നിയമസഭാ സമ്മേളനത്തിന് തുടക്കം ; ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ പൂർണമായും വനിതകൾ ; പാനലിലേക്ക് ഉമാതോമസിന്  പകരം കെ കെ രമയെ നിർദേശിച്ച് പ്രതിപക്ഷം

നിയമസഭാ സമ്മേളനത്തിന് തുടക്കം ; ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ പൂർണമായും വനിതകൾ ; പാനലിലേക്ക് ഉമാതോമസിന് പകരം കെ കെ രമയെ നിർദേശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കം. സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിത്. ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ പൂർണമായും ഇത്തവണ വനിതകളാണ്. ഭരണ പക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച് ഭരണ പക്ഷവും പ്രതിപക്ഷവും വനിതകളെ നിർദ്ദേശിക്കുകയായിരുന്നു. സ്പീക്കർ സഭയിൽ ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനൽ. കോൺഗ്രസ് എംഎൽഎ ഉമാ തോമസ് സഭയിലുണ്ടായിരുന്നിട്ടും പ്രതിപക്ഷം കെകെ രമയെ നിർദ്ദേശിക്കുകയായിരുന്നു. 

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസല‍ർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബില്ലുകളാണ് ഇത്തവണത്തെ സഭാ സമ്മേളനത്തിന്റെ പ്രത്യേകത.