കാലഹരണപ്പെട്ട ആശയമാണ്  ഇടതുപക്ഷത്തിന്റേതെന്ന്: രമേഷ് പിഷാരടി

കാലഹരണപ്പെട്ട ആശയമാണ് ഇടതുപക്ഷത്തിന്റേതെന്ന്: രമേഷ് പിഷാരടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ലോകത്ത് ഒരിടത്തുമില്ലാത്ത കാലഹരണപ്പെട്ട ഒരു ആശയമാണ് ഇടതുപക്ഷത്തിന്റേതെന്ന് സിനിമാ താരം രമേഷ് പിഷാരടി. ഇതിന്റെ പല ആശയങ്ങളും പ്രാവര്‍ത്തികമല്ല. ഇവർ സമത്വം എന്ന് പറയുന്നു, ആയിരം കാക്കയെ എടുത്താല്‍ ഒരുപോലെയിരിക്കും എന്നാല്‍ ആയിരം മനുഷ്യരെ എടുത്താല്‍ അത് ഒരിക്കലും ഒരുപോലെയല്ല, വ്യത്യസ്ഥമാണ്. അതുകൊണ്ട് ഒരിക്കലും നടക്കാത്ത ഉട്ടോപ്യന്‍ ആശയങ്ങളാണ് അതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം സൗഹൃദവേദി സംഘടിപ്പിച്ച ”യുവത്വത്തിനൊപ്പം തിരുവഞ്ചൂര്‍” എന്ന സംവാദ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു രമേഷ് പിഷാരടി. കോട്ടയത്തെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികളുമായി അദ്ദേഹവും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സംവാദം നടത്തി. സംവാദത്തിനിടെ എന്തുകൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു ചോദിച്ചതിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന മതത്തിലാകുന്നതും ജാതിയിലാകുന്നതും നമ്മുടെ ഇഷ്ടത്തിനല്ല. എല്ലാ മതഗ്രന്ഥങ്ങളും വായിച്ചിട്ട് ഒരു മതം തെരഞ്ഞെടുക്കുകയല്ല. ജനിച്ചത് ഏത് മതത്തിലാണോ അതില്‍ വിശ്വസിച്ചു പോരുന്നു. എന്നാല്‍ ഒരു രാഷട്രീയ പാര്‍ട്ടിയെ തെരഞ്ഞെടുക്കുമ്പോള്‍, ആ പാര്‍ട്ടിയുടെ നയം എന്താണ്, കാഴ്ച്ചപ്പാടുകള്‍ എന്താണ്, പാര്‍ട്ടിയുടെ ചരിത്രമെന്താണ്, ഭാവിയിലേക്ക് അവരെന്താണ് നോക്കുന്നത്. ഇത്രയും കാര്യങ്ങള്‍ നോക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു പാര്‍ട്ടിയില്‍ ചേരുന്നപോലെതന്നെ അത് വിടാനുള്ള സ്വാതന്ത്ര്യം നമ്മുക്കുണ്ടാകണം. കോണ്‍ഗ്രസില്‍ നേതാക്കളുടെ നിലപാടില്‍ എതിര്‍പ്പുണ്ടേല്‍ ജനാധിപത്യപരമായി അത് പറയുകയും അവരോടൊപ്പം ഇരിക്കുകയും ചെയ്യാം. എന്നാല്‍ ജനാധിപത്യം പറയുന്ന പല സ്ഥലത്തും ഇന്ന് അതില്ല. ഈ പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ആശംസ പറഞ്ഞു വിളിച്ചവരെ്ക്കാള്‍ ഇരട്ടിപേര്‍ എതിര്‍ പാര്‍ട്ടിയില്‍നിന്ന് ചീത്തവിളിച്ചുകൊണ്ടുവന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ജനാധിപത്യത്തിന്റെ വലിയൊരു കേന്ദ്രമായി തൊന്നുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ എതിരഭിപ്രായമുണ്ടെങ്കില്‍ ധൈര്യമായി പറയാം, ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിക്കേണ്ട അവസ്ഥ ഈ പാര്‍ട്ടിയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കാരണങ്ങള്‍ക്ക് പുറമേ കുടുംബവും അച്ഛനും ഒക്കെ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ചൂടിനിടയിലും കുട്ടികളുമൊത്ത് തന്റെ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ തിരുവഞ്ചൂര്‍ സമയം കണ്ടെത്തി. കുട്ടികള്‍ അവര്‍ അറിയാന്‍ ആഗ്രഹിച്ച കാര്യങ്ങളും തിരുവഞ്ചൂരിന്റെ വികസന സ്വപ്‌നങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞു. കുട്ടികളുടെ ചോദ്യങ്ങള്‍ക്കിടയിലും പിഷാരടി നര്‍മം കലര്‍ന്ന കമന്റുകളും മറുപടികളും നല്‍കി സദസിനെ ഇളക്കിമറിച്ചു.

