play-sharp-fill
തമിഴ്‌നാട് നല്കിയ 15 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം എം.എൽ.എയുടെ ഓഫീസിലേക്ക് കടത്താൻ ശ്രമം; നാട്ടുകാർ തടഞ്ഞു

തമിഴ്‌നാട് നല്കിയ 15 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം എം.എൽ.എയുടെ ഓഫീസിലേക്ക് കടത്താൻ ശ്രമം; നാട്ടുകാർ തടഞ്ഞു

സ്വന്തം ലേഖകൻ

ഇടുക്കി: തമിഴ്നാട്ടിൽ നിന്നെത്തിയ 15 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്റെ ഓഫീസിലേയ്ക്ക് കടത്താൻ ശ്രമിച്ചതായി ആരോപണം. ഇതോടെ ഭക്ഷ്യ സാധനങ്ങളുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പ്രളയ ബാധിതരായവർക്ക് സഹായഹസ്തവുമായി തമിഴ്നാട്ടിൽ നിന്നെത്തിയ സാധനങ്ങൾ എംഎൽഎയുടെ ഓഫീസിലേക്ക് കടത്താൻ ശ്രമിച്ചതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് മൂന്നാർ വില്ലേജ് ഓഫീസിൽ എത്തിച്ച സാധനങ്ങളാണ് എംഎൽഎ എസ്. രാജേന്ദ്രൻറെ ഓഫീസിലേയ്ക്ക് വഴിതിരിച്ചുവിടാൻ ശ്രമം നടത്തിയതായി പ്രതിഷേധക്കാർ പറയുന്നത്. ലോറി എംഎൽഎയുടെ ഓഫീസിലേയ്ക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നതറിഞ്ഞ് പാർട്ടി പ്രവർത്തകർ എത്തുകയായിരുന്നു. വാഹനം പൊലീസ് ഏറ്റെടുത്ത് സർക്കാർ സംവിധാനത്തിലേയ്ക്ക് കൈമാറണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടതോടെ പ്രശ്നം രൂക്ഷമാകുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി സംസാരിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് ദേവികുളം തഹസിൽദാർ പി.കെ. ഷാജി സ്ഥലത്തെത്തി സാധനങ്ങൾ ഏറ്റെടുത്ത് വില്ലേജ് ഓഫീസിൽ ഇറക്കിവെയ്ക്കാൻ നിർദ്ദേശിച്ചതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.


ഈ ലോറിയിൽ എത്തിയത് കൂടാതെ ഇത്തരത്തിൽ നിരവധി സാധനങ്ങൾ എംഎൽഎ ഓഫീസിൽ എത്തിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായി എസ്. വിജയകുമാർ പ്രതികരിച്ചു. എന്നാൽ, ആരോപണങ്ങളെ രൂക്ഷമായ ഭാഷയിൽ എസ്. രാജേന്ദ്രൻ എംഎൽഎ എതിർത്തു. ആവശ്യത്തിന് സാധനങ്ങൾ ലഭിക്കാതിരുന്നതിനാൽ തൻറെ ശ്രമഫലമായാണ് തമിഴ്‌നാട്ടിൽ നിന്ന് ലോറിയിൽ അത്യാവശ്യ വസ്തുക്കൾ എത്തിച്ചത്. എംഎൽഎ എന്ന നിലയിൽ തൻറെ ഓഫീസിൽ എത്തിച്ച് ആളുകൾക്ക് എത്തിച്ച് കൊടുക്കുകയാണ് നേരത്തെയും ചെയ്തിരുന്നത്. ക്യാമ്പുകളിൽ നിന്ന് പലരും വീട്ടിലേക്ക് മടങ്ങിയതിനാൽ അവർക്ക് അവിടെ എത്തിച്ചും നൽകുന്നുണ്ട്. സാധനങ്ങൾ എത്തിച്ചവരുടെ സാന്നിധ്യത്തിൽ തന്നെയാണ് അവ വിതരണം ചെയ്തിരുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group