സജി മഞ്ഞക്കടമ്പന്റെ ഒഴുവിൽ ഇ ജെ ആഗസ്തിയെ യുഡിഎഫ് ജില്ലാ ചെയർമാനാക്കിയത് മോൻസ് ജോസഫിന്റെ താല്പര്യം അവഗണിച്ച്. പ്രിൻസ് ലൂക്കോസിനെ ചെയർമാൻ ആക്കണമെന്ന മോൻസിന്റെ നിലപാട് കോൺഗ്രസ് തള്ളി. കേരള കോൺഗ്രസ് തർക്കം മുന്നണിക്ക് നാണക്കേട് ഉണ്ടാക്കി എന്നും കോൺഗ്രസ്
കോട്ടയം: കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് കൂടിയായ സജി മഞ്ഞക്കമ്പൻ രാജിവെച്ച ഒഴിവിലേക്ക് മോൻസ് ജോസഫിന്റെ നോമിനിയെ തള്ളി ഇ ജെ ആഗസ്തിയെ യുഡിഎഫ് ജില്ലാ ചെയർമാനായി നിയമിച്ച് യുഡിഎഫ് നേതൃത്വം തീരുമാനം കൈക്കൊണ്ടു. അഡ്വക്കറ്റ് പ്രിൻസ് ലൂക്കോസിനെ യുഡിഎഫ് ജില്ലാ ചെയർമാനാക്കണമെന്ന മോൻസ് ജോസഫിന്റെ ആവശ്യം തള്ളിയാണ് യുഡിഎഫിന്റെ തീരുമാനം.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടക്ക് സജി മഞ്ഞക്കടമ്പനെ പ്രകോപിപ്പിച്ച് രാജിവെക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും സജിക്ക് മറുപടി നൽകി രംഗം വഷളാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത മോൻസ് ജോസഫിന്റെ പക്വത ഇല്ലാത്ത നടപടിയോടുള്ള അതൃപ്തിയാണ് കോൺഗ്രസ് നേതൃത്വം പ്രകടിപ്പിച്ചിരിക്കുന്നത്.
കേരള കോൺഗ്രസ് എം മുൻ ജില്ലാ പ്രസിഡന്റും മുൻ യുഡിഎഫ് ജില്ലാ ചെയർമാനുമാണ് ഇ ജെ ആഗസ്തി. ആരോഗ്യ കാരണങ്ങളാൽ സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുകയായിരുന്നു ആഗസ്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈ എടുത്താണ് വീണ്ടും ആഗസ്തിയെ പകരക്കാരനാക്കിയത്. അഡ്വ. പ്രിൻസ് ലൂക്കോസിനെ പകരക്കാരനാക്കണം എന്നതായിരുന്നു മോൻസ് ജോസഫിന്റെ താൽപ്പര്യം. പിജെ ജോസഫ് അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ തൽക്കാലം ജോസഫ് ഗ്രൂപ്പിന്റെയോ മോൻസ് ജോസഫിന്റെയോ സമ്മർദ്ധങ്ങൾക്ക് വിലകൽപ്പിക്കേണ്ട എന്നായിരുന്നു ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. അതേ സമയം രണ്ടാമത്തെ ചെയർമാൻകൂടി വിട്ടുപോയി എന്ന പേരുദേഷം കേൾപ്പിക്കാൻ താൽപ്പര്യമില്ലാത്തതിനാണ് കോൺഗ്രസിന്റെ ഇടപെടൽ എന്നാണ് ഒരു മുതിർന്ന നേതാവ് പ്രതികരിച്ചത്.