
ലക്ഷങ്ങളുടെ തട്ടിപ്പ്; കോട്ടയം ചിറക്കടവ് ബാങ്കിലെയും കടുത്തുരുത്തി പട്ടികജാതി ഓഫീസിലെയും തട്ടിപ്പിൽ വിജിലൻസ് കേസ്; ബാങ്ക് സെക്രട്ടറിയും പട്ടികജാതി വികസന ഓഫീസറും പ്രതികൾ
സ്വന്തം ലേഖകൻ
കോട്ടയം: ചിറക്കടവ് സഹകരണബാങ്കിലെ 45.8 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പിലും കടുത്തുരുത്തി ബ്ലോക്കിലെ മുൻ പട്ടികജാതി വികസന ഓഫീസർ നടത്തിയ 3.55 ലക്ഷം രൂപയുടെ സർക്കാർ ഫണ്ട് തിരിമറിയിലും വിജിലൻസ് കേസെടുത്തു.
മുൻ സെക്രട്ടറി ചിറക്കടവ് നരിയനാനി താഴത്തേടത്ത് സി.പി.നജീബും 2018 ജനുവരി എട്ടുമുതൽ 2019 ഫെബ്രുവരി 23 വരെ ജോലി ചെയ്തിരുന്നവരുമാണ് ചിറക്കടവ് ബാങ്കിലെ തട്ടിപ്പിലുൾപ്പെട്ടവർ. കടുത്തുരുത്തി തട്ടിപ്പിൽ മാവേലിക്കര പോനകം തുളസീനിവാസിൽ പി.ബിജിയാണ് ഒന്നാംപ്രതി. ഇദ്ദേഹം ഇപ്പോൾ ചെങ്ങന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്കിന്റെ ഡേറ്റാബേസ്തിരുത്തി തിരുത്തി മൂന്നുതവണയായി 37 ലക്ഷം രൂപ കൈക്കലാക്കി. ബാങ്കിലെ നിക്ഷേപകരുടെ പണം കോട്ടയം ജില്ലാ സഹകരണബാങ്കിന്റെ കാഞ്ഞിരപ്പള്ളി ശാഖയിലാണ് നിക്ഷേപിച്ചിരുന്നത്. ഇതിന്റെ പലിശ കൈക്കലാക്കുന്നതിന് വ്യാജ അക്കൗണ്ടുകളുണ്ടാക്കി. ബാങ്കിലെ കംപ്യൂട്ടർ ശ്രൃംഖലയിൽ മാറ്റംവരുത്തിയായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്. ഡേറ്റ ബേസ് ഡെവലപ്പ്മെന്റ് ടൂൾ ഉപയോഗിച്ച് ഹെഡ് ഓഫ് അക്കൗണ്ട്, അക്കൗണ്ട് നമ്പർ എന്നിവ എഡിറ്റുചെയ്തു.
കടുത്തുരുത്തിയിൽ വീടുപണി പൂർത്തിയായവർക്ക് വീണ്ടും അതിനായി സഹായം അനുവദിച്ചാണ് പി.ബിജി 3.55 ലക്ഷം കൈക്കലാക്കിയത്. കല്ലറ സൗത്ത് കൊച്ചുകുന്നുംപുറത്ത് കെ.ദിനേശ്, കുടിലിൽപറമ്പിൽ കെ. ശശിധരൻ, ഭാര്യ സി.കെ. രാധ എന്നിവരും കൂട്ടുപ്രതികളാണ്. പട്ടികജാതി വികസന വകുപ്പിന്റെ ഭവന പദ്ധതിയിൽ പി.കെ.സതീശൻ, കെ.വി.റജിമോൻ, ലളിതാംബിക തങ്കപ്പൻ എന്നിവർക്ക് വീണ്ടും സഹായധനം അനുവദിക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.