
ലോട്ടറി വാങ്ങാനെന്ന വ്യാജേനയെത്തി കാന്‍സര്‍ രോഗിയായ ലോട്ടറി വില്‍പ്പനക്കാരിയുടെ പണവും ലോട്ടറിയും അടങ്ങിയ ബാഗ് മോഷ്ടിച്ചു ; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ
തൃശൂർ:കാന്‍സര്‍ രോഗിയായ ലോട്ടറി വില്‍പ്പനക്കാരിയുടെ പഴ്സും പണവും മോഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.പൊന്നൂക്കര സ്വദേശി പൂനത്ത് വീട്ടില്‍ പി.ജെ. ജോയ് ആണ് അറസ്റ്റിലായത്.
തൃശൂര്‍ പാട്ടുരായ്ക്കലില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന സ്ത്രീയുടെ പണമടങ്ങിയ പഴ്സാണ് പ്രതി മോഷ്ടിച്ചത്.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്.
ലോട്ടറി വാങ്ങാനെന്ന വ്യാജേന ഇയാള്‍ വില്‍പ്പനക്കാരിയുടെ അരികിലെത്തി പഴ്സ് എടുത്ത് ഓടിപ്പോവുകയായിരുന്നു. പഴ്സിനകത്ത് സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് മാറ്റിയെടുക്കാന്‍ വരുന്നവര്‍ക്ക് കൊടുക്കുന്നതിനായി കരുതിയിരുന്ന 30,000 രൂപയും, സമ്മാനാര്‍ഹമായ 3000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും ഉണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പരിസരമാകെ നോക്കിയെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോട്ടറി വില്‍പ്പനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍, ലോട്ടറി വില്‍പ്പനക്കാരി പറഞ്ഞ അടയാള വിവരങ്ങളുള്ള ഒരാള്‍ പാട്ടുരായ്കല്‍ ഭാഗത്ത് വേഗത്തില്‍ ഓടിപ്പോകുന്നതും, പിന്നീട് ഓട്ടോറിക്ഷയില്‍ കയറുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതിനെത്തുടര്‍ന്നാണ് പ്രതിയിലേക്കെത്തിയത്.
തൃശൂരിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് ഇയാള്‍. ജോലിയില്ലാത്ത സമയം നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് പ്രതിയുടെ ശീലം. ഇയാള്‍ ഇതിനുമുൻപും തൃശൂര്‍ ശക്തന്‍ നഗറിലെ ഫ്രൂട്ട് സ്റ്റാളില്‍ കയറി, പണമടങ്ങിയ ബാഗ് മോഷ്ടിച്ചിരുന്നു. കയ്യോടെ പിടിച്ചപ്പോള്‍ പണം തിരിച്ചു നല്‍കി കേസില്ലാതെ ഒത്തുതീര്‍ക്കുകയായിരുന്നു