
തിരുവനന്തപുരം: വി.ഡി. സതീശൻ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ടു ദിവസമായിട്ടും വകുപ്പ് വിഭജനത്തില്‍ ചില തർക്കങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് മന്ത്രി കെ.മുരളീധരൻ.
ചില വകുപ്പുകളില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് അങ്ങനെ ചില തർക്കങ്ങളുണ്ട്. അത് ഇന്നത്തോടെ പരിഹരിക്കുമെന്ന് മുരളീധരൻ പറഞ്ഞു.
ഇന്ന് വൈകുന്നേരത്തിനുള്ളില്‍ വിജ്ഞാപനം വരും. വൈകിയതില്‍ ഒരു നാണക്കേടും ഇല്ല. ഇന്നലെയല്ലേ സത്യപ്രതിജ്ഞ ചെയ്തത്. അനാവശ്യ യാത്ര ഒക്കെ ഒഴിവാക്കും. ചെലവ് കുറക്കും. തിരുവനന്തപുരത്ത് 2 മെഡിക്കല്‍ കോളജ് ഉണ്ടാവും. ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും. സിസ്റ്റം ശരിയാക്കും. ശബരിമല സ്വർണ്ണ കൊള്ളയില്‍ ഊർജിത അന്വേഷണം ഉണ്ടാകും. വകുപ്പ് സംബന്ധിച്ച നോട്ടിഫിക്കേഷൻ വന്ന ശേഷം ബാക്കി കാര്യങ്ങള്‍ ഔദ്യോഗികമായി വിശദീകരിക്കാമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പാണ് മുരളീധരന് നല്‍കിയിട്ടുള്ളത്. ആദ്യം വൈദ്യുതി വകുപ്പ് നല്‍കിയെങ്കിലും മുരളീധരൻ എതിർപ്പ് അറിയിച്ചതിനെ തുടർന്ന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ നല്‍കിയേക്കുമെന്നായിരുന്നു സൂചനകള്‍. അതേസമയം, മുരളീധരന് ആരോഗ്യ വകുപ്പ് മാത്രം നല്‍കുമെന്നാണ് സൂചന. ദേവസ്വം വകുപ്പ് ആർക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഫിഷറീസ് വകുപ്പ് ആ മേഖലയില്‍ അറിവും പരിചയവുമുള്ളവർക്ക് നല്‍കണമെന്നാണ് ലത്തീൻ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