സദസില്‍നിന്ന് ആദ്യം ഒരു വിദ്യാര്‍ഥി ചോദിച്ചത് ആകാശപാതയെക്കുറിച്ചായിരുന്നു. എന്താണ് പദ്ധതിക്ക് സംഭവിച്ചത്. ”കോട്ടയത്തെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ശീമാട്ടി റൗണ്ടാനയില്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകിടക്കുന്നതിന് വേണ്ടി വിഭാവനം ചെയ്തതാണ് ആകാശ പാത. ഇത് വെറും നടപ്പാതമാത്രമല്ല. മാനവീയം വീഥി ദര്‍ബാര്‍ ഹാള്‍ പോലെയുള്ള എക്‌സിബിഷനുകള്‍ നടത്താനുള്ള സ്ഥലമായി മാറും. കോട്ടയത്ത് പൊതുജനങ്ങള്‍ക്കായി ആര്‍ട് ഗാലറി ഇല്ല. നിരവധികാലകാരന്മാര്‍ക്ക് പ്രദര്‍ശനങ്ങള്‍ നടത്താന്‍ പൊതുഇടം കോട്ടയത്തില്ല. സ്‌കൈവാക്ക് യാഥാര്‍ ഥ്യമാവുന്നതോടെ ഇത് സാധ്യമാകും. ഇതായിരുന്നു പദ്ധതി. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് 5.18 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഒന്നാം ഘട്ടം 1.95 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചു. ബാക്കി തുക സര്‍ക്കാര്‍ കൈവശമാണുള്ളത്. നിര്‍മ്മാണത്തിന് ആവശ്യമായ തുക പൂര്‍ണമായും ലഭ്യമാക്കിയതിനുശേഷവും വിവിധ രീതിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പദ്ധതി തടസ്സപ്പെടുത്താന്‍ ഉദ്യോഗസ്ഥരുടെ മേല്‍ വലിയ സമ്മര്‍ദ്ദമാണ് പ്രയോഗിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇത്
സമയബന്ധിതമായി പൂര്‍ത്തിയാക്കും.” തിരുവഞ്ചൂര്‍ പറഞ്ഞു

പഠനംകഴിഞ്ഞ് ജോലി അന്വേഷിച്ചു തുടങ്ങുന്നവരാണ് ഞങ്ങള്‍. കോട്ടയത്തെ ചെറുപ്പക്കാര്‍ക്ക് ഈ ജില്ലയില്‍ ഉണ്ടാവാന്‍ പോവുന്ന ജോലി
സാദ്ധ്യതകള്‍ എന്തെല്ലാമാണെന്നായിരുന്നു മറ്റൊരു ചോദ്യം. ”എന്റെ മണ്ഡലത്തിലെ കുട്ടികള്‍ അവര്‍ പഠനം കഴിഞ്ഞ് മറ്റു ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും ജോലി തേടി പോവുന്ന ഒരു സ്ഥിതിയാണ് ഇപ്പോള്‍ ഇവിടെയുള്ളത്. നമുക്കിവിടെ ആവശ്യം ഇന്‍ഫോപാര്‍ക്ക് പോലുള്ള ഐടി സംവിധാനമാണ്. കോട്ടയം ഒരു മികച്ച ഐടി ഹബ് ആയി മാറ്റാനുള്ള ശ്രമം നടത്തും. സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു ഐടി ഹബ് കോട്ടയത്ത് സ്ഥാപിക്കാന്‍ കഴിയണം. കോട്ടയത്തിന്റെ ദീര്‍ഘകാല വികസന സാധ്യതകള്‍, കൊച്ചിയുടെ ഉപഗ്രഹ നഗരം എന്ന നിലയില്‍ ആവും. അനുദിനം വളരുന്ന കൊച്ചി നഗരത്തെ കോട്ടയവുമായി ബന്ധിപ്പിക്കാന്‍ നമുക്ക് കഴിയണം അതിന് കണക്ടിവിറ്റി മെച്ചപ്പെടുത്തണം, ആ ലക്ഷ്യം പൂര്‍ത്തീകരിക്കാനായി ദീര്‍ഘവീക്ഷണത്തോട് കൂടിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും” – തിരുവഞ്ചൂര്‍

കോട്ടയത്ത് ഒരു മള്‍ട്ടി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് വരുമോ? ഇതായിരുന്നു അടുത്ത ചോദ്യം ”ചിങ്ങവനത്ത് പാട്യാല മാതൃകയില്‍, രാജ്യത്തെ കായിക രംഗത്തിന് തന്നെ മുതല്‍ക്കൂട്ടാവുന്ന ഒരു സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി രൂപരേഖ തയ്യാറാക്കി, 11 ഏക്കര്‍ സ്ഥലവും സര്‍ക്കാരിന് കൈമാറിയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പദ്ധതി അംഗീകരിക്കുകയും നിര്‍മ്മാണോദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. അന്തര്‍ദേശീയ കായിക താരങ്ങളും കായികരംഗത്തെ അക്കാദമിക് വിദഗ്ധരും ചേര്‍ന്ന് തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തില്‍ വിഭാവനം ചെയ്ത പദ്ധതി ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ സ്വപ്നങ്ങളുടെ സാക്ഷാത്കാരം ലക്ഷ്യമാക്കിയുള്ളതാണ്. ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ണമായും നിലച്ചിരിക്കുന്നു. ഈ പദ്ധതി പുനരുജ്ജീവിപ്പിക്കുക എന്നത് നമ്മുടെ രാജ്യത്തിന്റെ തന്നെ കായിക രംഗത്തെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് അത്യന്താപേക്ഷിതമാണ്.” -തിരുവഞ്ചൂര്‍

അങ്ങനെ കുട്ടികളുമായി ആശയങ്ങള്‍ പങ്കുവച്ച് തിരുവഞ്ചൂരും ഇടക്ക് നര്‍മ്മം വിതറി രമേഷ് പിഷാരടിയും സംവദം കൊഴുപ്പിച്ചപ്പോള്‍ പാട്ടു പാടിയും തിരുവഞ്ചൂരിന്റെ ചിത്രം വരച്ചും കുട്ടികളും ആഘോഷമാക്കിമാറ്റി. കോട്ടയം സൗഹൃദവേദി ഭാരവാഹികളായ ടി.എസ്. അന്‍സാരി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ശ്രീകാന്ത് കളരിക്കല്‍, രഞ്ജിത്ത് എം.ആര്‍. എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.