
ഹൈദരാബാദ്: മിയാപൂരില്‍ ഉറക്കമില്ലായ്മയെ തുടർന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കൈകളില്‍ പിടിച്ച് യുവതി ഫ്ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് ചാടി മരിച്ചു.
വീഴ്ചയുടെ ആഘാതത്തില്‍ അമ്മയുടെ കൈകളില്‍ നിന്ന് തെന്നിമാറി താഴേക്കുവീണ കുഞ്ഞ് ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മയൂരി നഗറിലെ ലക്ഷ്മി പ്രസ്റ്റീജ് അപ്പാർട്ട്‌മെന്റില്‍ താമസിച്ചിരുന്ന 37 വയസുകാരിയായ ഇഷ സാഹു എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് ജീവനൊടുക്കിയത്.
ഫ്ലാറ്റിലെ താമസക്കാർ ചേർന്ന് ഉടൻ തന്നെ കുഞ്ഞിനെ കെപിഎച്ച്‌ബിയിലെ ലോട്ടസ് ആശുപത്രിയിലെത്തിക്കുയായിരുന്നു.
കുഞ്ഞ് പൂർണമായും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ ഇഷ സാഹുവിന് തലയിലുള്‍പ്പെടെ അതീവ ഗുരുതരമായ പരിക്കുകളേല്‍ക്കുകയും സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം ഇഷ കഴിഞ്ഞ കുറേ മാസങ്ങളായി ഉറക്കമില്ലായ്മ ഉള്‍പ്പെടെയുള്ള കടുത്ത മാനസിക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നു. ദീർഘനാളുകളായുള്ള ഉറക്കക്കുറവും വലിയ മാനസിക സമ്മർദ്ദങ്ങളും ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി കുടുംബാംഗങ്ങളില്‍ നിന്നും മറ്റ് ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.







