
കുമ്പള: കുമ്പള ടോൾഗേറ്റിൽ വൻ സംഘർഷം. ക്യാമറകളും കൗണ്ടറുകളും സമരക്കാർ അടിച്ചുതകർത്തു. ദേശീയപാതാ ടോൾപിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമരം തുടരുകയാണ് പ്രതിഷേധക്കാർ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് സമാനമായി ബുധനാഴ്ച രാത്രി ടോൾഗേറ്റിൽ നടന്ന വൻ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
പന്തം കൊളുത്തി പ്രകടനമായാണ് യുവാക്കളടക്കമുള്ളവർ പ്രദേശത്തെത്തിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ എത്തിയത്. പിന്നാലെ സമരക്കാരുടെ പ്രതിഷേധം അണപൊട്ടി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പോലീസ് തടിച്ചുകൂടിയ ജനത്തോട് മാറാൻ ആവശ്യപ്പെട്ടെങ്കിലും അവർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും ഭാഗമായി പ്രവർത്തിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം ശാന്തമായിട്ടാണ് സമരം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് എകെഎം അഷ്‌റഫ് എംഎൽഎ പ്രതികരിച്ചു. ആർക്കെങ്കിലും എംഎൽഎ നടത്തുന്ന ഈ സമരം തകർത്ത് എൻഎച്ച്എഐയുടെ ടോളിനെ നിലനിർത്തണമെന്ന് ഉദ്ദേശമുണ്ടെങ്കിലേ ഇത് സംഘർഷത്തിലേക്ക് നീങ്ങൂ.
കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. രണ്ട്ദിവസമായി സമരം നയിക്കുന്ന എംഎൽഎ ആണ് ഞാൻ. ഒരു സംഘർഷത്തിന്റെ ആവശ്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൈറ്റ് മാർച്ചുൾപ്പെടെ ഒട്ടേറെ പ്രതിഷേധ പരിപാടികൾ വിവിധ സംഘടനകളും ക്ലബ്ബുകളും നടത്തിയിരുന്നു. ഈ സംഘടനകളും ക്ലബ്ബുകളുമെല്ലാം ഒരുമിച്ച് എത്തിയതോടെയാണ് വലിയ സംഘർഷത്തിലേക്ക് വഴിവെച്ചത്.
വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം ക്രമസമാധാനപ്രശ്‌നങ്ങൾ സൃഷ്ടിക്കരുതെന്ന് സമരക്കാരോട് സമരസമിതി ആവശ്യപ്പെടുകയും ചെയ്തു.



