
ആലപ്പുഴ: ഇറാനിയൻ ചരക്കുകപ്പലിൽ ജോലി ചെയ്യുന്ന ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിൻ ജോർജ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായി കുടുംബം. ദുബായ് ആസ്ഥാനമായ സീ സ്റ്റാർ ഷിപ്പിങ് കമ്പനിയുടെ കപ്പലിലാണ് ജെറിൻ എഞ്ചിൻ ടെക്നീഷ്യനായി ജോലി ചെയ്യുന്നത്.
ഫെബ്രുവരി 27ന് ആരംഭിച്ച സംഘർഷാവസ്ഥയെ തുടർന്ന് ജെറിൻ ഉൾപ്പെടെ നിരവധി തൊഴിലാളികൾ ഇറാനിലെ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ 40 ദിവസത്തിലേറെയായി കപ്പലിൽ തന്നെ തുടരേണ്ടി വന്നിരിക്കുകയാണ്. എട്ടുമാസമായി നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന ജെറിൻ മാർച്ചിൽ നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി.
എന്നാൽ തൊഴിലാളികളെ കൊണ്ടുപോയ ഏജൻസിയും കപ്പൽ കമ്പനിയും ഇതുവരെ വ്യക്തമായ മറുപടി നൽകാത്തതായി കുടുംബം ആരോപിക്കുന്നു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അവർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷയത്തിൽ എംപി കെ. സി. വേണുഗോപാലിനും, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കും പരാതി നൽകിയിട്ടുണ്ടെന്ന് കുടുംബം അറിയിച്ചു.
ജെറിൻ ഇറാനിൽ കടുത്ത പ്രയാസങ്ങളിലാണ് കഴിയുന്നതെന്ന് അമ്മ ലില്ലി പറഞ്ഞു. കപ്പലിലെ ഭക്ഷണ സാധനങ്ങൾ കുറഞ്ഞുവരുന്നതായും, പണം നൽകിയാൽ മാത്രമേ ഫോൺ ചെയ്യാൻ കഴിയുന്ന സാഹചര്യമാണെന്നും കുടുംബം വ്യക്തമാക്കുന്നു. ജെറിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.



