കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ രാത്രിയില്‍ ഫാര്‍മസിസ്റ്റില്ല; മരുന്നിനു മാര്‍ഗമില്ല: വലിയ വിലകൊടുത്ത് പുറത്തുള്ള മരുന്നുകടകളില്‍നിന്നും മരുന്ന് വാങ്ങേണ്ട സ്ഥിതിയിൽ മാതാപിതാക്കൾ
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ വൈകുന്നേരം ആറു കഴിഞ്ഞാല്‍ ഫാര്‍മസിസ്റ്റില്ല. ഇതേത്തുടര്‍ന്നു രാത്രികാലങ്ങളില്‍ രോഗികളായി എത്തുന്ന കുട്ടികള്‍ക്ക് മരുന്നു ലഭിക്കാതെ വലയുന്നു. നിലവില്‍ രണ്ടു ഷിഫ്റ്റുകളിലായി നാലു ഫാര്‍മസിസ്റ്റുകളാണ് ഇവിടെ ജോലി ചെയ്യുന്നത്.
രാവിലെ 7.45 മുതല്‍ വൈകുന്നേരം ആറുവരെ രണ്ടു പേരടങ്ങുന്ന രണ്ടു ഷിഫ്റ്റുകളിലാണിത്. ആറു കഴിഞ്ഞാല്‍ ഫാര്‍മസി പൂട്ടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിനുശേഷം അടിയന്തര ചികിത്സയ്ക്ക് ഇവിടെ എത്തിച്ചേരുന്ന രോഗികളാണ് വലയുന്നത്. ഡോക്ടര്‍മാര്‍ മരുന്നു കുറിച്ചു കൊടുത്താല്‍ വലിയ വിലകൊടുത്തു പുറത്തുള്ള മരുന്നുകടകളില്‍നിന്നും മരുന്നു വാങ്ങേണ്ട അവസ്ഥയാണ്.
പാവപ്പെട്ട രോഗികളുടെ ബന്ധുക്കളെ സംബന്ധിച്ചിടത്തോളം ഇത് വലിയ സാന്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കോവിഡ് രൂക്ഷമായിരുന്ന അവസ്ഥയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് പദ്ധതിലൂടെ രണ്ട് ഫാര്മസിസ്റ്റുകളെക്കൂടി നിയമിച്ചിരുന്നു. ആ സമയത്ത് രാത്രികാലങ്ങളിലും ഫാര്‍മസിയുടെ സേവനം രോഗികള്‍ക്കു ലഭിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കുറഞ്ഞതോടെ ഇവരെ പിന്‍വലിച്ചതാണ് ഇപ്പോഴത്തെ പ്രശ്നത്തിനു കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് ഫാര്മസിസ്റ്റുകളെയെങ്കിലും ഉടന്‍ നിയമിച്ചെങ്കില്‍ മാത്രമെ ഇവിടുത്തെ പ്രശ്നത്തിനു പരിഹാരമാകുകയുള്ളു. അങ്ങനെ വന്നാല്‍ കുട്ടികളുടെ ആശുപത്രിയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്മസിയാകും. എക്സ്റേ, ലാബ് എന്നിവയുടെ പ്രവര്‍ത്തനം ഇപ്പോള്‍ 24 മണിക്കൂര്‍ ആയിട്ടുണ്ട്. ഫാര്‍മസി കൂടി 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്. ഇക്കാര്യം കാണിച്ച് കുട്ടികളുടെ ആശുപത്രി അധികൃതര്‍ പലതവണ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.
പകരം സംവിധാനമെന്ന നിലയില്‍ മെഡിക്കല്‍ കോളജില്‍നിന്നു വേണമെങ്കിലും രണ്ടോ മൂന്നോ ഫാര്‍മസിസ്റ്റുകളെ കുട്ടികളുടെ ആശുപത്രിയിലേക്കു മാറ്റി നിയമിക്കാനും അധികൃതര്‍ക്കു കഴിയും. എന്നാല്‍ ഇതും പ്രാവര്‍ത്തികമാക്കുവാന്‍ ആരും താല്പര്യപ്പെടുന്നില്ല. അടിയന്തരമായി ആവശ്യമുള്ള ഫാര്‍മസിസ്റ്റുകളെ കുട്ടികളുടെ ആശുപത്രിയില്‍ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് രോഗികളുടെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.