കോട്ടയം മീനടം സ്വദേശിയായ ദമ്പതികളിൽ യുവാവിന്റെ മൃതദേഹം ശുചിമുറിയിൽ ; കട്ടിലിലും നിലത്തുമായി ആര്യയും ദേവിയും; ആത്മഹത്യ കുറിപ്പിനൊപ്പം വീട്ടുകാരുടെ ഫോൺ നമ്പറും ; മൃതദേഹങ്ങൾക്കരികെ ബ്ലേഡും മദ്യക്കുപ്പിയും ; മൽപ്പിടുത്തത്തിന്റെ ലക്ഷണമില്ല; മൂവരെയും ഇന്നലെ പുറത്ത് കണ്ടില്ല

കോട്ടയം മീനടം സ്വദേശിയായ ദമ്പതികളിൽ യുവാവിന്റെ മൃതദേഹം ശുചിമുറിയിൽ ; കട്ടിലിലും നിലത്തുമായി ആര്യയും ദേവിയും; ആത്മഹത്യ കുറിപ്പിനൊപ്പം വീട്ടുകാരുടെ ഫോൺ നമ്പറും ; മൃതദേഹങ്ങൾക്കരികെ ബ്ലേഡും മദ്യക്കുപ്പിയും ; മൽപ്പിടുത്തത്തിന്റെ ലക്ഷണമില്ല; മൂവരെയും ഇന്നലെ പുറത്ത് കണ്ടില്ല

സ്വന്തം ലേഖകൻ

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദമ്പതികളായ നവീനും ദേവിയും സുഹൃത്ത് ആര്യയും ഹോട്ടലില്‍ മുറിയെടുത്തത് മാർച്ച് 28ന്. മാർച്ച് 27 മുതലാണ് ആര്യയെ വീട്ടിൽനിന്നു കാണാതായതെന്നു ചൂണ്ടിക്കാട്ടി വീട്ടുകാർ തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നു 120 കിലോമീറ്റർ മാറി സിറോയെന്ന സ്ഥലത്ത് ബ്ലൂ പൈൻ എന്ന ഹോട്ടലിലാണു മൂവരും മുറിയെടുത്തത്. ‌

അരുണാചലിലെ പ്രകൃതി മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. മാർച്ച് 31 വരെ നാലു ദിവസം ഹോട്ടലിലെ റസ്റ്റോറന്റിൽ എത്തിയാണു നവീനും ദേവിയും ആര്യയും ആഹാരം കഴിച്ചിരുന്നതെന്നു ഹോട്ടൽ ജീവനക്കാരുമായി സംസാരിച്ച ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റും അരുണാചൽ പ്രദേശിലെ കേരള കലാസാംസ്കാരിക വേദി പ്രസിഡന്റുമായ വി.പി.രവീന്ദ്രൻ നായർപറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ നാലു ദിവസം റസ്റ്റോറന്റിലെത്തി ആഹാരം കഴിച്ച മൂവരും ഇന്നലെ കഴിക്കാനായി മുറിയുടെ പുറത്തിറങ്ങിയിരുന്നില്ല. ഇന്നു രാവിലെ 10 മണി കഴിഞ്ഞിട്ടും ഇവരെ പുറത്തു കാണാതായതോടെ ഹോട്ടൽ ജീവനക്കാർ മുറിയിലേക്കു തിരക്കി പോവുകയായിരുന്നു. കോളിങ് ബെൽ മുഴക്കിയിട്ടും അനക്കമൊന്നും ഇല്ലാതായതോടെയാണു മുറി ഉള്ളിൽനിന്നു കുറ്റിയിട്ടിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെടുന്നത്. മുറിക്കുള്ളിലേക്കു പ്രവേശിക്കുമ്പോൾ സ്ത്രീകളിൽ ഒരാൾ കട്ടിലിലും മറ്റൊരാൾ നിലത്തും മരിച്ചു കിടക്കുകയായിരുന്നു. ഇരുവരുടെയും കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. മുറിയിലെ ശുചിമുറിയിലാണു നവീന്റെ മൃതദേഹം കണ്ടത്. ഉടൻ തന്നെ ഹോട്ടൽ ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

മുറിക്കുള്ളിലെ മേശയിൽ ആത്മഹത്യ കുറിപ്പുണ്ടായിരുന്നു. കുറിപ്പിനോടൊപ്പം നാട്ടിൽ വിവരം അറിയിക്കേണ്ടവരുടെ ഫോൺ നമ്പറും രേഖപ്പെടുത്തിയിരുന്നു. പൊലീസെത്തി സിസിടിവി പരിശോധിച്ചെങ്കിലും സംശായസ്പദമായ ഒന്നും കണ്ടെത്തിയില്ല. മുറിക്കുള്ളിൽ നിന്നും മദ്യക്കുപ്പിയും ബ്ലേഡും കണ്ടെടുത്തിട്ടുണ്ട്. മൂവരും തമ്മിൽ മൽപ്പിടുത്തം നടന്നതായി സൂചനയില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. വൈകുന്നേരത്തോടെ ഇറ്റാനഗറിൽനിന്നു ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി. ബുധനാഴ്ചയായിരിക്കും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുന്നത്.