തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം ഫലം കണ്ടു: തച്ചങ്കരി കെ.എസ്.ആർ.ടി.സിയുടെ തലപ്പത്തു നിന്നും തെറിച്ചു; വൻ അഴിച്ചു പണിയുമായി സർക്കാർ; കോട്ടയം മുൻ ജില്ലാ കളക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടറാകും

തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം ഫലം കണ്ടു: തച്ചങ്കരി കെ.എസ്.ആർ.ടി.സിയുടെ തലപ്പത്തു നിന്നും തെറിച്ചു; വൻ അഴിച്ചു പണിയുമായി സർക്കാർ; കോട്ടയം മുൻ ജില്ലാ കളക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടറാകും

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ വൻ പ്രതിഷേധത്തെ തുടർന്ന് കെ.എസ്.ആർ.ടി.സിയിലെ പരിഷ്‌കാരങ്ങൾ അവസാനിപ്പിച്ച് ടോമിൻ തച്ചങ്കരി പടിയിറങ്ങി. കെ.എസ്.ആർടിസിയിൽ തച്ചങ്കരി നടപ്പാക്കിയ പരിഷ്‌കാരങ്ങൾ പാതിവഴി എത്തിനിൽക്കെയാണ് തച്ചങ്കരിയെ നീക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കെ.എസ്ആർടിസിയിലെ അവസാന കച്ചിത്തുരുമ്പും നഷ്ടമായി. 
എം പി ദിനേശ് ഐഎഎസ്സിനാണ് പകരം ചുമതല. മന്ത്രിസഭാ യോഗത്തിലാണ് തച്ചങ്കരിയെ മാറ്റാൻ തീരുമാനമെടുത്തത്. 
സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ തച്ചങ്കരിയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. ഗതാഗതമന്ത്രിയും ദേവസ്വംമന്ത്രിയും അടക്കമുള്ളവരുമായും തച്ചങ്കരി നല്ല ബന്ധത്തിലായിരുന്നില്ല. ഏറെ രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റുന്നത്.
ശബരിമല സർവീസ് മൂലം താൽക്കാലിക ലാഭമുണ്ടാക്കിയെങ്കിലും കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ ഇനിയും അവസാനിച്ചിട്ടില്ല. തൊഴിലാളി യൂണിയനുകളുമായി തച്ചങ്കരി ഒരു കാലത്തും നല്ല ബന്ധത്തിലായിരുന്നില്ല. ഹൈക്കോടതി ഉത്തരവ് മൂലം എം പാനൽ ജീവനക്കാരെ മുഴുവൻ പിരിച്ചുവിടേണ്ടി വന്നതും തച്ചങ്കരിയുടെ കാലത്താണ്. വേണ്ടത്ര ജീവനക്കാരില്ലാത്ത പശ്ചാത്തലത്തിൽ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയതിൻറെ പേരിൽ ഹൈക്കോടതിയിൽ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിയ്ക്ക് വിമർശനം കേൾക്കേണ്ടി വന്നിരുന്നു.
ഡ്യൂട്ടി പരിഷ്‌കരണം, വേതനപരിഷ്‌കരണം, താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലുൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനം ആവശ്യപ്പെട്ട് കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. നേരത്തേ പണിമുടക്ക് പ്രഖ്യാപിച്ചിട്ടും തലേ ദിവസം മാത്രം ചർച്ച നടത്തിയതിന് ഹൈക്കോടതി തച്ചങ്കരിയെ രൂക്ഷമായി വിമർശിച്ചു. സമവായ ചർച്ചയിൽ എംഡി ധിക്കാരപരമായാണ് പെരുമാറിയതെന്ന് യൂണിയനുകളും ആരോപിച്ചു. തുടർന്ന് ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് കെഎസ്ആർടിസി ജീവനക്കാർ താത്കാലികമായി പണിമുടക്ക് പിൻവലിച്ചത്.
തച്ചങ്കരിയെ കൂടാതെ വൻ അഴിച്ചു പണിയാണ് വിവിധ അധികാര കേന്ദ്രങ്ങളിൽ ഇപ്പോൾ നടത്തിയിരിക്കുന്നത്. മുൻ കോട്ടയം ജില്ലാ കളക്ടർ ബി.എസ് തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. വി.ആർ പ്രേംകുമാറാണ് ഹയർസെക്കൻഡറി ഡയറക്ടർ. ഡോ.വി വേണുവിനെ റവന്യു സെക്രട്ടറിയുമായി നിയമിച്ചു. പി.എച്ച് കുര്യൻ റവന്യു സെക്രട്ടറി സ്ഥാനത്തു നിന്നും 31 ന് വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് ഇദ്ദേഹത്തിന്റെ നിയമനം.