കൊറോണ പ്രതിരോധത്തിൽ കോട്ടയം മെഡിക്കൽ കോളജിന് വൻ നേട്ടം: ലോകത്തിന് മുഴുവൻ മാതൃകയായി മെഡിക്കൽ കോളജ് ആശുപത്രി; വയോധിക ദമ്പതികളെ കൊറോണ വിമുക്തരാക്കി ആരോഗ്യ കേരളം

കൊറോണ പ്രതിരോധത്തിൽ കോട്ടയം മെഡിക്കൽ കോളജിന് വൻ നേട്ടം: ലോകത്തിന് മുഴുവൻ മാതൃകയായി മെഡിക്കൽ കോളജ് ആശുപത്രി; വയോധിക ദമ്പതികളെ കൊറോണ വിമുക്തരാക്കി ആരോഗ്യ കേരളം

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ പ്രതിരോധത്തിൽ ഇതുവരെ ലോകത്ത് ഒരു രാജ്യവും കൈ വരിക്കാത്ത നേട്ടവുമായി കേരളം. അറുപത് വയസിനു മുകളിൽ പ്രായമുള്ളവരെ പോലും രക്ഷിക്കാൻ ലോകത്തുള്ള എല്ലാ രാജ്യങ്ങളും പാടുപെടുമ്പോഴാണ് തൊണ്ണൂറു വയസുകഴിഞ്ഞ രണ്ടു ദമ്പതികളെ രക്ഷപെടുത്തി കേരളം മാതൃകയായി മാറിയിരിക്കുന്നത്.

പത്തനംതിട്ട റാന്നിയിലെ ഇറ്റലിയിൽ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയിൽ നിന്ന് മോചിതരായത്. ലോകത്ത് തന്നെ 60 വയസിന് മുകളിൽ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി. ചികിത്സയ്ക്ക് നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അഭിനന്ദനം അറിയിച്ചു.

ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഈ വൃദ്ധ ദമ്പതികൾക്കുമാണ് മാർച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി. മാർച്ച് 9നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ചുമയും പനിയും കോവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാർഡിൽ അഡ്മിറ്റ് ചെയ്തു. ആദ്യ പരിശോധനയിൽ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബെറ്റിക്‌സും ഹൈപ്പർ ടെൻഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.

തോമസിന് ആദ്യ ദിവസങ്ങളിൽ തന്നെ നെഞ്ചുവേദനയുണ്ടെന്ന് മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങൾക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാൽ ഇവരെ മെഡിക്കൽ ഐസിയുവിൽ വി.ഐ.പി. റൂമിലേക്ക് മാറ്റിയിരുന്നു. ഇവരെ രണ്ടുപേരെയും ഓരോ റൂമുകളിൽ തനിച്ചു പാർപ്പിച്ചിരുന്നതിനാൽ ഇവർ രണ്ടുപേരും അസ്വസ്ഥരായി കാണപ്പെട്ടിരുന്നു. ആയതിനാൽ പതിനൊന്നാം തീയതി ഇവർ രണ്ടുപേർക്കും പരസ്പരം കാണാൻ കഴിയുന്ന വിധം ട്രാൻസ്പ്ലാന്റ് ഐസിയുവിലേക്ക് മാറ്റി. ഇടയ്ക്കുവെച്ച് തോമസിന് ചുമയും കഫക്കെട്ടും കൂടുതൽ ആവുകയും ഓക്‌സിജൻനില കുറവായി കാണപ്പെടുകയും അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്തു. ആയതിനാൽ തോമസിനെ വെന്റിലറേറ്ററിലേക്കു മാറ്റി 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു. അതിനിടയ്ക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകുകയും ചെയ്തു.

