വ്യാജന്മാരുടെ റിക്രൂട്ടിംഗിൽ അന്വേഷണം; മുന്നറിയിപ്പുമായി പൊലീസ്; കോട്ടയത്ത് നിരവധി സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

വ്യാജന്മാരുടെ റിക്രൂട്ടിംഗിൽ അന്വേഷണം; മുന്നറിയിപ്പുമായി പൊലീസ്; കോട്ടയത്ത് നിരവധി സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

സ്വന്തം ലേഖിക

കോട്ടയം: വിദേശത്തു തൊഴില്‍, ഉപരിപഠനം എന്നിവയുടെ വാഗ്‌ദാനത്തില്‍ ലക്ഷങ്ങള്‍ നല്‍കി കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വ്യാജ വിദേശ റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികള്‍ക്കെതിരേ അന്വേഷണവും ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്‌.

സ്‌പെഷല്‍ ബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഇതിനൊപ്പമാണു ജില്ലാ പൊലീസ്‌ മേധാവി ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിരിക്കുന്നത്‌. വിദേശ രാജ്യങ്ങളിലേക്ക്‌ ജോലി അന്വേഷിക്കുന്ന യുവതി യുവാക്കള്‍ക്കിടയിലേക്ക്‌ നിരവധി തൊഴിലവസരങ്ങള്‍ വിദേശത്ത്‌ ഉണ്ട്‌ എന്ന്‌ വിശ്വസിപ്പിച്ച്‌ പണം തട്ടുന്ന വ്യാജ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു പരിശോധിച്ചു വരികയാണെന്നു ജില്ലാ പൊലീസ്‌ മേധാവി കെ. കാര്‍ത്തിക്ക്‌ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈസന്‍സ്‌ ഇല്ലാത്ത നിരവധി ഏജന്‍സികള്‍ തൊഴില്‍ വാഗ്‌ദാനം ചെയ്യാന്‍ സമൂഹ മാധ്യമങ്ങളാണു കൂടുതലായി ഉപയോഗിക്കുന്നത്‌.
പലപ്പോഴും ഏജന്‍സികളും ഉദ്യോഗാര്‍ഥികളും നേരിട്ട്‌ കാണാറുപോലുമില്ല. വന്‍ ശമ്പളമെന്ന വാഗ്‌ദാനം നല്‍കി ലക്ഷക്കണക്കിന്‌ രൂപയാണ്‌ ഇവര്‍ വാങ്ങുന്നത്‌.

ഒടുവില്‍ വിസ ലഭിക്കാതെ വരുമ്പോഴാണ്‌ തട്ടിപ്പാണെന്നറിയുന്നതും, പരാതിയായെത്തുന്നതും. സംസ്‌ഥാനത്തു മൊത്തം 300 ഓളം ലൈസന്‍സ്‌ ഉള്ള വിദേശ റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ പല അനധികൃത ഏജന്‍സികളും ലൈസന്‍സ്‌ ഉള്ള ഏജന്‍സികളുടെ ഏജന്റ്‌മാരാണ്‌ എന്ന്‌ അവകാശപ്പെട്ടാണ്‌ ആളുകളെ കെണിയില്‍ വീഴ്‌ത്തുന്നത്‌.

ഏജന്‍സികളില്‍ നിന്ന്‌ വിദേശ തൊഴില്‍ വാഗ്‌ദാനങ്ങള്‍ സ്വീകരിക്കുന്നതിന്‌ മുന്‍പ്‌ പൊതു ജനങ്ങള്‍ പ്രോട്ടക്‌ടര്‍ ഓഫ്‌ എമിഗ്രന്‍സ്‌ ഓഫീസുമായി ബന്ധപ്പെട്ട്‌ ഏജന്‍സികളുടെ പശ്‌ചാത്തലം പരിശോധിക്കണമെന്നു പൊലീസ്‌ പറയുന്നു. തൊഴില്‍ പ്രതീക്ഷിച്ച്‌ വിസിറ്റിങ്ങ്‌ വിസയില്‍ വിദേശത്തേക്ക്‌ പോകുന്നത്‌ അപകടകരമാണ്‌. ഇത്തരം വിസകള്‍ക്ക്‌ ഭീമമയ പണമാണ്‌ വാങ്ങുന്നത്‌. ഇത്തരം വിസയില്‍ വിദേശത്ത്‌ ചെന്ന്‌ കബളിപ്പിക്കപ്പെടുകയാണ്‌ പതിവ്‌.

ജോബ്‌ വിസയിലോ സ്‌റ്റുഡന്റ്‌ വിസയിലോ വിദേശത്ത്‌ പോകുന്ന ഉദ്യോഗാര്‍ഥികളും, വിദ്യാര്‍ഥികളും കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്‍സി ഗവണ്‍മെന്റ്‌ അംഗീകരിച്ച ഏജന്‍സിയാണോ എന്ന്‌ ഉറപ്പുവരുത്തേണ്ടതാണെന്നും അല്ലെങ്കില്‍ ചതിയില്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും ജില്ലാ പൊലീസ്‌ മേധാവി മുന്നറിയിപ്പ്‌ നല്‍കി.