കുന്നത്തുകളത്തിൽ തട്ടിപ്പ്: കോട്ടയത്തെ പ്രമുഖ മാധ്യമ സ്ഥാപനത്തിന മുതലാളിയ്ക്ക് നഷ്ടമായത് കോടികൾ; ആത്മഹത്യയുടെ പേരിൽ ചങ്ങനാശേരി പൊലീസിനെ വേട്ടയാടുന്നത് തട്ടിപ്പ് മറയ്ക്കാൻ; കുന്നത്തുകളത്തിലിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നത് കോട്ടയത്തെ മാധ്യമ തറവാട്ടുകാർ

കുന്നത്തുകളത്തിൽ തട്ടിപ്പ്: കോട്ടയത്തെ പ്രമുഖ മാധ്യമ സ്ഥാപനത്തിന മുതലാളിയ്ക്ക് നഷ്ടമായത് കോടികൾ; ആത്മഹത്യയുടെ പേരിൽ ചങ്ങനാശേരി പൊലീസിനെ വേട്ടയാടുന്നത് തട്ടിപ്പ് മറയ്ക്കാൻ; കുന്നത്തുകളത്തിലിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നത് കോട്ടയത്തെ മാധ്യമ തറവാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിലെ ആയിരക്കണക്കിനു പാവങ്ങളുടെ പണം തട്ടിയെടുത്തു മുങ്ങിയ കുന്നത്ത്കളത്തിൽ ജ്വല്ലറി – ചിട്ടി തട്ടിപ്പ് സംഘത്തിനു ജില്ലയിലെ മാധ്യമ തറവാട്ടുകാരുടെ പിൻതുണയെന്ന് സൂചന. കുന്നത്തുകളത്തിലിൽ കോടികൾ നിക്ഷേപിച്ച് പണം നഷ്ടമായ പ്രമുഖ മാധ്യമ തറവാട്ടുകാരാണ് ഇപ്പോൾ കുന്നത്തുകളത്തിലിനെ നിക്ഷേപകരിൽ നിന്നു രക്ഷിച്ച് തങ്ങളുടെ പണം തിരികെ പിടിക്കാൻ ശ്രമിക്കുന്നത്. കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ തട്ടിപ്പിന് ഇരയായതിനെ തുടർന്നു 250 ലേറെ പേർ പരാതി നൽകിയ ചങ്ങനാശേരി പൊലീസിനെതിരെ ഇതേ മാധ്യമ സ്ഥാപനം നടത്തുന്ന തെറ്റായ പ്രചാരണം ഇതിന്റെ ഭാഗമായുള്ളതാണെന്നാണ് സൂചന. പൊലീസിനെ ആക്രമിച്ച് കുന്നത്തുകളത്തിലിനെതിരായ പരാതിക്കാരെ പിൻവലിക്കുകയും, തങ്ങളുടെ പണം സുരക്ഷിതമായി തിരികെ ലഭിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഇതേ മാധ്യമ സ്ഥാപനം ഇപ്പോൾ പ്രയോഗിക്കുന്നത്. ഈ മാധ്യമ തറവാട്ടുകാർ വർഷങ്ങൾക്കു മുൻപ് നടത്തിയ ചിട്ടിക്കമ്പനി പൊട്ടിത്തകർന്ന് സംസ്ഥാനത്ത് എമ്പാടുമുള്ള പതിനായിരങ്ങൾക്ക് കോടികൾ നഷ്ടമായിരുന്നു. വിധി വൈപര്യത്യം എന്നതിനാലാവാം ഇക്കുറി ഇതേ കമ്പനിയുടെ ഉടമകൾ തന്നെ കോടികളാണ് പൊട്ടിയ കുന്നത്ത്കളത്തിൽ ഗ്രൂപ്പിൽ നിക്ഷേപിച്ചിരിക്കുന്നത്.
