താരങ്ങളെ അംഗീകരിക്കാതെ വനിതാ കൂട്ടായ്മ അംഗങ്ങൾ: അമ്മ ജനറൽ ബോഡിൽ പൊട്ടിത്തെറിച്ച് രേവതിയും പാർവതിയും അടങ്ങുന്ന വനിതാ സംഘം: എല്ലാം ചർച്ച ചെയ്യാമെന്ന് മോഹൻലാൽ

താരങ്ങളെ അംഗീകരിക്കാതെ വനിതാ കൂട്ടായ്മ അംഗങ്ങൾ: അമ്മ ജനറൽ ബോഡിൽ പൊട്ടിത്തെറിച്ച് രേവതിയും പാർവതിയും അടങ്ങുന്ന വനിതാ സംഘം: എല്ലാം ചർച്ച ചെയ്യാമെന്ന് മോഹൻലാൽ

സ്വന്തം ലേഖകൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ ആരംഭിച്ച തർക്കങ്ങൾ അവസാനിക്കുന്നില്ല. സംഘടനാ ഭരണ ഘടനയുടെ ഭേദഗതി സംബന്ധിച്ച തീരുമാനം എങ്ങും എത്താതെ പോയി. ഭേദഗതി ചർച്ച ചെയ്യുന്നതിനായി ചേർന്ന വാർഷിക ജനറൽ ബോഡിയിൽ വനിതാ താരങ്ങൾ കടുത്ത എതിർപ്പാണ് ഉയർത്തിയത്.

യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട അമ്മ പ്രസിഡന്റ് മോഹൻലാൽ ഭരണഘടനയുടെ നിയമാവലി ഭേദഗതി ചെയ്യുന്ന കാര്യത്തിൽ എല്ലാ അംഗങ്ങളുമായി അംഗങ്ങളുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് അറിയിച്ചു. പുതിയ നിയമാവലികൾ സംബന്ധിച്ച് അംഗങ്ങളാരും എതിർപ്പ് പറഞ്ഞിട്ടില്ല. ചില മാറ്റങ്ങൾ മാത്രമാണ് നിർദേശിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തിൽ പിന്നീട് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബൈലോയിലെ മാറ്റങ്ങൾ സംബന്ധിച്ച് ചില പുതിയ ആശയങ്ങൾ ചിലർ മുന്നോട്ടുവെച്ചിരുന്നു. അതു കൂടി പരിഗണിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യം എങ്ങനെ വേണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് തീരുമാനിക്കും. തുടർന്ന് ജനറൽ ബോഡി ചേർന്ന് പാസ്സാക്കും.
പുറത്തുപോയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നിട്ടില്ല. അവർക്ക് മടങ്ങിവരുന്നതിന് തടസ്സങ്ങളില്ല. അതിനുള്ള നടപടിക്രമങ്ങളിലൂടെ അവർക്ക് തിരിച്ചുവരാമെന്നും മോഹൻലാൽ പറഞ്ഞു. അക്രമിക്കപ്പെട്ട നടി സ്വമേധയാ സംഘടന വിട്ടതാണ്. സിനിമകളിലേയ്ക്ക് വിളിച്ചിട്ട് അവർ വരുന്നില്ലെന്നാണ് പറഞ്ഞത്. അവർക്ക് തൊഴിൽ നിഷേധിക്കപ്പെടുന്ന സാഹചര്യം ഇല്ലെന്നും മോഹൻലാൽ വ്യക്തമാക്കി.
അമ്മയുടെ നിയമാവലി ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ച നടക്കുകയും പുതിയ നിയമാവലി തയ്യാറാക്കുകയും ചെയ്തിരുന്നു. ഈ നിയമാവലി ഇന്നു നടന്ന വാർഷിക പൊതുയോഗത്തിൽ ചർച്ചചെയ്തു. ഡബ്ല്യു.സി.സി അംഗങ്ങളായ രേവതിയും പാർവതിയും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുകയും തങ്ങളുടെ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു.
സംഘടനയിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപവത്കരിക്കുക, സ്ത്രീകളെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവരിക, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് സ്ത്രീകളുടെയെങ്കിലും പ്രാതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങൾ ഡബ്ല്യു.സി.സി മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്. ഇക്കാര്യങ്ങളിൽ അനുകൂല സമീപനമാണ് നേതൃത്വത്തിൽ നിന്നുണ്ടായത് എന്നാണ് സൂചന.
അതേസമയം, രാജിവെച്ചവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനാ ഭേദഗതിയിൽ കൊണ്ടുവന്നിട്ടുള്ള ചില കാര്യങ്ങളിൽ എതിർപ്പുകളുണ്ടായതായും റിപ്പോർട്ടുണ്ട്. അമ്മയിൽ നിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്ന കാര്യം എക്‌സിക്യൂട്ടീവിന് തീരുമാനിക്കാം, ഇക്കാര്യത്തിൽ ആറു മാസംവരെ വിശദീകരണം നൽകാതിരിക്കാം തുടങ്ങിയ കാര്യങ്ങൾ നിയമവലിയിൽ എഴുതിച്ചേർത്തിട്ടുണ്ട്. ഇതു സംബന്ധിച്ച് പാർവതിയും രേവതിയും തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തി. കൂടാതെ പ്രധാന സ്ഥാനങ്ങളിലേയ്ക്ക് സ്ത്രീകളെ കൊണ്ടുവരണമെന്ന കാര്യവും ഇവർ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലാണ് ഭാരവാഹികളിൽ ഒരു വിഭാഗത്തിൽനിന്ന് എതിർപ്പുകൾ ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകി അവതരിപ്പിച്ച ഭേദഗതി ബിൽ താരസംഘടന മരവിപ്പിക്കുകയായിരുന്നു. വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ പ്രതിനിധികളായി പങ്കെടുത്ത രേവതിയും പാർവതിയുമാണ് ഭേദഗതിക്കെതിരെ കടുത്ത എതിർപ്പ് അറിയിച്ചത്.
പാർവതിയും രേവതിയും ഷമ്മി തിലകനും അഭിപ്രായം പറഞ്ഞിട്ടുണ്ട്. എതിർപ്പുള്ളവരോട് അഭിപ്രായം എഴുതി അറിയിക്കാൻ നിർദേശിച്ചതായും, ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചർച്ചകൾ നടന്നശേഷം വീണ്ടും ഭേദഗതി ബിൽ തയാറാക്കി അവതരിപ്പിക്കുമെന്ന് എക്സിക്യൂട്ടീവ് യോഗത്തിനുശേഷം സംഘടനാ പ്രതിനിധികൾ അറിയിച്ചു.
അതേസമയം സംഘടനയിൽ നിന്ന് രാജിവെച്ചവർ അപേക്ഷ നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതു പരിഗണിക്കുമെന്നും പ്രതിനിധികൾ വ്യക്തമാക്കി. ആർക്കുമുന്നിലും അമ്മ വാതിൽ അടച്ചിട്ടില്ലെന്നും പ്രതിനിധികൾ വ്യക്തമാക്കി. സ്ത്രീകൾക്ക് കൂടുതൽ പ്രാധാനയം നൽകി ഭരണഘടനയിൽ മാറ്റം വരുത്തിയെന്ന് അവകാശപ്പെട്ടാണ് സംഘടന ഭേദഗതി ബിൽ അവതരിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈലോ ഭേദഗതിയിലെ വിയോജിപ്പുകൾ നടി പദ്മപ്രിയ ഇ മെയിൽ മുഖേന നേതൃത്വത്തെ അറിയിച്ചിരുന്നു.
