Friday, April 24, 2026

എവിടെ കേരളത്തിലെ വനിതാ സ്ഥാനാർഥികള്‍..? 20 സീറ്റുകളിലായി മത്സരിച്ചത് ഒൻപത് പേർ; ചർച്ചയായി കെ.കെ. ശൈലജയുടെ തോല്‍വി; അങ്കത്തട്ടില്‍ കാലിടറിയ വനിതകള്‍…!

Spread the love

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അട്ടിമറിവിജയങ്ങള്‍ക്കും അപ്രതീക്ഷിത തോല്‍വികള്‍ക്കുമിടയിലൂടെ കേരളം ആ ചോദ്യം കൂടി മുന്നോട്ടുവെച്ചു, എവിടെ കേരളത്തിലെ വനിതാ സ്ഥാനാർഥികള്‍?

video
play-sharp-fill

20 ലോക്സഭാ സീറ്റുകളിലായി ഒൻപത് വനിതാ സ്ഥാനാർഥികളാണ് മത്സരിച്ചത്. എന്നാല്‍ വിജയം ഇവർക്കെല്ലാം അകലെയായി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മട്ടന്നൂർ എംഎല്‍എയുമായ കെ.കെ. ശൈലജയുടെ തോല്‍വിയായിരുന്നു ഇതില്‍ ഏറ്റവും ചർച്ചയായത്.

കോണ്‍ഗ്രസിന്റെ യുവരക്തം ഷാഫി പറമ്പില്‍ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വടകരയില്‍ ശൈലജയെ തോല്‍പിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇടതുപക്ഷം രംഗത്തിറക്കിയ ആനി രാജയാണ് പിന്നീട് വാർത്തകളില്‍ നിറഞ്ഞ സ്ഥാനാർഥി.
3,64,422 വോട്ടുകളുമായി രാഹുല്‍ വയനാട്ടില്‍ വിജയം നേടിയപ്പോള്‍ 2,83,023 വോട്ടുകളുമായി ആനി രാജ തൊട്ടുപിന്നിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ മൂന്നാം സ്ഥാനത്താക്കിയാണ് ആനി രാജ രണ്ടാം സ്ഥാനത്തെത്തിയത്.
കോണ്‍ഗ്രസിന്റെ ആലത്തൂരിലെ സിറ്റിങ് എം.പി. രമ്യ ഹരിദാസാണ് വിജയത്തില്‍ നിന്നും അകന്നുമാറിയ മറ്റൊരു സ്റ്റാർ സ്ഥാനാർഥി.

ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥിയും ഒരു വനിതയായിരുന്നു, ടി.എൻ. സരസു. ഇടതുപക്ഷത്തിന് കേരളത്തില്‍ ആകെ വിജയിക്കാൻ പറ്റിയ ആലത്തൂർ മണ്ഡലത്തില്‍ നിലവിലെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് വിജയിച്ചത്.

രമ്യയും സരസുവും യഥാക്രമം രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തി.
ബിജെപിയുടെ കേരളത്തിലെ എ-ക്ലാസ് മണ്ഡലമായ ആലപ്പുഴയിലെ തീപ്പൊരി സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പരാജയപ്പെടാനായിരുന്നു വിധി. എൻഡിഎ കേരളത്തില്‍ നിന്നും വിജയമുറപ്പിച്ചിരുന്ന സീറ്റുകളില്‍ ഒന്നായിരുന്നു ശോഭാ സുരേന്ദ്രന്റേത്. എന്നാല്‍ കോണ്‍ഗ്രസിന്റെ കെ.സി. വേണുഗോപാല്‍ വിജയിച്ച ആലപ്പുഴയില്‍ മൂന്നാം സ്ഥാനത്തെത്താനേ ശോഭയ്ക്കായുള്ളൂ.

എറണാകുളത്തെ ഇടതുസ്ഥാനാർഥി കെ ജെ ഷൈൻ, ബിജെപിയുടെ സ്ഥാനാർഥികളായ നിവേദിത സുബ്രഹ്മണ്യൻ (പൊന്നാനി), എം.എല്‍. അശ്വിനി (കാസർകോട്), ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാർഥി സംഗീത വിശ്വനാഥൻ എന്നിവരാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി അറിഞ്ഞ മറ്റ് വനിതാ സ്ഥാനാർഥികള്‍.