മരണത്തിലും 7 പേര്‍ക്ക് പുതു ജീവന്‍ പകര്‍‌ന്ന് കൈലാസ്; മസ്തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം..! അഭിമാനനേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളജ്..!! ഹൃദയംതൊടുന്ന കുറിപ്പുമായി മന്ത്രി വീണാ ജോര്‍ജ്

മരണത്തിലും 7 പേര്‍ക്ക് പുതു ജീവന്‍ പകര്‍‌ന്ന് കൈലാസ്; മസ്തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം..! അഭിമാനനേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളജ്..!! ഹൃദയംതൊടുന്ന കുറിപ്പുമായി മന്ത്രി വീണാ ജോര്‍ജ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം മെഡിക്കൽ കോളേജ് വിജയം കൈവരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജിലെത്തി മുഴുവൻ ടീമിനേയും അഭിനന്ദിച്ചു. ഒപ്പം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ വയനാട് സ്വദേശി സുജാതയെ (52) മന്ത്രി നേരിൽ കണ്ട് സന്തോഷം പങ്കുവച്ചു.

ആരോഗ്യനില വീണ്ടെടുത്ത സുജാതയെ മന്ത്രിയും മെഡിക്കൽ കോളേജിലെ ടീം അംഗങ്ങളും ചേർന്ന് യാത്രയാക്കി. ഇതുൾപ്പെടെ കോട്ടയം മെഡിക്കൽ കോളേജിൽ നാല് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകകളാണ് വിജയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ ഏപ്രിൽ 25നാണ് സുജാതയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം പേർക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥിന്റെ (23) കരളാണ് മസ്തിഷ്‌ക മരണത്തെ തുടർന്ന് സുജാതയ്ക്ക് നൽകിയത്. സുജാതയുൾപ്പെടെ 7 പേരുടെ ജീവിതത്തിലാണ് കൈലാസ് നാഥ് പ്രതീക്ഷയേകിയത്.

കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എസ് ശങ്കർ, സൂപ്രണ്ട് ഡോ ജയകുമാർ, സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ ആർ എസ് സിന്ധു എന്നിവരുടെ നേതൃത്വത്തിൽ സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ ടി വി മുരളി, അനസ്തീഷ്യ വിഭാഗം മേധാവി ഡോ ഷീല വർഗീസ്, റേഡിയോളജി വിഭാഗം മേധാവി ഡോ സജിത, മെഡിക്കൽ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ സന്ദേശ്, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ രതീഷ് കുമാർ, സർജറി വിഭാഗം ഡോ സന്തോഷ് കുമാർ, മറ്റ് ഡോക്ടർമാർ, നഴ്‌സിംഗ് ടീം, പാരാമെഡിക്കൽ ജീവനക്കാർ, മറ്റ് ജീവനക്കാർ എന്നിവർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ഭാഗമായി.

ഡി.വൈ.എഫ്.ഐ. സജീവ പ്രവര്‍ത്തകനായ കൈലാസ് നാഥ് മരണത്തിലും സുജാതയുള്‍പ്പെടെ 7 പേരുടെ ജീവിതത്തിലാണ് പ്രകാശമായതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്‍ഞു ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

വയനാട് സ്വദേശിനി 52 വയസുള്ള ശ്രീമതി സുജാതയ്ക്ക് ഇത് ജീവിതത്തിലേക്കുള്ള മടങ്ങി വരവാണ്. ഗുരുതരമായ കരള്‍ രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്ന സുജാത കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായി ഇന്ന് ഡിസ്ചാര്‍ജ് ആയി. അപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച കൈലാസ് നാഥിന്റെ കരളാണ് മാറ്റിവയ്ക്കുന്നതിന് വേണ്ടി ലഭ്യമായത്. ഡി.വൈ.എഫ്.ഐ. സജീവ പ്രവര്‍ത്തകനായ കൈലാസ് നാഥ് മരണത്തിലും
സുജാതയുള്‍പ്പെടെ 7 പേരുടെ ജീവിതത്തിലാണ് പ്രകാശമായത്..

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ അവയവമാറ്റ ശസ്ത്രക്രിയയില്‍ സുപ്രധാനമായ ഒരു ചുവടുവെപ്പ് കൂടിയാണിത്. മരണാനന്തര അവയവ മാറ്റം സമയ ബന്ധിതമായി നടത്തേണ്ട സങ്കീര്‍ണ്ണതയേറിയ ശസ്ത്രക്രിയയാണ്. ഇതു കൂടാതെ ഓപ്പറേഷന്‍ കഴിഞ്ഞിട്ടുള്ള റിക്കവറി സമയത്തും കൂടുതല്‍ ശ്രദ്ധയോടെ പരിചരിക്കേണ്ടതായുണ്ട്.

അതുവരെ സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ സാധ്യമല്ലാതിരുന്ന കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കേരളത്തില്‍ ആരംഭിച്ചത് 2022 ഫെബ്രുവരിയിലാണ്. ആദ്യത്തെ മൂന്ന് ശസ്ത്രക്രിയകളിലും ബന്ധുക്കളാണ് കരള്‍ നല്‍കിയത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. അതെല്ലാം തന്നെ സൗജന്യമായി വിജയകരമായി നടപ്പിലാക്കാന്‍
സാധിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ നാലാമത്തെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം കൂടിയാണിത്.

കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍, സൂപ്രണ്ട് ഡോ. ജയകുമാര്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീം അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.