കോടികളുടെ കുടിശിക പിരിച്ചെടുക്കാത്തതിന് കാരണമെന്ത്..? കേസുകൾ നടത്താൻ അഭിഭാഷകർക്ക് എത്ര രൂപ നൽകി: ഈ രണ്ടു ചോദ്യത്തിനുമുള്ള വൈദ്യുതി വകുപ്പിന്റെ ഉത്തരത്തിലുണ്ട് കെ.എസ്.ഇ.ബി നഷ്ടത്തിലാകുന്നതിന്റെ കാരണം ; ഉത്തരം കേട്ടാൽ ആരും ഞെട്ടും..!

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വൈദ്യുതി വകുപ്പിന് സംസ്ഥാനത്ത് കിട്ടാക്കടമായി കിടക്കുന്നത് 1277 കോടി രൂപയാണ്. ഇതിൽ , കെ.എസ്.ഇബിയ്ക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കിട്ടാനുള്ളതാണ് ഈ 450 കോടി രൂപ. ഇതിൽ 213 കോടി രൂപ ഒഴികെയുള്ള ബാക്കി തുക തിരികെ പിടിക്കാതിരിക്കാൻ വമ്പൻമാർ കേസ് കളിക്കുകയാണ്. ഇതിൽ 79 കോടി രൂപ പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ തുക അടയ്ക്കാനുള്ള വമ്പൻമാരുടേതാണ്. കൊച്ചിയിലെ ലുലുമാളും റിലയൻസും അടക്കമുള്ള കോർപ്പറേറ്റ് വമ്പൻമാർ ഈ പട്ടികയിൽ വരും. ബാക്കിയെല്ലാം കേസും കൂട്ടവുമായി വമ്പൻമാർ പണം അടയ്ക്കാതെ പിടിച്ചു വച്ചിരിക്കുകയാണ്.
കേസില്ലാത്ത തുക തിരികെ പിടിക്കാൻ വകുപ്പ് എന്ത് നടപടി സ്വീകരിച്ചു എന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് കെ.എസ്.ഇബിയ്ക്ക് കൃത്യമായ മറുപടി നൽകാനില്ലാത്തത്. തുക തിരികെ പിടിക്കാത്തതിന്റെ കാരണവും, ഇതിനു സ്വീകരിച്ച നടപടികളും സംബന്ധിച്ചു ചോദിക്കുമ്പോൾ തിരുവനന്തപുരത്തെ ഹെഡ് ഓഫിസിൽ അറിയില്ലെന്ന മറുപടിയാണ് കെ.എസ്.ഇ.ബി അധികൃതർ നൽകുന്നത്. ഹെഡ് ഓഫിസിൽ ഇതു സംബന്ധിച്ചുള്ള വിവരങ്ങളില്ലെന്നും, അതത് ഓഫിസുകളിൽ അന്വേഷിക്കണമെന്നുമാണ് കെ.എസ്.ഇ.ബി തിരുവനന്തപുരത്തു നിന്നും മറുപടി നൽകുന്നത്. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ശേഖരിച്ച് നൽകണമെന്ന ചട്ടം പോലും കെ.എസ്.ഇ.ബി വൈദ്യുതി കുടിശിക വരുത്തിയിരിക്കുന്ന കോടീശ്വരൻമാർക്കു വേണ്ടി തല്ക്കാലം മറക്കുകയാണ്.
ഇതേ വിവരാവകാശ അപേക്ഷയിൽ തന്നെ തേർഡ് ഐ ന്യൂസ് ലൈവ് സംഘം മറ്റൊരു ചോദ്യം കൂടി ചോദിച്ചിരുന്നു. ഈ തുക പിരിച്ചെടുക്കുന്നതിനുള്ള കേസ് നടത്തിപ്പിനായി എത്രരൂപ കെ.എസ്.ഇബിയ്ക്ക് ചിലവായി എന്നതായിരുന്നു ചോദ്യം. അഭിഭാഷകർക്ക് നൽകിയ തുകയുടെ കണക്കും കെ.എസ്.ഇബിയോട് തേർഡ് ഐ ന്യൂസ് സംഘം ചോദിച്ചിരുന്നു. എന്നാൽ, ഹെഡ് ഓഫിസിൽ ഇതു സംബന്ധിച്ചുള്ള വിവരങ്ങളൊന്നുമില്ലെന്നും, താങ്കൾക്ക് താൽപര്യമുണ്ടെങ്കിൽ ഓഫിസിൽ നേരിട്ടെത്തി വിവരങ്ങൾ പരിശോധിക്കാമെന്നുമുള്ള മറുപടിയാണ് വിവരാവകാശ നിയമപ്രകാരം തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തിന് വൈദ്യുതി വകുപ്പ് അധികൃതർ നൽകിയിരിക്കുന്നത്.
സർക്കാരിന്റെ കോടികളുടെ പണം നഷ്ടമാകുന്ന കേസിലാണ് ഇത്രത്തോളം നിരുത്തരവാദപരമായ സമീപനം കെ.എസ്.ഇബി സ്വീകരിക്കുന്നത്. എത്രയാളുകൾ എത്രകോടി രൂപയുടെ കുടിശിക അടയ്ക്കാനുണ്ടെന്ന വിവരം ഇനിയും കെ.എസ്.ഇ.ബിയ്ക്ക് നൽകാൻ സാധിച്ചിട്ടില്ല. ഇത കൂടാതെയാണ് കെ.എസ്.ഇ.ബിയ്ക്ക്് ഈ പണം പിരിച്ചെടുക്കുന്നതിനായി എത്രരൂപയുടെ വക്കീൽ ഫീസ് ചിലവായി എന്നതിനുള്ള വിവരവും കൈവശമില്ലാത്തത്. ഇതെല്ലാം പരിശോധിക്കുമ്പോഴാണ കോടികളുടെ തട്ടിപ്പിനായി കെ.എസ്.ഇബി കൂട്ട് നിൽക്കുകയാണോ എന്ന സംശയമുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി കുടിശിക പിരിച്ചെടുക്കുന്ന കാര്യത്തിൽ സർക്കാർ നടപടിയുണ്ടാകേണ്ടത്.