
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് പണം വാങ്ങുന്നു; പരാതി നല്‍കി അധികൃതര്‍.
സ്വന്തം ലേഖിക
കോഴിക്കോട് : മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് ആളുകളില്‍നിന്ന് അനധികൃതമായി പണം വാങ്ങുന്നതായി പരാതി. പണപ്പിരിവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പൊലീസില്‍ പരാതി നല്‍കി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതായി, മരിച്ചയാളുടെ ബന്ധുക്കളില്‍ ഒരാള്‍ കഴിഞ്ഞയാഴ്ച ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു.
ഇതോടെ മോര്‍ച്ചറിയിലെ ജീവനക്കാര്‍ തന്നെ ഇതിനെതിരെ രംഗത്തുവരുകയായിരുന്നു എന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫോറൻസിക് മെഡിസിൻ വകുപ്പ് മേധാവി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സൂപ്രണ്ട് ഈ പരാതി മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ക്ക് കൈമാറി. സെബാസ്റ്റ്യൻ എന്നയാളാണ് പണം പിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം വൈകുമ്ബോള്‍ ജീവനക്കാരില്‍ ചിലര്‍, ബന്ധുക്കളില്‍നിന്ന് പണം വാങ്ങുന്നതായി നേരത്തേ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. മരിച്ച വ്യക്തികളുടെ ബന്ധുക്കളുടെ നിസ്സഹായാവസ്ഥ മുതലെടുത്താണ് അനധികൃത പണപ്പിരിവ് നടത്തുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ടപ്പോള്‍, സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഫോറൻസിക് വകുപ്പ് മേധാവിയുടെ പ്രതികരണം. വിവാദം പുറത്തറിഞ്ഞതോടെ മോര്‍ച്ചറിയിലേക്കുള്ള പ്രവേശനം അടക്കം കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ് അധികൃതര്‍.
മോര്‍ച്ചറി കോമ്ബൗണ്ടില്‍ നേരത്തേ ജീവനക്കാരുടെ ഒത്താശയോടെ, അമിതവില ഈടാക്കി തുണിക്കച്ചവടം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങള്‍ പൊതിയുന്നതിനുള്ള തുണി, സോപ്പ്, തോര്‍ത്ത് അടക്കമുള്ള സാധനങ്ങള്‍ 680 രൂപക്കായിരുന്നു വിറ്റിരുന്നത്. എന്നാല്‍, വാര്‍ത്ത വന്നതിനുശേഷം ഇയാള്‍ മോര്‍ച്ചറി കോമ്ബൗണ്ടിനു പുറത്ത് വില്‍പന തുടരുന്നതായാണ് ആരോപണം. മോര്‍ച്ചറിയിലെ ജീവനക്കാര്‍ തന്നെയാണ് ആവശ്യക്കാരെ അനധികൃത തുണിക്കച്ചവടക്കാരന്‍റെ അടുത്തേക്ക് അയക്കുന്നതെന്നും ആരോപണമുണ്ട്.