തലയുയർത്തി നാലാം സ്ഥാനത്ത് ഇന്ത്യ; കോമൺവെൽത്ത് ഗെയിംസിന് സമാപനം

തലയുയർത്തി നാലാം സ്ഥാനത്ത് ഇന്ത്യ; കോമൺവെൽത്ത് ഗെയിംസിന് സമാപനം

ബർമിങ്ഹാം: 22-ാമത് കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീണു. കോമൺവെൽത്ത് ഗെയിംസിന്‍റെ സമാപന ചടങ്ങിൽ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമൽ, ബോക്സർ നിഖത് സരിൻ എന്നിവർ ഇന്ത്യൻ പതാക ഉയർത്തി. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായിയാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിനോട് വിടപറയുന്നത്. ഇന്ത്യ ഇത്തവണ നാലാം സ്ഥാനത്താണ്. 2018ൽ 66 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.
67 സ്വർണവും 57 വെള്ളിയും 54 വെങ്കലവുമടക്കം 178 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ആതിഥേയരായ ഇംഗ്ലണ്ട് 66 വെള്ളിയും 53 വെങ്കലവുമടക്കം 175 മെഡലുകളുമായി രണ്ടാം സ്ഥാനത്തെത്തി. 26 സ്വർണവും 32 വെള്ളിയും 34 വെങ്കലവുമായി 92 മെഡലുകളുമായി കാനഡയാണ് മൂന്നാമത്. 
കഴിഞ്ഞ ദിവസം നാല് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്. ബാഡ്മിന്‍റണിൽ ഹാട്രിക് സ്വർണ മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. വനിതാ സിംഗിൾസിലും പുരുഷ സിംഗിൾസിലും പിവി സിന്ധുവും ലക്ഷ്യ സെന്നും സ്വർണം നേടിയപ്പോൾ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യം സ്വർണം നേടി. ടേബിൾ ടെന്നീസിൽ അചന്ത ശരത് കമൽ സ്വർണവും ഇതേ ഇനത്തിൽ വെങ്കലം നേടി ഇന്ത്യയുടെ സത്യൻ ജ്ഞാനശേഖരൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.