മെട്രോയ്ക്ക് സ്ഥലം ഏറ്റെടുത്തപ്പോൾ സർക്കാർ ശീമാട്ടിയെ കൈമറന്ന് സഹായിച്ചു: സാധാരണക്കാരന് 25 ലക്ഷം നൽകിയപ്പോൾ ശീമാട്ടിക്ക് 80 ലക്ഷം; മെട്രോ സ്ഥലം കൊള്ളയിൽ വിജിലൻസ് അന്വേഷണം

മെട്രോയ്ക്ക് സ്ഥലം ഏറ്റെടുത്തപ്പോൾ സർക്കാർ ശീമാട്ടിയെ കൈമറന്ന് സഹായിച്ചു: സാധാരണക്കാരന് 25 ലക്ഷം നൽകിയപ്പോൾ ശീമാട്ടിക്ക് 80 ലക്ഷം; മെട്രോ സ്ഥലം കൊള്ളയിൽ വിജിലൻസ് അന്വേഷണം

സ്വന്തം ലേഖകൻ

കൊച്ചി: സാധാരണക്കാരന്റെ കുടിയിറക്കി സ്ഥലം പിടിച്ചു വാങ്ങുന്ന സർക്കാർ , ശീമാട്ടിയ്ക്ക് നൽകിയത് വാരിക്കോരി. സാധാരണക്കാരന് സ്ഥലം വിട്ടു നൽകിയതിന് പണം നൽകാൻ ചുവപ്പു നാട കുരുക്ക് കടക്കേണ്ടി വരുമ്പോൾ , യാതൊരു മാനദണ്ഡവുമില്ലാതെ ശീമാട്ടിയ്ക്ക് സർക്കാർ പണം നൽകുകയായിരുന്നു. എന്നാൽ ,  മെട്രോ പദ്ധതിക്ക് വേണ്ടി വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ സ്ഥലം സെന്റിന് 80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുന്നതിലെ അഴിമതി അന്വേഷിക്കാന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ സർക്കാരും പ്രതിസന്ധിയിലായി. മെട്രോ നിര്‍മ്മാണത്തിനായി ശീമാട്ടി വിട്ടുനല്‍കിയ 32 സെന്റ് ഭൂമിയില്‍ പുറമ്പോക്കുഭൂമി ഉണ്ടോയെന്ന് അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജില്ലാ ഭരണകൂടം ശീമാട്ടിക്ക് മാത്രമായി സെന്റിന് 80 ലക്ഷം രൂപ വില നിശ്ചയിച്ചതില്‍ അഴിമതിയുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണച്ചുമതല.

ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ തുടരന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെട്രോ സ്ഥലമേറ്റെടുപ്പിന്റെ വ്യവസ്ഥകളില്‍ ശീമാട്ടിക്ക് മാത്രമായി ഇളവുവരുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം. കൊച്ചി മെട്രൊക്കായി എറണാകുളം കച്ചേരിപ്പടിയില്‍ ശീമാട്ടിയുടെ സ്ഥലം സെന്റിന് 80 ലക്ഷം രൂപ നല്‍കി ഏറ്റെടുത്തു എന്നതായിരുന്നു പരാതി. ഇതിന് തൊട്ടടുത്തുള്ള ഗാന്ധിഭവന്റെ സ്ഥലത്തിന് സെന്റിന് നല്‍കിയത് 25 ലക്ഷം രൂപയുമായിരുന്നു. ബാനര്‍ജി റോഡിന്റെ ഒരേ വശത്ത് സ്ഥിതി ചെയ്യുന്ന ഈ രണ്ട് സ്ഥലങ്ങള്‍ക്കും വില നിശ്ചയിക്കാന്‍ രണ്ടു മാനദണ്ഡങ്ങളാണ് സ്വീകരിച്ചതും നേരത്തെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു

