
തിരുവനന്തപുരം: കൈറ്റിന്റെ നേതൃത്വത്തില്‍ സ്വന്തമായ എഐ എഞ്ചിന് ഈ വര്‍ഷം തയാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. നിര്‍മിതബുദ്ധിയുടെ സ്വാധീനം വ്യാപകമാകുന്നതോടൊപ്പം തന്നെ അവയുടെ ഉപയോഗം 80,000 അധ്യാപകരെ പരിശീലിപ്പിക്കുന്നതിന്റെയും എഐയുടെ അടിസ്ഥാനാശയങ്ങള്‍ ഐസിടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിന്റെയും തുടര്‍ച്ചയാണിത്.
കാര്യവട്ടം ഐസിഫോസ് ക്യാമ്പസില്‍ ലിറ്റില്‍ കൈറ്റ്സ് കുട്ടികളുടെ സംസ്ഥാന ക്യാമ്പിന്റെ ഉദ്ഘാടനവും സ്കൂളുകളില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ 29,000 റോബോട്ടിക് കിറ്റുകള്‍ വിന്യസിച്ചതിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒറ്റപ്പെട്ട വിജയകഥകള്‍ക്ക് പകരം മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും റോബോട്ടിക് പഠനം സാധ്യമാക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, കൊച്ചിന് ഷിപ്പ്യാര്ഡ്, ക്യൂബെര്‍സ്റ്റ് ടെക്നോളജീസ്, കനറാ ബാങ്ക് എന്നവരുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നു തുക അനുവദിച്ച മാതൃക കൂടുതല്‍ കമ്പനികള്‍ പിന്തുടരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ മുന്തിയ പരിഗണനയില്‍ വരേണ്ട കുട്ടികളുടെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതോപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും വ്യാജവാര്‍ത്തകളെ പ്രതിരോധിക്കലുമെല്ലാം ഐസിടി പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനുമപ്പുറം നിതാന്ത ജാഗ്രത ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന് എംഎല്‍എ, കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത്, ഐസിഫോസ് ഡയറക്ടര്‍ ഡോ. ടി ടി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. പ്രഹ്ളാദ് വടക്കേപ്പാട്ട്, മീഡിയ കണ്‍സള്‍ട്ടന്റ് സുനില്‍ പ്രഭാകര്‍, ഹിബിസ്കസ് മീഡിയ എം ഡി മധു കെ എസ് എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.
ഡ്രോണ്‍ ടെക്നോളജി, അസിസ്റ്റീവ് ടെക്നോളജി, 3ഡി പ്രിന്റിംഗ്, കാലാവസ്ഥാ നിരീക്ഷണ സംവിധാനം, മീഡിയാ പ്രൊഡക്ഷന്‍, അനിമേഷന്‍ ഹൗസ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങള്‍ ഇന്‍ഡസ്ട്രി വിസിറ്റിന്റെ ഭാഗമായി കുട്ടികള്‍ കണ്ടു മനസിലാക്കി. ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് നാളെ സമാപിക്കും.







