ഐജിയെ പൊലീസ് നായെന്നു വിളിച്ച ബിജെപി നേതാവ് അറസ്റ്റിൽ; കൂടുതൽ ബിജെപി നേതാക്കൾ അറസ്റ്റിലേയ്ക്ക്; ശബരിമല കേസിൽ പിടിമുറുക്കി പൊലീസ്

ഐജിയെ പൊലീസ് നായെന്നു വിളിച്ച ബിജെപി നേതാവ് അറസ്റ്റിൽ; കൂടുതൽ ബിജെപി നേതാക്കൾ അറസ്റ്റിലേയ്ക്ക്; ശബരിമല കേസിൽ പിടിമുറുക്കി പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: ഐജി മനോജ് എബ്രഹാമിനെ പൊലീസ് നായെന്നു വിളിച്ച് അധിക്ഷേപിച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിനും, ഭീഷണിപ്പെടുത്തിയതിനുമാണ് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട്, ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി നടത്തിയ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി കഴിഞ്ഞ 30 ന് എറണാകുളം റേഞ്ച് ഐജിയുടെ ഓഫിസിലേയ്ക്ക് നടത്തിയ പ്രകടനത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രകോപന പരമായ പ്രസംഗം. ശബരിമലയിൽ അക്രമമുണ്ടാക്കിയ ഐജി മനോജ് എബ്രഹാം പൊലീസ് നായയാണെന്നായിരുന്നു പരാമർശം. ശബരിമലയിൽ അക്രമമുണ്ടാക്കിയത് മനോജ് എബ്രഹാമാണെന്നു പറഞ്ഞ അദ്ദേഹം, മനോജ് എബ്രഹാമിനെ ജാതിപറഞ്ഞ് അധിക്ഷേപിക്കാനും മറന്നില്ല. ഐജിയ്ക്ക് ഇനി പ്രമോഷൻ ലഭിക്കണമെങ്കിൽ സെൻട്രൽ ട്രൈബ്യൂണലിനു മുന്നിൽ പോയി ഓച്ഛാനിച്ച് നിൽക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി. ഇതെല്ലാം ചേർത്താണ് ഇപ്പോൾ സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. റോഡ് ഉപരോധം അടക്കമുള്ള വകുപ്പുകൾ ചുമത്തി 200 ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്.