
നാലുപകല്‍ പിന്നിട്ടു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നിലുള്ള സമരം തുടങ്ങിയിട്ട് ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പീഡിപ്പിക്കപ്പെട്ട യുവതിയെ പിന്തുണച്ച നഴ്‌സിന് ഹൈക്കോടതി പറഞ്ഞിട്ടും നിയമനം നല്‍കിയില്ല; നീതിയിലുള്ള വിശ്വാസം മാത്രമാണ് സമരത്തിന് പിന്നിലെ കരുത്ത് ; ജോലിയില്‍ പ്രവേശിക്കാനുള്ള ഹൈക്കോടതിയുടെ അനുകൂല ഉത്തരവില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ ഇപ്പോഴും മുഖംതിരിച്ച്
സ്വന്തം ലേഖകൻ
കോഴിക്കോട്: സ്ത്രീസൗഹൃദത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവരാണ് കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ.എന്നാല്‍, ഡയലോഗുകള്‍ക്ക് അപ്പുറം ഇതെല്ലാം പൊള്ളയാണെന്ന് വ്യക്തമാകുന്ന സന്ദർഭങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പീഡിപ്പിക്കപ്പെട്ട യുവതിയെ പിന്തുണച്ച നഴ്‌സിന് ഹൈക്കോടതി പറഞ്ഞിട്ടും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാത്ത പിടിവാശി തുടരുകയാണ് സർക്കാർ.
നാലുപകല്‍ പിന്നിട്ടു, സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി. അനിത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നിലുള്ള സമരം തുടങ്ങിയിട്ട്. നീതിയിലുള്ള വിശ്വാസം മാത്രമായിരുന്നു ആ ഇരിപ്പിന് പിന്നിലെ കരുത്ത്. എന്നാല്‍, സര്‍ക്കാര്‍ അപ്പോഴും മുഖംതിരിച്ചു. ജോലിയില്‍ പ്രവേശിക്കാനുള്ള ഹൈക്കോടതിയുടെ അനുകൂല ഉത്തരവില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഏറ്റവുമൊടുവില്‍ ഉത്തരവിനെതിരേ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന സൂചനയുമാണ് ലഭിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് മെഡിക്കല്‍ കോളജിലെ സീനിയർ നഴ്‌സിങ് ഓഫിസർ പി.ബി.അനിതയെയാണ് സർക്കാർ നേതൃത്വത്തില്‍ വേട്ടയാടുന്നത്. ജാലിയില്‍ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും മെഡിക്കല്‍ കോളജ് അധികൃതർ നാലാംദിവസവും നടപ്പാക്കിയില്ല. മെഡിക്കല്‍ കോളജ് ഐസിയുവില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്റെ പേരിലാണ് അനിതയെ ഇടുക്കിയിലേക്കു സ്ഥലം മാറ്റിയത്. ഇതിനിടെ, ഉത്തരവ് പുനഃപരിശോധിക്കാൻ ഹൈക്കോടതിയെ സമീപിക്കാനും സർക്കാർ ഒരുങ്ങുകയാണ്.
അനിതയെ ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തിരികെ പ്രവേശിപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതുമായി 4 ദിവസമായി അനിത എത്തുന്നുണ്ടെങ്കിലും ജോലിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാലേ ജോലിയില്‍ പ്രവേശിപ്പിക്കാൻ സാധിക്കൂവെന്നും തനിക്കു സ്വന്തമായി ഉത്തരവ് ഇറക്കാനാകില്ലെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) കോഴിക്കോട് പ്രിൻസിപ്പല്‍ ഇൻ ചാർജ് ഡോ.സുജിത്ത് ശ്രീനിവാസനെ അറിയിച്ചു.
മെഡിക്കല്‍ കോളജ് ഐസിയുവില്‍ 2023 മാർച്ച് 18നു ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയിലായിരിക്കെയാണു ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. ഇത് ഏറെ നടുക്കുന്ന സംഭവമായിരുന്നു. പരാതി നല്‍കിയ യുവതിയെ മൊഴി മാറ്റിക്കാൻ 6 വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവം അധികൃതർക്ക് അനിത റിപ്പോർട്ട് ചെയ്തതാണ് പ്രതികാരത്തിന് ഇടയാക്കിയത്.
തുടർന്ന് 6 പേരെയും സസ്‌പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സമിതിക്കും പൊലീസിനും മുൻപില്‍ ഭീഷണി സ്ഥിരീകരിച്ചു മൊഴി നല്‍കിയ അനിതയെയും ചീഫ് നഴ്‌സിങ് ഓഫിസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെയും സ്ഥലം മാറ്റി. അനിത ഒഴികെയുള്ളവർക്ക് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍നിന്ന് സ്റ്റേ ലഭിക്കുകയും അവർ തിരികെ ജോലിയില്‍ കയറുകയും ചെയ്തു.
അനിതയ്ക്കു നിയമനം നല്‍കാൻ കോഴിക്കോട്ട് ഒഴിവില്ല എന്നായിരുന്നു സർക്കാർ വാദം. മറ്റൊരാള്‍ക്ക് അതിനകം കോഴിക്കോട്ട് നിയമനം നല്‍കി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അനിതയെ കുറ്റവിമുക്തയാക്കിയ കോടതി, സർവീസ് റെക്കോർഡില്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തരുതെന്നും നിർദേശിച്ചു. 5 ജീവനക്കാരുടെ പേരെഴുതി നല്‍കിയതിനു യൂണിയൻ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതെക്കുറിച്ച് അനിത പ്രിൻസിപ്പലിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
അതേസമയം തെരഞ്ഞെടുപ്പു കാലമായതിനാല്‍ ഈ അനീതി ചർച്ച ചെയ്യാൻ മറ്റു രാഷ്ട്രീയ പാർട്ടികളു ശ്രമിക്കുന്നുണ്ട്. കെ കെ രമ അടക്കമുള്ളവർ അനിതയ്ക്ക് നീതി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്.