
കോട്ടയം: രാത്രിയാകുമ്പോള്‍ നാഗമ്പടം ബസ്‌സ്റ്റാന്‍ഡും അതിന്റെ പരിസരവും മാഫിയാസംഘങ്ങളുടെയും മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്.
രാത്രി സമയങ്ങളിൽ ബസ്‌സ്റ്റാന്‍ഡിലും സമീപപ്രദേശങ്ങളിലും യാത്രക്കാര്‍ക്കു പോകാന്‍ പറ്റാത്ത അവസ്ഥയാണ്. സ്റ്റാന്‍ഡിലെ കടകള്‍ അടയ്ക്കുകയും ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്യുന്നതോടെ ഇവിടെ സാമൂഹികവിരുദ്ധ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ്. അതേസമയം, സമീപത്തെ കടകളിൽ മോഷണശ്രമങ്ങളും കഴിഞ്ഞ കുറേ ദിവസങ്ങളായി വര്‍ധിച്ചുവരികയാണ്.
കഴിഞ്ഞദിവസം സ്റ്റാന്‍ഡിലെ മൊബൈല്‍ കടയുടെ മുകള്‍തട്ടിലെ സീലിംഗ് തകർത്ത് മോഷണം നടന്നിരുന്നു. നഗരസഭയുടെ കെട്ടിടത്തിലുള്ള എസ്.ആര്‍. മൊബൈല്‍സിലായിരുന്നു കവര്‍ച്ച. മൂന്ന് മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. പിറ്റേന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം വിവരമറിയുന്നത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രികാലങ്ങളില്‍ ബസ് സ്റ്റാന്‍ഡിലും റെയില്‍വേസ്റ്റേഷന്‍ പരിസരത്തും മദ്യപാനവും സാമൂഹിക വിരുദ്ധരുടെ ഏറ്റുമുട്ടലുകളും പതിവാണ്. കൂടാതെ ബസ്സ്റ്റാൻഡും പരിസരവും അനാശാസ്യപ്രവര്‍ത്തകരും താവളമാക്കുന്നു. ബസ്‌സ്റ്റാന്‍ഡില്‍ രാത്രികാലത്ത് മതിയായ വെളിച്ചമില്ലാത്തത് ഇത്തരക്കാർക്ക് കൂടുതൽ സൗകര്യമാകുന്നു. പലസ്ഥലങ്ങളിലെയും ബള്‍ബുകളും മറ്റും സമൂഹവിരുദ്ധര്‍തന്നെയാണ് നശിപ്പിക്കുന്നത്. ബസ്‌സ്റ്റാന്‍ഡില്‍ വെളിച്ചം കിട്ടാൻ നടപടിയെടുക്കണമെന്ന് പോലീസ് പലവട്ടം നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ഇരുട്ടിന്‍റെ മറവില്‍ ലഹരി കൈമാറ്റവും നടക്കുന്നതായി വ്യാപക പരാതിയുണ്ട്.
നാഗമ്പടത്തെ ബിവറേജസില്‍ നിന്ന് മദ്യം വാങ്ങിയെത്തുന്നവര്‍ സ്റ്റാന്‍ഡിലെ ഇരിപ്പിടങ്ങളാണ് മദ്യപാനത്തിനുപയോഗിക്കുന്നത്. പോലീസ് പട്രോളിംഗിന് എത്തുമ്പോൾ ഇത്തരം സംഘങ്ങള്‍ ഓടിയൊളിക്കും. പോലീസ് പോയിക്കഴിയുമ്പോൾ സംഘങ്ങള്‍ തിരികെയെത്തുകയും ചെയ്യും.
കോട്ടയം ഈസ്റ്റ് പോലീസ് മഫ്തിയില്‍ അവിടം നിരീക്ഷണം നടത്തുകയും ഇത്തരം സംഘങ്ങളെ നിയന്ത്രിക്കുന്നതിനായി കടുത്ത പൊലീസ് നടപടികൾ സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.