ഏറ്റുമാനൂരിൽ  ലതികാ സുഭാഷ് സ്വന്തന്ത്രയായി മത്സരിക്കും ;  ഏറ്റുമാനൂർ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കണമെന്ന നിർബ്ബന്ധം കോൺഗ്രസിനായിരുന്നുവെന്നും  ലതിക

ഏറ്റുമാനൂരിൽ ലതികാ സുഭാഷ് സ്വന്തന്ത്രയായി മത്സരിക്കും ; ഏറ്റുമാനൂർ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കണമെന്ന നിർബ്ബന്ധം കോൺഗ്രസിനായിരുന്നുവെന്നും ലതിക

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ്. ഏറ്റുമാനൂര്‍ സീറ്റിനായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചിട്ടില്ല. കോണ്‍ഗ്രസിനായിരുന്നു സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കണമെന്ന് നിര്‍ബന്ധമെന്നും ലതികാ സുഭാഷ് പറഞ്ഞു.

ലതികാ സുഭാഷിന്റെ വാക്കുകള്‍…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂരിലെ ജനങ്ങള്‍ കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്യാന്‍ കൊതിക്കുകയാണ്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടുപോയതോടെ ഏറ്റുമാനൂരില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ കഴിയുമെന്ന് ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകരെയും പോലെ താനും ആഗ്രഹിച്ചു. എഐസിസി, കെപിസിസി ഭാരവാഹികളടക്കം സംഘടനാ വേദികളില്‍ പറഞ്ഞതും പ്രവര്‍ത്തകര്‍ പറഞ്ഞുകേട്ടതും ഏറ്റുമാനൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നായിരുന്നു. കേരളാ കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് ഒരു സീറ്റ് തിരിച്ചുപിടിക്കുകയാണെങ്കില്‍ അത് ഏറ്റുമാനൂര്‍ ആയിരിക്കുമെന്ന് നേതാക്കള്‍ അന്ന് പറഞ്ഞിരുന്നു.

 

ഇവിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിസ്സഹായരാണ്. ലതികാ സുഭാഷ് എന്ന വ്യക്തിയല്ല, മഹിളാ കോണ്‍ഗ്രസ് എന്ന സംഘടനയുടെ നേതാവെന്ന നിലയില്‍ പറയുന്നു യൂത്ത് കോണ്‍ഗ്രസിനും കെഎസ് യുവിനും പരിഗണന ലഭിക്കുന്നത് പോലെ മഹിളാ കോണ്‍ഗ്രസിന് ലഭിക്കണമായിരുന്നു. പക്ഷേ, ജോസഫ് ഗ്രൂപ്പിന് ഏറ്റുമാനൂര്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നു എന്നല്ലാതെ ഏറ്റുമാനൂരല്ലാതെ മറ്റൊരു സീറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഒരു കോണ്‍ഗ്രസ് നേതാക്കളും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ തന്റെ വിശ്വാസം വര്‍ധിച്ചുവന്നു. നേതാക്കള്‍ ദില്ലിക്ക് തിരിക്കുമ്പോഴും പറഞ്ഞു, നോക്കട്ടെ എന്ന്.

 

എന്നാല്‍, കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ മത്സരരംഗത്ത് വരാനിരിക്കുന്ന സഹോദരന്മാരൊക്കെ എന്നോട് പറഞ്ഞു ഏറ്റുമാനൂര്‍ വേണമെന്ന് വലിയ നിര്‍ബന്ധമൊന്നും തങ്ങള്‍ക്കില്ലായിരുന്നു. ഏറ്റുമാനൂരില്‍ കേരളാ കോണ്‍ഗ്രസ് മത്സരിക്കണമെന്ന് കേരളാ കോണ്‍ഗ്രസിനെക്കാള്‍ നിര്‍ബന്ധം കോണ്‍ഗ്രസിന്റെ ആളുകള്‍ക്കാണ് എന്നാണ് അവര്‍ പറഞ്ഞത്.

 

ഞാന്‍ എകെ ആന്‍റണിയെ വിളിച്ചു. ഏറ്റുമാനൂര്‍ സീറ്റ് ചോദിച്ചു. തന്നില്ലെങ്കില്‍ താന്‍ പ്രതികരിക്കുമെന്നും തലമുണ്ഡനം ചെയ്യുമെന്നും മാര്‍ച്ച്‌ 8 ന് പറഞ്ഞു. ഏറ്റുമാനൂര്‍ ഘടകക്ഷിക്ക് കൊടുത്തെന്ന് മിനിഞ്ഞാന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വൈപ്പിന്‍ ചോദിച്ചെങ്കിലും ഉമ്മന്‍ചാണ്ടി വ്യക്തമായ മറുപടി പറഞ്ഞില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിക്കാമെന്ന് പറഞ്ഞിട്ട് തിരികെ വിളിച്ചില്ല. എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഞാന്‍ മുദ്രാവാക്യം വിളിച്ച നേതാക്കളൊന്നും എന്റെ വേദന മനസിലാക്കിയില്ല. നേതാക്കള്‍ സ്നേഹ ശൂന്യരായത് കൊണ്ടാണ് ഞാന്‍ തല മുണ്ഡനം ചെയ്തത്. തല മുണ്ഡനം ചെയ്ത ശേഷം എ കെ ആന്‍റണി, വി എം സുധീരന്‍, പിജെ കുര്യന്‍ തുടങ്ങിയവരൊക്കെ എന്നെ വിളിച്ചു. സഹോദരിമാര്‍ക്ക് അംഗീകാരം കിട്ടാനാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചത്.

നിലപാട് വ്യക്തമാക്കാൻ ഏറ്റുമാനൂരിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

 

മത്സരിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ തടയാനാവില്ലെന്നാണ് ലതികാ സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. അത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.