
വാഷിങ്ടണ്‍: ലെബനനുമായി വെടിനിർത്തൽ ധാരണയിൽ എത്താൻ ഇസ്രയേലിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി.
എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനുമായുള്ള സമാധാന ചർച്ചകളെ ബാധിക്കാതിരിക്കാൻ ചില സമയങ്ങളിൽ ശാന്തത പാലിക്കുകയും ബുദ്ധിപൂർവ്വം ചിന്തിക്കുകയും വേണമെന്ന് താൻ ഇസ്രയേൽ അധികൃതരോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നേരിട്ട് സംസാരിച്ചോ എന്ന കാര്യം വെളിപ്പെടുത്താൻ ട്രംപ് തയ്യാറായില്ല.
മേഖലയിൽ വലിയ യുദ്ധഭീതി പടർത്തിയ കടുത്ത ആക്രമണങ്ങൾക്കൊടുവിലാണ് ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തൽ കരാറിൽ എത്തിയത്.
ലെബനൻ സമയം വൈകുന്നേരം 4 മണിയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നതെന്ന് യുഎസ് അധികൃതർ സ്ഥിരീകരിച്ചു.
അമേരിക്കയുടെയും ഖത്തറിന്‍റെയും മധ്യസ്ഥതയിലും ഇറാന്റെ സഹകരണത്തോടെയുമാണ് ഈ നിർണായക കരാർ സാധ്യമായത്.
ഹിസ്ബുള്ളയുടെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടാകാത്ത പക്ഷം തങ്ങൾ യുദ്ധത്തിനില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയെങ്കിലും സൈന്യം തെക്കൻ ലബനനിൽ തന്നെ തുടരുമെന്ന് അറിയിച്ചു.
വെടിനിർത്തലിന്റെ ആദ്യ മണിക്കൂറിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി ലെബനൻ സുരക്ഷാ വൃത്തങ്ങൾ ആരോപിച്ചു.
ലെബനനിലെ അപ്രതീക്ഷിത സംഘർഷം കാരണം സ്വിറ്റ്‌സർലൻഡിൽ നടക്കേണ്ടിയിരുന്ന യുഎസ് – ഇറാൻ ചർച്ചകൾ മാറ്റിവെക്കേണ്ടി വന്നിരുന്നു.
ഇറാന്റെ ആണവ പദ്ധതികളെ കുറിച്ചും ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയെക്കുറിച്ചും ധാരണയിൽ എത്താൻ ഈ ചർച്ചകൾ അത്യന്തം അനിവാര്യമായിരുന്നു.
കഴിഞ്ഞ ദിവസം ഒപ്പുവെച്ച താൽക്കാലിക കരാർ പ്രകാരം ആണവ നിയന്ത്രണങ്ങൾ, ഉപരോധം നീക്കൽ, പ്രാദേശിക സുരക്ഷ എന്നിവയിൽ അന്തിമ തീരുമാനമെടുക്കാൻ ഇരുരാജ്യങ്ങൾക്കും 60 ദിവസത്തെ സമയമാണുള്ളത്.







