
ആലപ്പുഴ∙ മാരാരിക്കുളം കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേർന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശി സുഭദ്രയുടേതെന്ന് (72) തിരിച്ചറിഞ്ഞു. സുഭദ്രയുടെ മകൻ രാധാകൃഷ്ണനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
സുഭദ്രയെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണൻ ഓഗസ്റ്റ് നാലിന് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കോർത്തശ്ശേരിയിലെ വീടിനടുത്തുള്ള പറമ്പിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
പറമ്പിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളെ കാണാൻ സുഭദ്ര പതിവായി വരുമായിരുന്നെന്നാണ് വിവരം. തുടർന്ന് വീടിനു സമീപത്ത് പോലീസ് നായയെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടൂർ സ്വദേശി നിധിൻ മാത്യൂസ്, ഭാര്യ ശർമിള എന്നിവരാണ് കോർത്തുശേരിയിലെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നത്. ഇരുവരും ഒളിവിലാണ്. ഓഗസ്റ്റ് 7നു കോർത്തുശേരിയിലെ കൂലിപ്പണിക്കാരനെക്കൊണ്ട് വീടിനു സമീപത്തു കുഴി എടുത്തെന്നു പോലീസ് കണ്ടെത്തി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണ്ണുനീക്കി പരിശോധന ആരംഭിച്ചത്.
സുഭദ്രയുടെ സ്വർണം ദമ്പതികൾ കൈക്കലാക്കിയിരുന്നെന്നും അതേ കുറിച്ചുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്. സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ഇവർ അവിടെനിന്ന് കടന്നുകളയുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇരുവരും ഉടുപ്പിയിലുള്ളതായി പോലീസിന് വിവരം ലഭിച്ചു.







