കൊല്ലാട് കടുവാക്കുളത്ത് നിയന്ത്രണം വിട്ട ബുള്ളറ്റ് മരത്തിലിടിച്ചു യുവാവ് മരിച്ചു; അപകടത്തിൽ മരിച്ചത് കൊല്ലാട് ബോട്ട് ജെട്ടി സ്വദേശിയായ യുവാവ്; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊല്ലാട് കടുവാക്കുളത്ത് നിയന്ത്രണം വിട്ട ബുള്ളറ്റ് മരത്തിലിടിച്ച് യുവാവ് മരിച്ചു. കൊല്ലാട് ബോട്ട്ജട്ടി പ്ലാമ്പറമ്പിൽ പരേതനായ പ്രസാദിന്റെ മകൻ പ്രണവ് പ്രസാദാ(21)ണ് മരിച്ചത്. പ്രണവ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കടുവാക്കുളത്ത് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിൽ തലയിടിച്ചു വീണ പ്രണവ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.
ശനിയാഴ്ച രാത്രി 11.30 ഓടെ കടുവാക്കുളം ജംഗ്ഷനിലായിരുന്നു അപകടം. പൂവൻതുരുത്ത് ഭാഗത്തു നിന്നും എത്തിയ ബൈക്ക് നിയന്ത്രണം വിട്ട കടുവാക്കുംളം ജംഗ്ഷനിൽ തന്നെയുള്ള പൂവരശിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിൽ തലയിടിച്ചു വീണു. പിന്നാലെ എത്തിയ സുഹൃത്തുക്കൾ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചതെന്നു പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. കൊവിഡ് പരിശോധനയ്ക്കു ശേഷം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. തുടർന്ന്, കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം ഞായറാഴ്ച തന്നെ നടത്തിയേക്കും.
കോട്ടയം നഗരത്തിലെ ഒരു അഭിഭാഷകന്റെ ഡ്രൈവറായിരുന്നു പ്രണവ്. അച്ഛൻ പരേതനായ പ്രസാദ് , അമ്മ സന്ധ്യ, സഹോദരി പ്രവ്യ.