സ്വന്തം മകനെ കുഴൽകിണറിൽ നിന്നും രക്ഷിക്കാൻ തുണി സഞ്ചി തുന്നി കാലൈറാണി ; പ്രാർത്ഥനയോടെ തമിഴകം

സ്വന്തം മകനെ കുഴൽകിണറിൽ നിന്നും രക്ഷിക്കാൻ തുണി സഞ്ചി തുന്നി കാലൈറാണി ; പ്രാർത്ഥനയോടെ തമിഴകം

സ്വന്തം ലേഖകൻ

തിരുച്ചിറപ്പള്ളി: വയസ്സുകാരന്‍ സുജിത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് കുടുംബവും ജനങ്ങളും. മകനെ കുഴൽകിണറിൽ നിന്നും രക്ഷിക്കുന്നതിനായി തന്നെ കൊണ്ട് ആവുന്നതെല്ലാം ചെയ്യുകയാണ് സുജിത്തിന്റെ അമ്മ കാലൈറാണി. കുഞ്ഞിനോട് കണ്ണടയ്ക്കല്ലേ, തളരല്ലേ എന്ന് ഒരു മൈക്കെടുത്ത് തുരങ്കത്തിലൂടെ അമ്മയും അച്ഛനും തുടര്‍ച്ചയായി വിളിച്ചു പറയുകയാണ്. കുഞ്ഞിനോട് സംസാരിക്കുമ്പോൾ ധൈര്യം കൈവിടുന്നില്ല കലൈ റാണിയെന്ന അമ്മ.

കുഞ്ഞിനെ തുരങ്കത്തില്‍ നിന്ന് പുറത്തെടുക്കാന്‍ ഒരു തുണിസഞ്ചി കിട്ടിയാല്‍ നന്നായിരുന്നുവെന്ന് ഒരു രക്ഷാപ്രവര്‍ത്തകന്‍ പറയുന്നു. പുലര്‍ച്ചെ തുണിസഞ്ചി തുന്നാന്‍ ആരുണ്ട്? ഞാനുണ്ട്, കലൈറാണി പറഞ്ഞു. ഇതിനെല്ലാമിടയിലും അവര്‍ സ്വന്തം തുന്നല്‍ മെഷീന് മുന്നിലിരുന്ന് വെളുത്ത തുണി വെട്ടിത്തുന്നി, കുഞ്ഞ് സഞ്ചിയുണ്ടാക്കാന്‍.
തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം 38 മണിക്കൂര്‍ പിന്നിടുകയാണ്. കുഴല്‍ക്കിണറിന് ഒരു മീറ്റര്‍ അകലെ തുരങ്കം നിര്‍മ്മിക്കുകയാണ് ദുരന്ത നിവാരണ സേന. ഒഎന്‍ജിസിയില്‍ നിന്ന് എത്തിച്ച റിഗ് റിംഗ് മെഷീന്‍ ഉപയോഗിച്ചാണ് കുഴി എടുക്കുന്നത്. 110 അടി താഴ്ചയില്‍ വഴി തുരന്ന്, ദുരന്തനിവാരണ സേനയുടെ ഉദ്യോഗസ്ഥനെ അയച്ച്‌ കുട്ടിയെ പുറത്തേക്ക് എടുത്തു കൊണ്ടുവരാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് വിജയം കണ്ടില്ലെങ്കില്‍ കുഞ്ഞിനെ റോബോട്ടിക് ആംസ് ഉപയോഗിച്ച്‌ പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് തമിഴ്‍നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. വാക്വം സിസ്റ്റം ഉപയോഗിച്ച്‌, കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീഴാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍. ഏതാണ് 90 അടി താഴ്ചയിലാണ് കുട്ടി ഇപ്പോഴുള്ളതെന്നാണ് വിവരം.

ഇന്നലെ പുലര്‍ച്ചെയോടെ കുട്ടി പ്രതികരിക്കാതായിരുന്നു. ഇപ്പോഴും കുഞ്ഞിനോട് അച്ഛനും അമ്മയും മൈക്കിലൂടെ സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്.

പുലര്‍ച്ചെ ആറ് മണി മുതല്‍ സമാന്തര കുഴിയെടുക്കാനുള്ള ഡ്രില്ലിംഗ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എട്ട് മണിയായിട്ടും 30 അടി താഴ്ചയിലെത്തിയിട്ടേയുള്ളൂ. കുഞ്ഞിനെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഇതെന്ന് രക്ഷാദൗത്യസംഘം അറിയിച്ചു. പതുക്കെയെങ്കിലും ഉച്ചയോടെ കുഞ്ഞിനടുത്ത് എത്താനാകുമെന്നാണ് രക്ഷാദൗത്യ സംഘത്തിന്‍റെ പ്രതീക്ഷ. എന്നാൽ രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടി കൂടുതല്‍ ആഴത്തിലേക്ക് പതിച്ചു. നിലവില്‍ കുഴല്‍ക്കിണറില്‍ 100 അടി താഴ്ചയിലാണ് കുട്ടിയുള്ളത്. ആദ്യം 26 അടി താഴ്ചയിലേക്ക് പതിച്ച കുട്ടി മുകളിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിക്കുകയായിരുന്നു. അവിടെ നിന്നാണ് വീണ്ടും ആഴത്തിലേക്ക് വീണത്.

ഹൈഡ്രോളിക്ക് സംവിധാനം ഉപയോഗിച്ച്‌ കുട്ടിയെ രക്ഷിക്കാനാണ് ഇതുവരെ ശ്രമിച്ചത് ഇപ്പോള്‍ ഈ നീക്കും ഉപേക്ഷിച്ചു. കുഴല്‍ കിണറിന് സമീപം ഒരു മീറ്റര്‍ വീതിയില്‍ വഴി തുരക്കുകയാണ് ഇപ്പോള്‍.കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന്‍ ഈ തുരങ്കത്തിലൂടെ പോയി കുട്ടിയെ എടുത്ത് പുറത്തേക്ക് കൊണ്ടുവരാനാണ് ശ്രമം.
അച്ഛന്‍റെ കൃഷിയിടത്തിലെ ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറിന് സമീപത്ത് കളിക്കവേയാണ് രണ്ടരവയസ്സുകാരനായ സുജിത്ത് അകത്തേയ്ക്ക് വഴുതി വീണത്.