
തിരുവനന്തപുരം: കൗണ്‍സിലർ ആർ സുഗതൻ കാപ്പാ കേസില്‍ പ്രതിയാണെന്ന വിവരം പൊലീസ് അറിയിച്ചില്ലെന്ന തിരുവനന്തപുരം മേയർ വി വി രാജേഷിന്റെ വാദം അവിശ്വസനീയം.
2023ലും 25ലും കാപ്പ പ്രകാരം സുഗതനെതിരെ കുറ്റം ചുമത്തിയിരുന്നു. മൂന്നാം തവണയും കാപ്പ ചുമത്തി ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് തൊട്ടു തലേന്നാണ്. കാപ്പ അടക്കം 7 കേസുകളില്‍ പ്രതിയായിരിക്കുമ്പോഴാണ് വാഴോട്ടുകോണത്ത് സുഗതനെ ബിജെപി തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാക്കുന്നത്.
സുഗതൻ കാപ്പ കേസില്‍ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചില്ലെന്ന മേയർ വിവി രാജേഷിന്റെ വാദം തെളിയിക്കുന്ന പൊലീസ് രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. ആർ സുഗതനെതിരെ ആദ്യം കാപ്പ ചുമത്തുന്നത് 2023 ലാണ്.
കാപ്പ നിയമപ്രകാരം കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്
ഒന്നെങ്കില്‍ തടവിലിടുകയോ അല്ലെങ്കില്‍ നാടുകടത്തുകയോ ആറുമാസം സ്റ്റേഷനില്‍ വന്ന് ഒപ്പിടുകയോ വേണം. 2023 ല്‍ ആദ്യ കാപ്പ കേസില്‍ അങ്ങനെ ആറുമാസം സ്റ്റേഷനില്‍ വന്ന് ഒപ്പിട്ടു. പിന്നീട് 2025 ലും കാപ്പ ചുമത്തി. നാല് മാസം ഒപ്പിട്ടപ്പോഴേക്കും ബാക്കിയുള്ള രണ്ട് മാസം ഇളവ് ചെയ്തു. ഇതിനെല്ലാം ഇടയിലാണ് 2019 മുതല്‍ 2026 വരെ മൂന്ന് വധശ്രമ കേസുകള്‍ ഉള്‍പ്പെടെ 7 ക്രിമിനല്‍ കേസുകളില്‍ സുഗതൻ പ്രതിയായത്.
കേസുകളുടെ ചുരുക്കം ഇങ്ങനെ
2019 ഓഗസ്റ്റ് 25, കല്ല് കൊണ്ട് ഒരാളെ തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം.
2023 ജൂലൈ 20, വീട്ടില്‍ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർക്കല്‍.
2023 ജൂലൈ 17, ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടില്‍ കയറി ആക്രമിക്കല്‍.
2025 മാർച്ച് 14, ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസില്‍ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം.
2025 ജൂലൈ 25, സെക്യൂരിറ്റി ജീവനക്കാരനെ പണം നല്‍കാത്തതിന് ഒരു ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2026 ഫെബ്രുവരി 2ന് അന്ന് എംഎല്‍എ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയില്‍ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തി എന്ന കേസ്.
ഈ കേസുകള്‍ എല്ലാം നിലനില്‍ക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് ബിജെപി സ്ഥാനാർഥിയാക്കിയത്. കൗണ്‍സിലറായി ജയിക്കുകയും ചെയ്തു. പക്ഷേ മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഇപ്പോഴത്തെ അറസ്റ്റിന് കാരണമായ വധശ്രമ കേസെത്തി. വെള്ളയ്ക്കാട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ പുതിയ പാട്ടുപാടാൻ ആവശ്യപ്പെട്ട് രണ്ട് പേർ വേദിക്ക് അരികിലെത്തി ബഹളം വച്ചു. അല്പം കഴിഞ്ഞ് സ്ഥലത്തെത്തിയ സുഗതൻ പരിപാടി അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ച് ആളുമാറി യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു. കേസെടുത്തെത്തിന് പിന്നാലെ സുഗതൻ ആദ്യം സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും മുൻകൂർ ജാമ്യ അപേക്ഷ നല്കി. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളി.
കഴിഞ്ഞ ഏഴിന് പൊലീസിന് മുന്നില്‍ കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതെ സുഗതൻ ഒളിവില്‍ പോവുകയായിരുന്നു. തൊട്ടു പിന്നാലെ പൊലീസ് സുഗതനെതിരെ മൂന്നാമതും കാപ്പ ചുമത്താൻ ജില്ലാ കളക്ടർക്ക് ശുപാർശ നല്കി. ഇതില്‍ നടപടികള്‍ പൂർത്തിയായി കരുതല്‍ തടങ്കലില്‍ വയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കുന്നത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇതറിയാതെയാണ് പിറ്റേന്ന് സുഗതൻ ഒളിവില്‍ നിന്ന് വീട്ടിലെത്തിയത്. അപ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീട് വളയുന്നതും പൊലീസിനെ ആക്രമിക്കുന്നതിനിടെ സി ഐ ആകാശത്തേക്ക് നിറയൊഴിക്കുന്നതും.







