മയക്കുമരുന്ന് മാഫിയയെ പൂട്ടി ലഹരി വിരുദ്ധ സ്ക്വാഡ്; യുവാക്കളേയും, വിദ്യാർത്ഥികളേയും ലക്ഷ്യംവെച്ച് ജില്ലയിലേക്ക് എത്തുന്നത് കോടികളുടെ മയക്കുമരുന്ന്; 50 ഗ്രാം എംഡിഎംഎയുമായി നഗരമധ്യത്തിൽ നിന്ന് കാരാപ്പുഴ സ്വദേശി ഗോകുൽ സുരേഷ് പിടിയിലാകുമ്പോൾ പുറത്തുവരുന്നത് മയക്കുമരുന്നമാഫിയയുടെ കൂടുതൽ വിവരങ്ങൾ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ വൻ എംഡിഎംഎ വേട്ടയാണ് ലഹരിവിരുദ്ധ സ്ക്വാഡ് ഇന്നലെ നടത്തിയത്. 50 ഗ്രാം എംഡിഎംഎയുമായി നഗരമധ്യത്തിൽ നിന്ന് കാരാപ്പുഴ സ്വദേശി ഗോകുൽ സുരേഷ് പിടിയിലായതോടെ പുറത്തുവരുന്നത് മയക്കുമരുന്നമാഫിയയുടെ കൂടുതൽ വിവരങ്ങൾ.ഇന്നലെ രാത്രി എട്ടോടെ നഗരത്തില്‍ അനശ്വര തീയേറ്ററിനു സമീപത്തുനിന്നുമാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
കോട്ടയം ബേക്കർ ജംങ്ഷനിൽ നിന്ന് നവംബറിൽ എംഡിഎംയുമായി പിടിയിലായ കാരാപ്പുഴ പയ്യമ്പള്ളിച്ചിറ വീട്ടിൽ സുന്ദറിന്റെ സുഹൃത്താണ് പിടിയിലായ ഗോകുൽ. ഇരുവരും ചേർന്ന് നടത്തിയ ലഹരി ഇടപാടുകളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. സുന്ദറിൻ കൈയ്യിൽ നിന്ന് 14 ഗ്രാം എംഡിഎം എ ആണ് പിടിച്ചെടുത്തത്.
ജില്ലയിലെ യുവാക്കളേയും, വിദ്യാർത്ഥികളേയും ലക്ഷ്യംവെച്ച് ദിനംപ്രതി ലക്ഷങ്ങളുടെ എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുകളുടെ ഒഴുക്കാണ്. മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം ലഹരി മാഫിയ സംഘത്തിലെ കണ്ണികളെ നിരീക്ഷിച്ചു വരികയായിരുന്നു. മുൻപും ഇയാള്‍ ലഹരി കേസില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വെസ്റ്റ് എസ്‌ഐ കെ.ആര്‍. പ്രശാന്ത് കുമാറിന്‍റെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ സ്ക്വാഡ് പ്രതിയെ അറസ്റ്റു ചെയ്തത്.