ഇന്റർ പോൾ പറഞ്ഞു: കേരള പൊലീസ് ഇറങ്ങി: ഓപ്പറേഷൻ പി.ഹണ്ടിൽ കേരളത്തിൽ വൻ വേട്ട : കുട്ടികളുടെ അശ്ളീല ചിത്രം പ്രചരിപ്പിക്കുന്നവർ പിടിയിൽ
ക്രൈം ഡെസ്ക്
തിരുവനന്തപുരം: എല്ലാം രഹസ്യമാണെന്ന് കരുതിയ സൈബർ ലോകത്തെ രഹസ്യവല പൊട്ടിച്ച് കടന്ന് കയറിയ പൊലീസ് സംഘം തകർത്തത് കേരളത്തെ ഞെട്ടിച്ച അശ്ലീല നെറ്റ് വർക്ക്. കേരള പൊലീസ് നടത്തിയ ഓപ്പറേഷൻ പി- ഹണ്ടിലൂടെ ഇത് വരെ 12 പേരാണ് സൈബർ ലോക്കപ്പിനുള്ളിലായത്. കോട്ടയം ജില്ലയിലും പത്തിലേറെ ആളുകൾ പൊലീസ് നിരീക്ഷണത്തിലാണ്.
കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ഇന്റർനെറ്റിൽ തിരയുന്നവരെയും അത് പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിനായി ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ കേരള പൊലീസ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി. 21 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്യുകയും 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ 2 പേരാണ് അറസ്റ്റിലായത്. നെടുമങ്ങാട് കരുപ്പൂര്‍ സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ സ്വദേശി മുഹമ്മദ് ഫഹാദ്.എസ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ജില്ലയില്‍ വള്ളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത് എന്നിവര്‍ അറസ്റ്റിലായി.
എറണാകുളം ജില്ലയില്‍ നിന്ന് രണ്ട് പേര്‍ പിടിയിലായി. അനൂപ്, രാഹുല്‍ ഗോപി എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മൂന്ന് പേരെ പിടികൂടി. മതിപറമ്ബ് സ്വദേശികളായ ജിഷ്ണു.എ, രമിത്.കെ കരിയാട് സ്വദേശി ലിജേഷ്.ജി.പി എന്നിവരാണ് കണ്ണൂരില്‍ നിന്ന് അറസ്റ്റിലായ മൂന്ന് പേര്‍. പാലക്കാട് മലപ്പുളം ജില്ലകളില്‍ നിന്ന് ഒരാള്‍ വീതം പിടിയിലായി.
ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന വിവിധ ഗ്രൂപ്പുകളെയും 126 വ്യക്തികളെയും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ നടപടി. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ മൂന്നാം തവണയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്. വാട്‌സ് ആപ്, ഫെയ്‌സ് ബുക്ക്, ടെലഗ്രാം എന്നിവയില്‍ സജീവമായി ഗ്രൂപ്പുകളും അതിലെ അംഗങ്ങളും പൊലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്.
പിടിയിലായവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, കമ്ബ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്‌സ് ആപ് ഗ്രൂപ്പുകളും കണ്ടെത്താന്‍ കഴിഞ്ഞു.
എ ഡി ജി പിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡില്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റാര്‍മോന്‍ ആര്‍.പിള്ളയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവിമാരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെയുള്ള പൊലീസ് നടപടികള്‍ക്ക് ഇന്റര്‍പോള്‍ സഹകരണവും പരിശീലനവും നല്‍കി വരുന്നു.
നഗ്‌നചിത്രങ്ങള്‍ തുടര്‍ച്ചയായി നവ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്ന 12 പേരാണ് പിടിയിലായത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതു തടയുന്നതിനായി സൈബര്‍ഡോം ആരംഭിച്ച ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നിരവധി നഗ്‌നചിത്രങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചിട്ടുണ്ട്.
84 വ്യക്തികളെക്കുറിച്ചുള്ള വിവരം പൊലീസിന് കിട്ടിയിരുന്നു. ഇവരുടെ വീടുകളിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. പിടിയിലായവരുടെ ഫോണില്‍ നിന്നും ലാപ് ടോപ്പില്‍ നിന്നും ചെറിയ കുട്ടികളുടെ നിരവധി നഗ്‌നദൃശ്യങ്ങളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ പരിശോധന തുടരുകയാണ്. കുട്ടികളുടെ നഗ്‌ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളിലും പരിശോധന നടത്തുന്നുണ്ട്.
രാവിലെ 8 മണി മുതല്‍ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. ആലംബം , അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതു തടയുന്നതിനായാണ് സൈബര്‍ഡോം ഓപ്പറേഷന്‍ പി ഹണ്ട് ആരംഭിച്ചത്.
ഓപ്പറേഷന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം നടന്ന റെയ്ഡിലും 12 പേര്‍ പിടിയിലായിരുന്നു.നഗ്‌നചിത്രങ്ങള്‍ തുടര്‍ച്ചയായി നവ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്ത 12 പേരാണ് പിടിയിലായത്. ഇന്റര്‍പോളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഉണ്ടായി.
നവമാധ്യമങ്ങളില്‍ പേജുകളും വാട്‌സ് ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളും ഉണ്ടാക്കിയാണ് പിടിയിലായവര്‍ കുട്ടികള്‍ക്കെതിരായ അതിക്രമം നടത്തുന്നത്. ;സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ പരിശോധന തുടരുകയാണ്. കുട്ടികളുടെ നഗ്‌ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളിലും പരിശോധന നടത്തുന്നുണ്ട്.
കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരുടെ വിവരങ്ങള്‍ സൈബര്‍ ഡോമിനേയോ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനേയോ അറിയിക്കാന്‍ കേരള പൊലീസ് അഭ്യര്‍ത്ഥിച്ചു.