
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗീസന്ദർശകരുടെ പ്രവേശനത്തിന് പുതിയ ക്രമീകരണം. ഇന്നലെ മുതല്‍ പാസ് നല്‍കുന്ന കൗണ്ടർ പൂർണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ആയി.
ആശുപത്രിയില്‍ കിടത്തിച്ചികിത്സയിലുള്ള രോഗികളെ കാണാന്‍ പാസെടുക്കാന്‍ ക്യൂവില്‍ നില്‍ക്കുന്ന സന്ദർശകർ ഇനിമുതൽ രോഗിയുടെ പേര്, വാര്‍ഡ്, ഐപി നമ്പർ, ഫോണ്‍ നമ്പർ എന്നിവയെല്ലാം അറിഞ്ഞിരിക്കണം. കൗണ്ടറിൽ ഈ വിവരങ്ങളെല്ലാം പരിശോധിച്ചതിന് ശേഷം മാത്രമേ പാസ് നല്‍കുന്ന കൗണ്ടറില്‍ നിന്നും സന്ദർശകർക്ക് രോഗിയെ കാണാനുള്ള പാസ് നല്‍കുകയുള്ളൂ. ഒരാള്‍ക്ക് പരമാവധി മൂന്നു പാസ് മാത്രമേ ലഭിക്കൂ.
പാസ് നിരക്ക് പത്തു രൂപയാണ്. ഒരു രോഗിയുടെ പേരില്‍ മൂന്ന് സന്ദര്‍ശകര്‍ വാര്‍ഡിലേക്ക് കയറിപ്പോയിക്കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു മാത്രമേ ആ രോഗിയെ കാണാന്‍ വരുന്ന മറ്റു സന്ദര്‍ശകർക്ക് പാസ് നല്‍കുകയുള്ളൂ. ഉച്ചയ്ക്ക് ഒന്നര തൊട്ട് പാസ് നല്‍കിത്തുടങ്ങും. അതേസമയം, രോഗിയുടെ പേരും വാര്‍ഡും മാത്രമേ ഒട്ടുമിക്ക സന്ദര്‍ശകര്‍ക്ക് അറിയാന്‍ കഴിയൂ. ഐപി നമ്പരോ, ഫോണ്‍ നമ്പരോ മറ്റോ അറിയാന്‍ സാധിക്കില്ല. എന്നാല്‍ ഇത്തരക്കാര്‍ക്ക് പാസ് നല്‍കില്ലെന്ന വ്യവസ്ഥ കൗണ്ടറില്‍ ഇരിക്കുന്നവരും സന്ദര്‍ശകരും തമ്മില്‍ വലിയ തര്‍ക്കത്തിനിടവരുത്തും. ഇന്നലെയും ഇത്തരത്തിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


