലതൊക്കെ മാധ്യമ സൃഷ്ടികളും. അതൊക്കെ വേണ്ട എന്ന് വെക്കാന്‍ കാരണം, എവിടെനിന്നെങ്കിലും ജയിച്ചു ഒരു ങഘഅയൊ ങജയൊ ആകാന്‍ അല്ല ഞാന്‍ ഇത്രയധികം കഷ്ടപ്പെട്ടത്, പാലായെ പ്രതിനിധീകരിക്കാനാണ്, പാലായെ മാത്രം. സമൂഹമാധ്യമങ്ങളില്‍ എതിര്‍കക്ഷികള്‍ (പുതിയതായി കൂടെവന്ന കക്ഷികള്‍ എന്നു പറയുന്നതാവും കൂടുതല്‍ ശരി) എന്നെ ഒരു സ്ഥാനമോഹിയായി പ്രചരിപ്പിക്കുന്നത് കണ്ടു. ഒരു ചെറിയ തിരുത്തു ഉണ്ട് – മോഹിച്ചത് പാലായെ ആണ്. മറ്റൊന്നും എനിക്ക് അതിനു പകരമാകില്ല. പാലായെപ്പറ്റിയുള്ള എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഉള്ള ശ്രമം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. അതിനു വേണ്ടി ഏതറ്റം വരെയും പോകുവാനും ഞാന്‍ തയാറാണ്.

ഒരു ദുഷ്പ്രചരണം നടക്കുന്നത് എന്റെ വ്യക്തിപ്രഭാവം കൊണ്ടാണ് ഞാന്‍ ജയിച്ചത് എന്ന് ഞാന്‍ കരുതുന്നു എന്നാണ്. ഒരിക്കലുമില്ല. 2006 മുതല്‍ എന്റെ ഒപ്പം നിന്ന ഇടതുപക്ഷ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ കരുത്തു. ഇത്തരം പ്രചരണങ്ങള്‍ വരുന്നത് യഥാര്‍ത്ഥ ഇടതുമുന്നണി പ്രവര്‍ത്തകരില്‍ നിന്നല്ല എന്നെനിക്കുറപ്പുണ്ട് . ജനത്തിന് മുകളില്‍ അല്ല ജനപ്രതിനിധി എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. മുന്നണി നേതൃത്വം എന്നോട് ചെയ്തത് കടുത്ത രാഷ്ട്രീയ അനീതിയാണെന്ന് വിശ്വസിക്കുമ്‌ബോഴും, സ്വതന്ത്രമായി ചിന്തിക്കുന്ന ഇടതുപ്രവര്‍ത്തകര്‍ എന്റെയൊപ്പം ഉണ്ടാകും എന്നെനിക്കുറപ്പുണ്ട്.ഒന്നരപതിറ്റാണ്ട് എന്റെ കൂടെ നിന്ന പ്രവര്‍ത്തകരോട് നന്ദി പറയാനും ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു. മുന്നണിമാറിയാലുടന്‍ മറുവശത്തുള്ളവരൊക്കെ മോശക്കാരാണ് എന്ന് പറയുന്ന പൊതുപ്രവര്‍ത്തകരുടെ നിരയില്‍ എന്നെ കൂട്ടരുത് എന്നൊരു അഭ്യര്ഥനയുണ്ട്.

മുന്‍പ് ഇങ്ങനെ മുന്നണി മാറി തോറ്റവരുടെ ലിസ്റ്റ് ഒക്കെ കാണിച്ചു എന്നെ ഭീഷണിപ്പെടുത്തുന്ന ചില പ്രചാരണങ്ങളും കണ്ടു. അവരോടൊക്കെ ഒന്നേ പറയാനൊള്ളൂ – ഒരു ദിവസം ഇരുട്ടി വെളുത്തപ്പോഴല്ല മാണി സി കാപ്പന്‍ എംഎല്‍എ ആയത്. നല്ല വൃത്തിയായി കെഎം മാണി എന്ന അതികായനോട് 3 വട്ടം തോറ്റിട്ടാണ്. ഇനി ഒരു തവണ കൂടി എന്റെ പ്രിയപ്പെട്ട പാലാക്കാര്‍ അങ്ങനെ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിച്ചു അന്തസ്സായി ഇരിക്കും. പാലായെ പലരുടെയും സ്വാര്ഥതാല്പര്യങ്ങള്‍ക്ക് കുരുതി കൊടുത്തു അടിയറവു പറയുന്നതിലും അന്തസ്സ് അതിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനമാണ് ഞാന്‍ എടുത്തിരിക്കുന്നത്. ഇതിനു പിന്നിലുള്ള വേദനയും വികാരവും എന്റെ പ്രിയപ്പെട്ട പാലാക്കാര്‍ മനസിലാക്കും എന്നെനിക്കുറപ്പുണ്ട്. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.