ജൂൺ പതിനെട്ടിനാണ് കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ചിട്ടി – നിക്ഷേപ തട്ടിപ്പ് നടത്തിയ ശേഷം പാപ്പർ ഹർജി കോടതിയിൽ സമർപ്പിച്ചത്. കുന്നത്തുകളത്തിൽ ഗ്രൂപ്പ് ചിട്ടി – നിക്ഷേപ തട്ടിപ്പ് നടത്തിയതു സംബന്ധിച്ച വാർത്ത ഈ പ്രമുഖ മാധ്യമങ്ങൾ അടക്കം എല്ലാവരും ആദ്യ ദിവസങ്ങളിൽ മുക്കിയിരുന്നു. തേർഡ് ഐ ന്യൂസാണ് ഇതു സംബന്ധിച്ചൂള്ള വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. മറ്റെല്ലാം മാധ്യമങ്ങളും തേർഡ് ഐ ന്യൂസിന്റെ വാർത്തയിലെ സത്യം മനസിലാക്കി പിറ്റേന്ന് റിപ്പോർട്ട് ചെയ്‌തെങ്കിലും, പണം നഷ്ടമായ മാധ്യമ മുതലാളി മാത്രം പിന്നീട് രണ്ടു ദിവസം കൂടി മൗനം പാലിച്ചു. കോട്ടയം നഗരത്തിലെ ഏത് ചെറിയ പരിപാടിയ്ക്കും ചിത്രമെടുക്കുകയും, വീഡിയോ കവർ ചെയ്യുകയും ചെയ്യുന്ന ഈ മാധ്യമ സ്ഥാപനത്തിൽ നിന്നുള്ള ഒരാൾ പോലും കുന്നത്ത്കളത്തിൽ ജ്വല്ലറിയുടെ തട്ടിപ്പിനു ഇരയായ നിക്ഷേപകരുടെ പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ എത്തയില്ല. ഇതു സംബന്ധിച്ചു നിക്ഷേപകർ തന്നെ ഇതേ മാധ്യമ സ്ഥാപനത്തിൽ ഫോൺ ചെയ്ത് ക്ഷുഭിതരാകുകയും ചെയ്തു.
ജില്ലയിൽ ഇതുവരെ ഏതാണ്ട് അയ്യായിരത്തോളം നിക്ഷേപകർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കുന്നത്ത് കളത്തിൽ ഗ്രൂപ്പിനെതിരെ പരാതിയുമായി എത്തിയിട്ടുണ്ട്. കേസ് അന്വേഷിച്ച പൊലീസ് സംഘമാണ് മലയാളത്തിലെ പ്രമുഖ പത്രസ്ഥാപനത്തിന്റെ ഉടമകൾ ഇവിടെ കോടികൾ നിക്ഷേപിച്ചിരുന്നതായി കണ്ടെത്തിയത്. എന്നാൽ, പണം നഷ്ടമായെന്നു കാട്ടി പരാതി നൽകാനോ, തുടർ നടപടികളിലേയ്ക്കു കടക്കാനോ ഇവർ തയ്യാറായതുമില്ല. ഇതിനിടെ ഒളിവിൽ കഴിയുന്ന കുന്നത്ത് കളത്തിൽ ഗ്രൂപ്പ് അധികൃതരുമായി ഈ മാധ്യമ സ്ഥാപന പ്രതിനിധികൾ രഹസ്യ ചർച്ച നടത്തി നഷ്ടമായ പണം തിരികെ ലഭിക്കുമെന്ന ധാരണയിൽ എത്തിച്ചേർന്നിട്ടുണ്ടെന്നാണ് സൂചന. ഇതേ തുടർന്നാണ് ഈ സ്ഥാപനം കുന്നത്ത്കളത്തിൽ ഗ്രൂപ്പിനെതിരായ വാർത്ത നൽകുന്നത് നിർത്തി വച്ചിരിക്കുന്നത്.
എന്നാൽ, ഇവരുടെ സ്ഥാപനത്തിന്റെ പണം നഷ്ടമായതായി കണ്ടെത്തിയ ചങ്ങനാശേരി പൊലീസിനെതിരെ തെറ്റിധാരണ പടർത്തി ഈ അന്വേഷണ സംഘത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇവർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരിക്കുന്നത്. ചങ്ങനാശേരിയിൽ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്പതിമാരുടെ ആത്മഹത്യ പൊലീസിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഇവർ ശ്രമം നടത്തിയത് ഇതിന്റെ ഭാഗമായാണെന്നു ജില്ലയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തേർഡ് ഐ ന്യൂസിനോടു വെളിപ്പെടുത്തി. ഈ സ്ഥാപനത്തിലെ ഒരു പ്രമുഖന്റെ നിക്ഷേപം നഷ്ടമായതു കണ്ടെത്തിയതും, ഇദ്ദേഹത്തെ ഫോണിൽ വിളിച്ച് ഇതേപ്പറ്റി അന്വേഷിച്ചതുമാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഈ മാധ്യമ സ്ഥാപനത്തിന്റെയും തട്ടിപ്പിലുള്ള പങ്ക് കണ്ടെത്തണമെന്നാണ് ആവശ്യം.