പുതിയ ഭേദഗതി പ്രകാരം സംഘടനയിലെ അധികാരങ്ങൾ പൂർണമായും നിർവാഹകസമിതിയുടെ നിയന്ത്രണത്തിലാകുന്നതിൽ ഉൾപ്പെടെ രേവതി, പാർവതി പദ്മപ്രിയ എന്നിവർ ജനറൽ ബോഡിയിൽ എതിർപ്പ് അറിയിച്ചു.
പുതിയ ഭേദഗതി പ്രകാരം എക്സിക്യുട്ടീവ് കമ്മിറ്റിയിലെ മൂന്ന് പേരിലേക്ക് എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള അധികാരം പരിമിതപ്പെടുമെന്നും ഇത് അംഗീകരിക്കാനാകില്ലെന്ന് ഇവർ ജനറൽ ബോഡിയെ അറിയിച്ചതായാണ് സൂചന. സംഘടനയെ പരസ്യമായി വിമർശിച്ചവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദേശിക്കുന്ന ഭേദഗതിയിലും ഇവർക്ക് എതിർപ്പുണ്ട്. അമ്മ ബൈലോ ഭേദഗതിക്കായി ഒരു സബ്കമ്മിറ്റി രൂപീകരിക്കുമെന്ന് കഴിഞ്ഞ യോഗത്തിൽ അമ്മ അറിയിച്ചിരുന്നു. എന്നാൽ ബൈലോ തയ്യാറാക്കിയ സബ് കമ്മിറ്റി ആരാണെന്ന് പരസ്യപ്പെടുത്തണമെന്നും സബ്കമ്മിറ്റി ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കണമെന്നും ഇവർ ആവശ്യപെടുന്നു.
ഭരണഘടനാ ഭേദഗതി ജനറൽ ബോഡിക്ക് മുന്നിൽ ചർച്ചയ്ക്ക് വയ്ക്കുന്നതിന് മുന്നോടിയായി ശനിയാഴ്ച നിർവാഹക സമിതി യോഗം ചേർന്നിരുന്നു. അമ്മയിൽ അൻപത് ശതമാനത്തോളം വനിതാ അംഗങ്ങളാണെന്നിരിക്കെ പേരിന് പ്രാതിനിധ്യം എന്ന ഭേദഗതിയിൽ പാർവതിയും രേവതിയും വിയോജിപ്പ് അറിയിക്കുമെന്നാണ് റിപോർട്ടുകൾ. ബൈലോ ഭേദഗതിയിലെ വിയോജിപ്പുകൾ നടി പദ്മപ്രിയ ഇ മെയിൽ മുഖേന നേതൃത്വത്തെ അറിയിച്ചിരുന്നു . ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുന്ന കാര്യത്തിലെ നിർദേശങ്ങളും ഇവരിൽ നിന്നുണ്ടാകും.
സംഘടനയിൽ നിന്ന രാജി വച്ചവരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഉൾപ്പെടെ കർശന വ്യവസ്ഥകൾ നിർബന്ധമാക്കിയാണ് ഭരണഘടനാ ഭേദഗതി.പുതിയ ഭേദഗതി പ്രകാരം ഇവർക്ക് സംഘടനയിലേക്ക് തിരിച്ചുവരണമെങ്കിൽ അപേക്ഷ സമർപ്പിക്കണം. ഈ അപേക്ഷയുടെ അടിസ്ഥാനത്തിൽ തിരിച്ചെടുക്കണോ എന്ന് സംഘടന പിന്നീട് തീരുമാനിക്കും. നേരത്തെ രാജി വച്ചവർ മാപ്പ് പറഞ്ഞാൽ തിരിച്ചെടുക്കാമെന്ന് സംഘടന വ്യക്തമാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട ദിലീപിനെ പിന്തുണച്ച താരസംഘടനയുടെ നിലപാട് ഏറെ വിമർശിക്കപ്പെട്ടിരുന്നു. ദിലീപിനെ പുറത്താക്കിയിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കാനുള്ള തീരുമാനവും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി. ഇതേ തുടർന്നാണ് ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാല് പേർ രാജി വച്ചത്.