തോമസിനും മറിയാമ്മയും മൂത്രസംബന്ധമായ അണുബാധ ഇതിനിടയിൽ കാണപ്പെട്ടു. മറിയാമ്മയ്ക്ക് ബാക്ടീരിയൽ ഇൻഫെക്ഷൻ കൂടി ഉണ്ടായിരുന്നു. ഇത് രോഗം മൂർച്ഛിക്കുന്നതിന് കാരണമായി. അതിനുള്ള ചികിത്സയും ഇതിനിടയിൽ പ്രത്യേകം ചെയ്യുന്നുണ്ടായിരുന്നു.

വിദഗ്ധ ചികിത്സയെ തുടർന്ന് നാലു ദിവസങ്ങൾക്ക് മുമ്പ് ഓക്‌സിജന്റെ നില മെച്ചപ്പെടുകയും ശ്വാസംമുട്ടും ചുമയും കുറയുകയും ചെയ്തതിനാൽ വെന്റിലേറ്ററിൽ നിന്നും മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ഒരിക്കൽക്കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തു. ഇപ്പോൾ രണ്ടുപേരുടെയും നില പ്രായാധിക്യമുള്ള അവശതകൾ ഒഴിച്ചാൽ തൃപ്തികരമാണ്. എത്രയും വേഗം ഇവരെ ഡിസ്ചാർജ് ചെയ്യുമെന്ന് ഡോക്ടർമാർ അറിയിച്ചു.

ചില സമയങ്ങളിൽ വീട്ടിൽ പോകണം എന്ന് വാശി കാരണം ഭക്ഷണം കഴിക്കാതിരിക്കുകയും നഴ്‌സിംഗ് സ്റ്റാഫുമായി സഹകരിക്കാതിരിക്കുകയും ചെയ്തിരുന്നു. എന്നാൽ നഴ്‌സിംഗ് സ്റ്റാഫിന്റെ സമയോചിതമായ ഇടപെടലും അനുനയിപ്പിക്കലും കൊണ്ട് അവരെ സമാധാനിപ്പിക്കാൻ കഴിഞ്ഞിരുന്നു. അതായത് ഈ വൃദ്ധ ദമ്പതികളെ രക്ഷിച്ചെടുക്കാൻ അത്രയേറെ ജീവനക്കാർ പാടുപെട്ടു. അത്രയേറെ അവർക്ക് സ്‌നേഹവും നൽകി.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ. ജയകുമാർ, ഡെ. സൂപ്രണ്ട് ഡോ. രാജേഷ്, ആർ.എം.ഒ. ഡോ. ആർ.പി. രെഞ്ജിൻ, എ.ആർ.എം.ഒ. ഡോ. ലിജോ, നഴ്‌സിംഗ് ഓഫീസർ ഇന്ദിര എന്നിവരുടെ ഏകോപനത്തിൽ ഡോ. സജിത്കുമാർ, ഡോ. ഹരികൃഷ്ണൻ, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടർമരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. 25 നഴ്‌സുമാരുൾപ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയിൽ സജീവ പങ്കാളികളായി.

കോട്ടയം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയ്ക്കായി വിപുലമായ സജ്ജീകരണമാണ് ഒരുക്കിയത്. കോവിഡ് അക്കാഡമിക് സെൽ, കോവിഡ് എഡ്യൂക്കേഷൻ സെൽ, കൺട്രോൾ റൂം, സംശയനിവാരണം മാറ്റുന്നതിന് ടെക്‌നിക്കൽ ഹെൽത്ത് ഗ്രൂപ്പ്, പരാതി പരിഹാരത്തിന് ഗ്രിവൻസ് സെൽ, സ്റ്റാഫിന്റെ ക്ഷേമത്തിനായി പ്രത്യേക ടീം, ജീവനക്കാരുടെ പ്രചോദനത്തിന് മോട്ടിവേഷൻ സെൽ എന്നിവ രൂപീകരിച്ചു. ഈ സംഘങ്ങളുടെ സജീവ പ്രവർത്തന ഫലം കൂടിയാണ് ഈ വിജയം.