Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഏറ്റുമാനൂർ: റോഡരികിൽ കരിമ്പിൻ ്ജ്യൂസ് ഉണ്ടാക്കുന്നതിനിടെ ജ്യൂസ് യന്ത്രത്തിനുള്ളിൽ കുടുങ്ങി യുവാവിന്റെ കൈ അറ്റു. യന്ത്രം പ്രവർത്തിപ്പിക്കാനറിയാവുന്ന ആളുകളെ കിട്ടാതെ വന്നതോടെ അരമണിക്കൂറോളം കൈ യന്ത്രത്തിനുള്ളിൽ കുടുങ്ങിക്കിടന്നു. ഒടുവിൽ സമീപ പ്രദേശങ്ങളിൽ നിന്നെത്തിയ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് ഇയാളുടെ കൈ യന്ത്രം പ്രവർത്തിപ്പിച്ച് പുറത്തെടുത്തത്. യു.പി. സ്വദേശിയും പാലാ വള്ളിച്ചിറയിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ ഗൗരവി(23)നെയാണ് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വ്യഴാഴ്ച വൈകിട്ട് മൂന്നരയോടെ എം.സി റോഡിൽ വെമ്പള്ളി കവലയ്ക്കു സമീപമായിരുന്നു സംഭവം. കരിമ്പിൻ ജ്യൂസ് നിർമ്മിക്കുന്നതിനിടെ കൈ യന്ത്രത്തിനിടയിൽ കുടുങ്ങുകയായിരുന്നു. യന്ത്രത്തിനിടയിൽ കുടുങ്ങി ചതഞ്ഞരഞ്ഞു. യന്ത്രത്തിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ അറിയുന്നവർ അടുത്തില്ലാതിരുന്നതിനെ തുടർന്നാണ് ഇയാളുടെ കൈ പുറത്തെടുക്കാനും ആശുപത്രിയിൽ എത്തിക്കാനും വൈകിയത്. കൈയുടെ അസ്ഥികൾ ചതഞ്ഞരഞ്ഞ നിലയിലാണ്.
ഇയാളുടെ വലതു കൈ മുറിച്ചു കളയേണ്ടി വരുമെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പരിക്ക് ഗുരുതരമായതിനാലാണ് കൈ മുറിച്ചു കളയേണ്ടി വരുന്നതെന്നാണ് സൂചന. രാത്രി തന്നെ ഇയാളെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി.