![കോടതിയും തട്ടിപ്പുകാർക്കൊപ്പം: നൂറു കോടി തട്ടിയെടുത്ത കുന്നത്തുകളത്തിൽ ഉടമയ്ക്ക് വീട്ടിൽ കഴിയാൻ കോടതി അനുമതി; നിക്ഷേപകർ വീണ്ടും വഞ്ചിക്കപ്പെട്ടു: ഇടപാടുകാരുടെ പരാതി പരിഹരിക്കാൻ റിസീവറെ നിയോഗിച്ച് കോടതി; ഇന്ന് നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ യോഗം കോടതിയും തട്ടിപ്പുകാർക്കൊപ്പം: നൂറു കോടി തട്ടിയെടുത്ത കുന്നത്തുകളത്തിൽ ഉടമയ്ക്ക് വീട്ടിൽ കഴിയാൻ കോടതി അനുമതി; നിക്ഷേപകർ വീണ്ടും വഞ്ചിക്കപ്പെട്ടു: ഇടപാടുകാരുടെ പരാതി പരിഹരിക്കാൻ റിസീവറെ നിയോഗിച്ച് കോടതി; ഇന്ന് നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ യോഗം](https://i0.wp.com/thirdeyenewslive.com/storage/2018/06/IMG_20180623_213044.jpg?fit=247%2C338&ssl=1)
കോടതിയും തട്ടിപ്പുകാർക്കൊപ്പം: നൂറു കോടി തട്ടിയെടുത്ത കുന്നത്തുകളത്തിൽ ഉടമയ്ക്ക് വീട്ടിൽ കഴിയാൻ കോടതി അനുമതി; നിക്ഷേപകർ വീണ്ടും വഞ്ചിക്കപ്പെട്ടു: ഇടപാടുകാരുടെ പരാതി പരിഹരിക്കാൻ റിസീവറെ നിയോഗിച്ച് കോടതി; ഇന്ന് നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ യോഗം
സ്വന്തം ലേഖകൻ
കോട്ടയം: നിക്ഷേപകരെ വഞ്ചിച്ച് നൂറു കോടി രൂപയ്ക്കു മുകളിൽ തട്ടിയെടുത്ത കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഉടമയ്ക്ക് കൈ അയച്ച് കോടതിയുടെ സഹായം. പാപ്പരാണെന്നു പ്രഖ്യാപിക്കുകയും, ആസ്ഥിയെല്ലാം കോടതിയ്ക്കു സമർപ്പിക്കുകയും ചെയ്ത കുന്നത്തുകളത്തിൽ ഗ്രൂപ്പ് എം.ഡി തെക്കുംഗോപരും കുന്നത്തുകളത്തിൽ ജിനോഭവനിൽ കെ.വി വിശ്വനാഥനും, ഭാര്യ രമണിയ്ക്കും സ്വന്തം വീട്ടിൽ തന്നെ കഴിയാനുള്ള അനുമതിയാണ് കോട്ടയം സബ് കോടതി അനുവദിച്ചത്.
![](https://i0.wp.com/thirdeyenewslive.com/storage/2018/06/IMG_20180623_212313-105x300.jpg?resize=105%2C300&ssl=1)
വിശ്വനാഥന്റെയും ഭാര്യയുടെയും തട്ടിപ്പിനു ഇരയായി ആയിരങ്ങൾ 100 കോടിയ്ക്കു മുകളിൽ നഷ്ടമായി വഴിയാധാരമായപ്പോഴാണ് ചിട്ടിതട്ടിപ്പുകാരനു കോടതി കാരുണ്യം വാരിക്കോരി നൽകിയിരിക്കുന്നത്. വിശ്വനാഥനും ഭാര്യയ്ക്കുമെതിരെ വിശ്വാസ വഞ്ചനയും, തട്ടിപ്പും, ഗൂഡാലോചനയും അടക്കമുള്ള വകുപ്പുകൾ ചുമത്തി അഞ്ചു കേസുകളാണ് വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇവർക്കു വീട്ടിൽ താമസിക്കാനും കടം വീട്ടാനുമുള്ള എല്ലാ സൗകര്യങ്ങളും കോടതി തന്നെ ഒരുക്കി നൽകിയിരിക്കുന്നത്.
![](https://i0.wp.com/thirdeyenewslive.com/storage/2018/06/IMG-20180621-WA0032-2-300x225.jpg?resize=300%2C225&ssl=1)
ഇതിനിടെ ഇന്നലെ നൂറു പേർ കൂടി വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ പരാതിയുമായി രംഗത്ത് എത്തി. ഇതോടെ 1025 പേരായി തട്ടിപ്പുകാർക്കെതിരെ പരാതി നൽകിയത്. ഇതിനിടെ ശനിയാഴ്ച രാവിലെ പത്തു മണിയോടെ വൈഎംസിഎ ഹാളിൽ നിക്ഷേപകർ യോഗം ചേർന്നിരുന്നു. എഴുന്നൂറിലേറെ നിക്ഷേപകർ ഈ യോഗത്തിൽ പങ്കെടുത്തു. ഇവിടെ ആക്ഷ്ൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്തു. ഇതിനിടെ ഞായറാഴ്ച രാവിലെ പത്തിനു തിരുനക്കര ക്ഷേത്ര മൈതാനത്ത് വീണ്ടും യോഗം ചേരാൻ ആക്ഷ്ൻ കൗൺസിൽ ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്. കുന്നത്തുകളത്തിൽ ഗ്രൂപ്പ് പാപ്പർ ഹർജി സമർപ്പിച്ചതിനെ തുടർന്ന് തുടർ നടപടികൾക്കായി കോടതി റിസീവറെ നിയമിച്ചിട്ടുണ്ട്. അഡ്വ. വിനോദ് കുമാറിനെയാണ് കോടതി റിസീവർ ആയി നിയമിച്ചിരിക്കുന്നത്. പാപ്പർ ഹർജിയിൽ റിസീവറെ നിയമിച്ചതോടെ കോടതി ഇവരുടെ ഇടപാടുകാർക്കെല്ലാം രേഖാമൂലം നോട്ടീസും അയച്ചു. നടപടികൾ അവസാനിക്കും വരെ ജ്വല്ലറി ഉടമക്കും കുടുംബത്തിനും നിലവിൽ താമസിക്കുന്ന വീട്ടിൽ തുടരാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ 70 വർഷമായി കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുന്നത്തുകളത്തിൽ ഗ്രൂപ്പ് കടുത്ത സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് പാപ്പർ ഹർജി സമർപ്പിച്ചത്. ആകെ 136 കോടി രൂപയുടെ ബാധ്യതയാണ് കുന്നത്തുകളത്തിൽ ഗ്രൂപ്പിനുള്ളത്. കുന്നത്തുകളത്തിൽ ജ്വല്ലേഴ്സിൽ 110കിലോഗ്രാം സ്വർണ്ണം നിലവിലുണ്ട്. ഇതിന് പുറമേ ഭൂമി, കെട്ടിടങ്ങൾ, വാഹനങ്ങൾ ഉൾപ്പെടെ 65.55 കോടിരൂപയുടെ ആസ്തിയാണ് ഗ്രൂപ്പിനുള്ളത്. കോട്ടയം അഡീഷണൽ സബ് കോടതിയിൽ ആണ് പാപ്പർ ഹർജി സമർപ്പിച്ചത്.
കോടതി ഉത്തരവിനെ തുടർന്ന് റിസീവർ ഭരണം ഏറ്റെടുത്തിനുശേഷം ഗ്രൂപ്പിന്റെ ആസ്തികൾ കൃത്യമായി കണക്കാക്കി ഇടപാടുകാരുടെ യോഗം വിളിച്ചു കൂട്ടും. അതിന് ശേഷം സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും. കമ്പനികളെയും വ്യക്തികളെയും പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കം തുടങ്ങിയാൽ 180ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് ചട്ടം.
Related
Third Eye News Live
0