മെട്രോ നിര്‍മ്മാണത്തിനായി കൊച്ചി മാധവ ഫാര്‍മസി ജംക്ഷനിലെ ശീമാട്ടിയുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ പ്രതിസന്ധി നിലനിന്നിരുന്നു. ഭൂമി വിട്ട് തരാന്‍ ശീമാട്ടി ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ സാധാരണക്കാരുടെ സ്ഥലങ്ങള്‍ ഏറ്റെടുക്കുകയും ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാന്‍ മടികാണിക്കുകയും ചെയ്ത സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിഷധമുയര്‍ന്നു. സ്ഥലം വിട്ടുകൊടുക്കാതെ ജനവിരുദ്ധനയം സ്വീകരിച്ചിരുന്ന ശീമാട്ടിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്ന വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് സ്ഥലം വിട്ടുകൊടുക്കാന്‍ ശീമാട്ടി ഉടമ ബീന കണ്ണന്‍ തയ്യാറാവുകയായിരുന്നു. 2015 ലായിരുനനു സ്ഥലംകൈമാറ്റം. എന്നാല്‍, വിവാദങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചില്ല. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ബിനാ കണ്ണനുമായി ചര്‍ച്ച നടത്തിയശേഷമാണ് അവര്‍ സമ്മതപത്രം നല്‍കിയത്. ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്റര്‍ സ്ഥലത്ത് ശീമാട്ടിയുടെ 32 സെന്റ് സ്ഥലമാണ് വിട്ട് കിട്ടാനുണ്ടായിരുന്നത്.

പരസ്പര ചര്‍ച്ചകള്‍ ഫലവത്താകാത്തതിനെത്തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നടപടിയെടുത്തത്. 2014 നവംബര്‍ 13 ന് ശീമാട്ടിയുമായി ഇനി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി കെ.എം.ആര്‍.എല്‍ പിന്മാറിയിരുന്നു. വസ്തു ബലമായി ഏറ്റെടുത്തു നല്‍കണമെന്ന് കാണിച്ച്‌ ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യത്തിന്‌അന്നത്തെ കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനുള്ള ശ്രമം ജില്ലാ ഭരണകൂടം തുടര്‍ന്നു. മൂന്നുമാസത്തെ ചര്‍ച്ചകള്‍ കൊണ്ടും ഫലമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് സ്ഥലം വിട്ടുനല്‍കാന്‍ ഒരുമാസത്തെ സമയം അനുവദിച്ച്‌ ജില്ലാ ഭരണകൂടം ശീമാട്ടിക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ മുന്‍ നിലപാടുകളില്‍ ഉറച്ചുനിന്ന ശീമാട്ടി മാനേജ്മെന്റ് സ്ഥലം സ്വമേധയാ വിട്ടുനല്‍കാന്‍ തയാറായില്ല. ഒരുമാസത്തെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഭൂമി ബലമായി ഏറ്റെടുക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ശീമാട്ടി മാനേജ്‌മെന്റ് വഴങ്ങിയത്.

എം.ജി റോഡിലെ 32 സെന്റ് സ്ഥലം ഏറ്റെടുത്ത ഇടപാടില്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു എന്ന വ്യക്തിയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ശീമാട്ടിക്കു വേണ്ടി അധികൃതര്‍ വഴി വിട്ടു പ്രവര്‍ത്തിച്ചു എന്നാണു ആരോപണം. ഏറ്റെടുക്കുന്ന ഓരോ സെന്റ് ഭൂമിക്കും 80 ലക്ഷം രൂപ വീതം നഷ്ട പരിഹാരമായി ആവശ്യപ്പെടാന്‍ ശീമാട്ടിക്കു നിയമപരമായ അവകാശം ഉണ്ടെന്നായിരുന്നു കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സംസ്ഥാന തല പര്‍ചെസിങ് കമ്മിറ്റി സെന്റിന് 52 ലക്ഷം രൂപയായി നിശ്ചയിച്ച സ്ഥാനത്തായിരുന്നു ശീമാട്ടിക്കു 80 ലക്ഷം രൂപ നല്‍കാന്‍ ധാരണയായത്. ധാരണാപത്രത്തിന് എതിരായി കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് മാനേജിങ് (കെ.എം.ആര്‍.എല്‍) രംഗത്തെത്തുകയും ധാരണാപത്രം മാറ്റിയെഴുതാന്‍ കലക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.